ADVERTISEMENT

മുംബൈ∙ ചെന്നൈ സൂപ്പർ കിങ്സ് മറക്കാൻ ആഗ്രഹിക്കുന്ന ഐപിഎൽ സീസണ്‍ ആണ് ഈ വർഷത്തേത്. കഴിഞ്ഞ തവണത്തെ ചാംപ്യന്മാർക്ക് ഇപ്രാവശ്യം പ്ലേ ഓഫ് പോലും കാണാതെ പുറത്തുപോകേണ്ടി വന്നു. ആകെ 12 മത്സരങ്ങളിൽ നാല് വിജയവുമായി എട്ടു പോയിന്റു മാത്രമാണ് ചെന്നൈയ്ക്ക് നേടാനായത്. ഇനിയുള്ള രണ്ടു മത്സരങ്ങൾ അശ്വാസജയം തേടിയായിരിക്കും ധോണിയും സംഘവും ഇറങ്ങുക.

ടൂർണമെന്റിന്റെ തുടക്കത്തിൽ ക്യാപ്റ്റൻ സ്ഥാനം വിട്ടൊഴിഞ്ഞ ധോണി, പാതിവഴിയിലാണ് വീണ്ടും നായകനായി തിരിച്ചെത്തിയത്. രവീന്ദ്ര ജ‍‍ഡേഡയുടെ കീഴിൽ തുടർച്ചയായി ടീം തോൽവിയറിഞ്ഞതോടെയാണ് മാനേജ്മെന്റ് ധോണിയെ വീണ്ടും ‘തല’യാക്കിയത്. ധോണിയുടെ കീഴിൽ ജയത്തോടെ തുടങ്ങിയെങ്കിലും വിജയത്തുടർച്ച നേടാനായില്ല. മുംബൈ ഇന്ത്യൻസിനോട് കനത്ത തോൽവി ഏറ്റുവാങ്ങിയതോടെ ടൂർണമെന്റിൽനിന്നു പുറത്താകുകയും ചെയ്തു.

ഇതോടെ ചെന്നൈ മാനേജ്മെന്റിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്ക് പേസർ ശുഐബ് അക്തർ‌. ‘സിഎസ്‌കെ മാനേജ്‌മെന്റ് ഒട്ടും ഗൗരവത്തോടെയല്ല കാര്യങ്ങളെ സമീപിക്കുന്നതെന്ന് എനിക്ക് തോന്നി. ധോണി പോയാൽ അവരെന്തു ചെയ്യും? എന്തുകൊണ്ടാണ് അവർ രവീന്ദ്ര ജഡേജയ്ക്ക് പെട്ടെന്ന് നായകസ്ഥാനം നൽകിയത്? അവർക്ക് മാത്രമേ തീരുമാനം വിശദീകരിക്കാനാകൂ. വ്യക്തമായ പദ്ധതിയോടെ അടുത്ത സീസണിൽ അവർ വരണം. അവർക്ക് ആവശ്യമുള്ള കളിക്കാരെ നിലനിർത്തണം.’– അക്തർ പറഞ്ഞു. ധോണി എക്കാലവും ടീമിന് ഒരു മുതൽക്കൂട്ടായിരിക്കുമെന്നും അക്തർ പറഞ്ഞു.

‘ധോണിക്ക് ഒരു ഉപദേശകനായി വരാം. അദ്ദേഹം ഇന്ത്യക്ക് വേണ്ടിയും അതു ചെയ്തിട്ടുണ്ട്. (2021 ട്വന്റി20 ലോകകപ്പിൽ). അടുത്ത രണ്ട് സീസണുകളിൽ കളിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് നല്ലതാണ്. അദ്ദേഹം ഒരു മെന്ററുടെ റോൾ അല്ലെങ്കിൽ ഹെഡ് കോച്ചിന്റെ റോൾ ഏറ്റെടുത്താലും അത് മോശം തീരുമാനമായിരിക്കില്ല.’– അക്തർ പറഞ്ഞു.

English Summary: Shoaib Akhtar On Chennai Super Kings' Struggles In IPL 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com