ADVERTISEMENT

മുംബൈ∙ ഐപിഎൽ സീസണിൽ ഉജ്വല ബോളിങ് തുടരുന്ന രാജസ്ഥാൻ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചെഹലിനെ ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താൻ സാധ്യത ഏറെയാണെന്ന് ദക്ഷിണാഫ്രിക്കൻ മുൻ ക്യാപ്റ്റൻ ഷോൺ പൊള്ളോക്ക്. 

കഴിഞ്ഞ വർ‌ഷം നടന്ന ട്വന്റി20 ലോകകപ്പിൽ പരിഗണിക്കപ്പെടാതെ പോയ താരങ്ങളിൽ പ്രമുഖനായിരുന്നു 31 കാരനായ ചെഹൽ. എന്നാൽ ഐപിഎൽ സീസണിൽ ചെഹൽ ഫോമിലേക്ക് ഉയരുന്ന കാഴ്ചയാണു പിന്നാലെ കണ്ടത്. 

രാജസ്ഥാൻ റോയൽസിനായി 11 കളിയിൽ 14.50 ശരാശരിയിൽ 22 വിക്കറ്റ് വീഴ്ത്തിയ ചെഹലാണു നിലവിൽ ഐപിഎൽ സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാം സ്ഥാനത്ത്. പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാൻ 6 വിക്കറ്റിനു ജയിച്ച മത്സരത്തിൽ 28 റൺസ് വഴങ്ങി ചെഹൽ 3 വിക്കറ്റ് വീഴ്ത്തിയിരുന്നു.

ചെഹലിന്റെ ബോളിങ് ഫോമിനെക്കുറിച്ച്, ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക്ക്ബസിനോട് പൊള്ളോക്ക് പ്രതികരിച്ചത് ഇങ്ങനെ, ‘ചെഹലിനു ഫോം തിരിച്ചുകിട്ടിയെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ചെഹലിന്റെ ആത്മവിശ്വാസം ബോളിങ് ആക്‌ഷനിൽനിന്നുതന്നെ വ്യക്തമാണ്. ട്വന്റി20 ലോകകപ്പിനുള്ള ഉറച്ച ഫേവറിറ്റാകും ചെഹൽ എന്നാണ് ഞാൻ കരുതുന്നത്.

ചെഹൽ മികച്ച രീതിയിൽ പന്തെറിയുന്നതു വീണ്ടും കാണാനാകുന്നതിൽ സന്തോഷമുണ്ട്. നല്ല വ്യക്തിത്വമാണു ചെഹലിന്റേത്. മുംബൈയിൽ ചെഹലിനോടൊപ്പം കുറച്ചു സമയം ചെലവിടാൻ സാധിച്ചിട്ടുണ്ട്. ആളൊരു രസികനാണ്.

കളിക്കളത്തിൽ കാര്യങ്ങളെല്ലാം വെടിപ്പായി നടക്കുമ്പോൾ, ചെഹലിന്റെ സാന്നിധ്യം ടീം അന്തരീക്ഷത്തിനു തന്നെ മുതൽക്കൂട്ടാണ്.’

പഞ്ചാബിനെതിരെ ശനിയാഴ്ച നടന്ന മത്സരത്തിനിടെ, 4 ഐപിഎൽ സീസണുകളിൽ ഇരുപതിൽ അധികം വിക്കറ്റ് വീതം സ്വന്തമാക്കുന്ന താരം എന്ന ലസിത് മലിംഗയുടെ റെക്കോർഡിന് ഒപ്പവും ചെഹൽ എത്തിയിരുന്നു. 

 

English Summary: “He would be a firm favorite to go to the T20 World Cup” - Shaun Pollock impressed with Yuzvendra Chahal’s form in IPL 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com