ADVERTISEMENT

മുംബൈ∙ ഐപിഎലിലെ എൽ ക്ലാസിക്കോയാണ് മുംബൈ ഇന്ത്യൻസ് – ചെന്നൈ സൂപ്പർ കിങ്സ് മത്സരം. ഇപ്രാവശ്യം പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരാണെങ്കിലും ആരാധകരേറെയുള്ള ടീമുകൾ ഏറ്റമുട്ടുമ്പോൾ ആവേശം കളത്തിനു പുറത്തേയ്ക്കും ഉയരും.

വ്യാഴാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത ചെന്നൈയെ 97 റൺസിൽ എറിഞ്ഞിട്ട മുംബൈ 14.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. തോൽവിയോടെ ചെന്നൈ പ്ലേ ഓഫ് കാണാതെ ടൂർണമെന്റിൽനിന്നു പുറത്താകുകയും ചെയ്തു.

മത്സരത്തിനു പിന്നാലെ മുൻ‌ ഇന്ത്യൻ താരങ്ങളായ യുവരാജ് സിങ്ങും സുരേഷ് റെയ്നയും തമ്മിലുള്ള ഒരു വിഡിയോ വൈറലായി. ഐപിഎലിൽ മുൻ ചെന്നൈ താരമായ റെയ്‌നയെ, മുംബൈ താരമായിരുന്ന യുവരാജ് സിങ് ട്രോളുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ പങ്കുവച്ചത്. ഒരു ഇൻഡോർ ഫുട്ബോൾ മത്സരത്തിനിടെ യുവിയാണ് സെൽഫി വിഡിയോ പകർത്തിയത്.

‘ഇന്ന് നിന്റെ ടീം 97 റൺസിന് പുറത്തായി. എന്താണ് പറയാനുള്ളത്?’– വിഡിയോയിൽ റെയ്നയോടു യുവി ചോദിക്കുന്നു. തൊട്ടുപിന്നാലെ ഇതിനു റെയ്ന മറുപടിയും നൽകുന്നുണ്ട്. ‘ഞാൻ മത്സരത്തിന്റെ ഭാഗമായിരുന്നില്ല’– എന്നായിരുന്നു റെയ്നയുടെ മറുപടി. ഇതിനുശേഷം യുവി പൊട്ടിച്ചിരിക്കുന്നതും വിഡിയോയിൽ കാണാം.

ചെന്നൈ ടീമിന്റെ നട്ടെല്ലായിരുന്ന റെയ്ന, 2008 മുതൽ 2021 വരെ ടീമിനുവേണ്ടി കളിച്ചു. 2016, 2017 സീസണുകൾ ഒഴികെ (ചെന്നൈ ടീം വിലക്ക് നേരിട്ടതിനാൽ). 2020ൽ വ്യക്തിപരമായ കാരണങ്ങളാൽ ഐപിഎലിൽനിന്നു മാറിനിന്ന റെയ്ന, 2021ൽ 12 മത്സരങ്ങളിൽനിന്ന് 160 റൺസാണ് ആകെ നേടിയത്. ഈ വർഷത്തെ മെഗാതാരലേലത്തിൽ റെയ്നയെ ആരും വാങ്ങിയുമില്ല.

2019 ഐപിഎൽ സീസണിലാണ് യുവരാജ് സിങ് മുംബൈ ഇന്ത്യൻസ് ജഴ്സി അണിഞ്ഞത്. നാല് മത്സരങ്ങളിൽ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചതാരം, ഒരു അർധസെഞ്ചുറി ഉൾപ്പെടെ 98 റൺസാണ് എടുത്തത്. 2020 സീസണിനു മുന്നോടിയായി താരത്തെ മുംബൈ ലേലത്തിനു വിടുകയും ചെയ്തു.

English Summary: Yuvraj trolls Raina over CSK's 97 all out, ex-Chennai star replies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com