ADVERTISEMENT

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബം ഒരു വശത്ത്, എങ്ങനെയെങ്കിലും ക്രിക്കറ്റ് താരമാകണമെന്ന അതിയായ ആഗ്രഹം മറുവശത്ത്. ഇതിനു രണ്ടിനും നടുവിൽ എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചുനിന്ന ഒരു പതിനഞ്ചുകാരൻ ഒടുവിൽ തീരുമാനിച്ചു, തനിക്കു ക്രിക്കറ്ററാകണം. പക്ഷേ, അതിനായി കുടുംബത്തെ പ്രയാസപ്പെടുത്താനും കഴിയില്ല. അതിനാൽ അവൻ വീടുവിട്ടിറങ്ങി.

അറിയപ്പെടുന്ന ഒരു ക്രിക്കറ്റ് താരമായ ശേഷം മാത്രമേ വീട്ടിലേക്കു മടങ്ങൂവെന്നു ശപഥവും എടുത്തു. 9 വർഷങ്ങൾക്കിപ്പുറം ആ പയ്യൻ ഇന്ന് ഐപിഎലിൽ മുംബൈ ഇന്ത്യൻസ് താരമാണ്, ഈ സീസണിലെ ‘വണ്ടർ ബോയ്സിൽ’ ഒരാളായ ഇടംകൈ ഓർത്ത‍ഡോക്സ് സ്പിന്നർ കുമാർ കാർത്തികേയ സിങ്. തന്റെ ശപഥം നിറവേറ്റിയ സന്തോഷത്തിൽ ഈ സീസൺ അവസാനിക്കുമ്പോൾ വീട്ടിലേക്കു മടങ്ങാൻ തയാറെടുക്കുകയാണ് കാർത്തികേയ.

രാത്രി ജോലി, പകൽ ക്രിക്കറ്റ്

15–ാം വയസ്സിൽ ക്രിക്കറ്ററാകാൻ ഉത്തർപ്രദേശിലെ തന്റെ ഗ്രാമത്തിൽനിന്നു ഡൽഹിക്കു വണ്ടികയറുമ്പോൾ ആത്മവിശ്വാസം മാത്രമായിരുന്നു കാർത്തികേയയുടെ കൈമുതൽ. ഡൽഹിയിൽ ലീഗ് മത്സരങ്ങൾ കളിക്കുന്ന ഒരു സുഹൃത്താണ് ഏക പരിചയക്കാരൻ. ആ സുഹൃത്തിന്റെ സഹായത്തോടെ ഡൽഹി നഗരത്തിൽനിന്ന് 80 കിലോമീറ്റർ മാറി പ്രവർത്തിക്കുന്ന ഒരു ഫാക്ടറിയിൽ കാർത്തികേയ ഒരു ജോലി തരപ്പെടുത്തി. രാത്രി ഫാക്ടറിയിലെ ജോലിയും രാവിലെ ക്രിക്കറ്റ് പരിശീലനവുമായി മുന്നോട്ടുപോകാനായിരുന്നു തീരുമാനം. എന്നാൽ, പണം നൽകാതെ ക്രിക്കറ്റ് പരിശീലിപ്പിക്കാൻ ഡൽഹിയിലെ ക്രിക്കറ്റ് അക്കാദമികളൊന്നും തയാറായില്ല. അങ്ങനെയാണ് ഡൽഹിയിലെ ഭരദ്വരാജ് അക്കാദമിയിൽ കാർത്തികേയ എത്തുന്നത്.

തന്റെ കയ്യിൽ തരാൻ പണമില്ലെന്നും എന്നെങ്കിലും അറിയപ്പെടുന്ന ക്രിക്കറ്റ് താരമായാൽ പണം മുഴുവൻ താൻ തന്നുതീർക്കാമെന്നുമായിരുന്നു കാർത്തികേയ പരിശീലകൻ ഭരദ്വരാജിനോട് പറഞ്ഞത്. കാർത്തികേയയുടെ ഈ ആത്മവിശ്വാസവും ക്രിക്കറ്റിനോടുള്ള താൽപര്യവും ഭരദ്വരാജിനു ബോധിച്ചു. അങ്ങനെ കാർത്തികേയ അവിടെ പരിശീലനം തുടങ്ങി.

 ഒരു ബിസ്കറ്റ് ദൂരം

കാർത്തികേയ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് ക്രിക്കറ്റ് അക്കാദമിയിലേക്ക് 80 കിലോമീറ്ററോളം ദൂരമുണ്ടായിരുന്നു. ഇത്രയും ദൂരം ബസിൽ പോകാനുള്ള സാമ്പത്തിക സ്ഥിതി കാർത്തികേയയ്ക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പകുതിയിലേറെ ദൂരം ബസിൽ പോയി ബാക്കി ദൂരം നടക്കാൻ തീരുമാനിച്ചു. നടക്കുന്നതിലൂടെ ലാഭിക്കുന്ന 10 രൂപ ഉപയോഗിച്ച് വാങ്ങിക്കുന്ന ബിസ്കറ്റായിരുന്നു അക്കാലത്ത് കാർത്തികേയയുടെ ഉച്ചഭക്ഷണം. ഇതറിയാൻ ഇടയായ പരിശീലകൻ, അക്കാദമിയോടു ചേർന്നുതന്നെ കാർത്തികേയയ്ക്കു താമസസൗകര്യം ഒരുക്കി നൽകി.

വൈകാതെ രഞ്ജി ടീമിലേക്കു ക്ഷണം ലഭിച്ചു. അവിടെനിന്ന് ഐപിഎൽ താരലേലത്തിലേക്ക് എത്തിയെങ്കിലും ആദ്യ റൗണ്ടിൽ തഴയപ്പെട്ടു. പിന്നീട് മുംബൈ താരം അർഷദ് ഖാനു പരുക്കേറ്റപ്പോഴാണ് പകരക്കാരനായി കാർത്തികേയ ടീമിലെത്തുന്നത്. അരങ്ങേറ്റ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ മികച്ച സ്പെല്ലിലൂടെ (4 ഓവറിൽ 19 റൺസ് വഴങ്ങി ഒരു വിക്കറ്റ്) കാർത്തികേയ ക്രിക്കറ്റ് നിരീക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി.

സ്പിൻ പലതരം

റിസ്റ്റ് സ്പിൻ, ഫിംഗർ സ്പിൻ, കാരം ബോൾ, ലെഗ് സ്പിൻ തുടങ്ങി എല്ലാ വിധ പന്തുകളും ഒതുക്കത്തോടെ എറിയാൻ സാധിക്കുമെന്നതാണ് കാർത്തികേയയെ കൂടുതൽ അപകടകാരിയാക്കുന്നത്. ബോളിങ് ആക്‌ഷനിൽ കാര്യമായ മാറ്റമില്ലാതെയാണ് ഈ പന്തുകളെല്ലാം കാർത്തികേയ എറിയുന്നത്. ഇതു ബാറ്റർമാരെ കൂടുതൽ കുഴപ്പിക്കുന്നു. ഇതേ ഫോം തുടരാൻ സാധിച്ചാൽ അധികം വൈകാതെ ഇന്ത്യൻ ജഴ്സിയിലും കാർത്തികേയയെ കാണാം.

English Summary: Life of Kumar Kartikeya Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com