‘പന്തിന്റെ വേഗം 156 കിമി എങ്കിൽ ബാറ്റ് വേഗം 256; ഉമ്രാൻ തല്ലുവാങ്ങുന്നത് അതുകൊണ്ട്’
Mail This Article
മുംബൈ∙ സൺറൈസേഴ്സ് ഹൈദരാബാദിനായി ഐപിഎൽ സീസണിൽ ഉജ്വല പ്രകടനം പുറത്തെടുത്തതിനു പിന്നാലെ 2 മത്സരങ്ങളിൽ നിരാശപ്പെടുത്തിയ അതിവേഗക്കാരൻ പേസർ ഉമ്രാൻ മാലിക്കിന് ഉപദേശവുമായി മുൻ ഇന്ത്യൻ മുഖ്യ പരിശീലകൻ രവി ശാസ്ത്രി.
‘ഉമ്രാൻ ഇന്ത്യയ്ക്കായി ഉടൻതന്നെ കളിക്കും. പക്ഷേ, ഒരു കാര്യം ഓർക്കണം 156 കിലോമീറ്റർ വേഗത്തിൽ എറിയുന്ന പന്ത് പിഴിച്ചാൽ അത് ബാറ്റിൽനിന്ന് 256 കിലോമീറ്റർ വേഗത്തിലാകും പറക്കുക. ഉമ്രാനു സംഭവിക്കുന്നതും അതാണ്. വേഗം നല്ലതുതന്നെ. എന്നാൽ, അതോടൊപ്പംതന്നെ പ്രാധാന്യമേറിയതാണ് പന്ത് പിച്ച് ചെയ്യിക്കുന്നത് എവിടെ എന്നതും.
അല്ലെങ്കിൽ വേഗം ഉപയോഗിച്ചു മാത്രം ബാറ്ററെ അതിശയിപ്പിക്കാനാകും നിങ്ങൾ ശ്രമിക്കുക. ഇത്തരം കാര്യങ്ങള്‍ കൂടി മനസ്സിലുണ്ടാകണം’– സ്റ്റാര്‍ സ്പോർട്സ് ടോക് ഷോയിൽ ശാസ്ത്രി പറഞ്ഞു. വേഗം നിലനിർത്തുന്നതിനൊപ്പം പന്ത് പിച്ച് ചെയ്യിക്കുന്നതിൽക്കൂടി ഉമ്രാൻ ശ്രദ്ധിക്കണമെന്നും, ഐപിഎൽ പോലെ ദൈർഘ്യമേറിയ ടൂർണമെന്റുകളിലെ ട്രാക്കുകളിൽ ഉണ്ടാകുന്ന വ്യത്യാസത്തെക്കുറിച്ചു കൂടി ഉമ്രാൻ ബോധവാനാകണമെന്നും അദ്ദേഹം പറഞ്ഞു.
‘ലെങ്ത് പിഴച്ചാൽ, നല്ല രീതിയിൽ തല്ലുകൊള്ളേണ്ടതായി വരും. മണിക്കൂറിൽ 250–300 കിലോമീറ്റർ സ്പീഡിലാകും ബാറ്റിൽനിന്നു പന്തു പറക്കുക. ടൂർണമെന്റ് പുരോഗമിക്കുമ്പോൾ വിക്കറ്റുകളുടെ വേഗം കുറയും. ഇതു ബാറ്റർമാർക്കു കൂടുതൽ സഹായകമാകും. അങ്ങനെയുള്ളപ്പോൾ ലെങ്ത് പിഴയ്ക്കാൻ പാടില്ല.
ഈ ഫോർമാറ്റിൽ 156 കിമി വേഗത്തിലോ 157 കിമി വേഗത്തിലോ പന്തെറിഞ്ഞിട്ട് വലിയ കാര്യമില്ല. കൃത്യമായ ഇടങ്ങളിൽ പിച്ച് ചെയ്യിക്കുക എന്നതാണു പ്രധാനം. ഉമ്രാന് അതിനുള്ള കെൽപ്പുണ്ട്. സ്റ്റംപുകളെ ലക്ഷ്യംവച്ചാൽ, ഉമ്രാനു സ്ഥിരത വളരെ അധികം വർധിപ്പിക്കാനാകും. 156, 157 ഒക്കെ വളരെ നല്ലതുതന്നെ, പക്ഷേ കൃത്യമായ വിധത്തിലാകണം ബോളിങ്’– ശാസ്ത്രിയുടെ വാക്കുകൾ.
English Summary: IPL 2022: 156 kph will go for 256, Ravi Shastri issues BIG warning for SRH's fastest bowler Umran Malik