ADVERTISEMENT

മുംബൈ∙ കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ മുംബൈ നായകൻ രോഹിത് ശർമ ശരിക്കും ഔട്ടായിരുന്നോ? കളി കണ്ടവരും സമൂഹ മാധ്യമങ്ങളിലെ ക്രിക്കറ്റ് ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്നവരും ഇപ്പോഴും പരസ്പരം ചോദിക്കുന്ന ചോദ്യം ഇതുതന്നെയാകും. ഐപിഎല്ലിനെ വിടാതെ ‘പിന്തുടരുന്ന’ അംപയറിങ് വിവാദത്തിന്റെ അവസാന ഏടാണ്, കൊൽക്കത്തയ്ക്കെതിരായ മത്സരത്തിലെ രോഹിത്തിന്റെ പുറത്താകൽ.

മുംബൈ റൺചേസിൽ, ടീം സൗത്തിയുടെ ആദ്യ ഓവറിലെ അവസാന പന്തിലായിരുന്നു രോഹിത്തിന്റെ ‘വിവാദ’ പുറത്താകൽ. 6 പന്തിൽ നേടിയ 2 റൺസുമായാണ് രോഹിത് മടങ്ങിയത്. ടിം സൗത്തിയുടെ ഷോട്ട് ലെങ്ത് ബോള്‍ ആക്രമിച്ചു കളിക്കാനുള്ള സമയം രോഹിത്തിനു ലഭിച്ചില്ല. ക്രീസിൽ അൽപം ഉയർന്നു ചാടിയ രോഹിത്, ലെഗ് സൈഡിലേക്കു പന്തു പ്രതിരോധിക്കാനാണു ശ്രമിച്ചത്. എന്നാൽ രോഹിത്തിന്റെ തൈ പാഡിൽ തട്ടിയ പന്ത്, വിക്കറ്റിനു പിന്നിലേക്കു പറന്നു. വിക്കറ്റിനു പിന്നിൽ നിലയുറപ്പിച്ചിരുന്ന ഷെൽഡൻ ജാക്സൻ വലത്തേക്കു ചാടി പന്തു പിടിക്കുകയും ചെയ്തു. ഔട്ടിനായി കൊൽക്കത്ത താരങ്ങൾ കൂട്ടത്തോടെ അപ്പീൽ ചെയ്തെങ്കിലും രോഹിത് ഔട്ടല്ലെന്നു ഫീൽഡ് അംപയറുടെ തീരുമാനം.

പന്ത് രോഹിത്തിന്റെ ബാറ്റിൽ ഉരസി എന്ന് ഉറപ്പുള്ള ഷെൽഡൻ ജാക്സൻ ക്യാപ്റ്റൻ ശ്രേയസ് അയ്യരോട് റിവ്യു എടുക്കാൻ ആവശ്യപ്പെട്ടു. വിഡിയോ ദൃശ്യങ്ങൾ ആവർത്തിച്ചു പരിശോധിച്ചതിനു ശേഷം, 3–ാം അംപയർ ബ്രൂസ് ഓക്സെൻഫോർഡ്, രോഹിത് ഔട്ടെന്നാണു വിധിച്ചത്.

എന്നാൽ രോഹിത്തിന്റെ ബാറ്റിൽ തട്ടുന്നതിനു മുൻപുതന്നെ പന്തിന്റെ സ്വാഭാവിക ഗതി മാറിയതായി അൾട്രാ എഡ്ജ് പരിശോധനയ്ക്കിടെ തെളിഞ്ഞിരുന്നു. ബാറ്റിൽ പന്തു തട്ടിയോ എന്നു പരിശോധിക്കുന്ന സാങ്കേതിക വിദ്യയുടെ സാധുതയെത്തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പിഴവാണു വിഡിയോ പുനപ്പരിശോധനയിൽ കണ്ടത്.

ഫീൽഡ് അംപയറുടെ തീരുമാനത്തെ മറികടന്ന്, രോഹിത് ഔട്ടാണെന്നു വിധിക്കത്തക്ക നിഗമനത്തിൽ എത്താനുള്ള തെളിവുകൾ (കൺക്ലൂസീവ് എവിഡൻസ്) ഉണ്ടായിരുന്നില്ലെങ്കിലും, പിന്നാലെ ബിഗ് സ്ക്രീനിൽ രോഹിത് ഔട്ടാണെന്നു തെളിഞ്ഞത് താരത്തെയും ആരാധകരെയും ക്രിക്കറ്റ് വിദഗ്ധരെയും ഒരുപോലെ ഞെട്ടലിലാക്കി.  

എന്തായാലും 3–ാം അംപയറുടെ തീരുമാനത്തിൽ കടുത്ത നീരസത്തോടെയാണു രോഹിത് ഗ്രൗണ്ട് വിട്ടത്.

പിന്നാലെയാണ് സാങ്കേതിക വിദ്യയുടെ ഗുരുതര പിഴവിനെയും മോശം അംപയറിങ്ങിനെയും വിമർശിച്ച് ആരാധകർ കൂട്ടത്തോടെ രംഗത്തെത്തിയത്.  വെറും 10 റൺസ് വഴങ്ങി 5 വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയുടെ ബോളിങ് മികവിൽ കൊൽക്കത്തയെ 165 റൺസിൽ ഒതുക്കാനായെങ്കിലും രോഹിത് അടക്കമുള്ള ബാറ്റർമാർ കൂട്ടത്തോടെ നിരാശപ്പെടുത്തിയ മത്സരം മുംബൈ 52 റൺസിനു തോറ്റിരുന്നു.

 

English Summary: IPL 2022: Rohit Sharma was not-out or out? MI fans slam umpire after his controversial dismissal vs KKR

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com