ഇസ്‌ലാമാബാദ്∙ ഉജ്വല ബോളിങ്ങിലൂടെ ഐപിഎൽ സീസണിലെ തരംഗമായി മാറിയ ഹൈദരാബാദ് യുവ പേസർ ഉമ്രാൻ മാലിക്കിനെ മുൻ ഇതിഹാസ താരം ശുഐബ് അക്തറുമായി താരതമ്യം ചെയ്ത് പാക്കിസ്ഥാൻ വെറ്ററൻ വിക്കറ്റ് കീപ്പർ ബാറ്റർ കമ്രാൻ അക്മൽ. പാക്കിസ്ഥാനിലാണു കളിച്ചിരുന്നത് എങ്കിൽ ഇതിനോടകം ഉമ്രാന്റെ രാജ്യാന്തര അരങ്ങേറ്റം കഴിഞ്ഞിട്ടുണ്ടാകുമായിരുന്നു എന്നും, 2008ലെ പ്രഥമ ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയായ കമ്രാൻ അക്മൽ പാക്ക്ടിവി.ടിവിയോട് അഭിപ്രായപ്പെട്ടു.
‘ പാക്കിസ്ഥാനിലായിരുന്നെങ്കിൽ, ഉമ്രാൻ ഇപ്പോൾ രാജ്യാന്തര മത്സരങ്ങൾ കളിച്ചു കഴിഞ്ഞേനെ. ഉമ്രാന്റെ ഇക്കോണമി നിരക്ക് കൂടുതലാണ്. പക്ഷേ അയാൾ ഒരു സ്ട്രൈക്ക് ബോളറാണ്. വിക്കറ്റുകൾ വീഴ്ത്തുന്നുണ്ട്.
എല്ലാ മത്സരത്തിലും ശരാശരി 155 കിമി വേഗത്തിലാണ് ഉമ്രാന്റെ ബോളിങ്. ഇതു കുറയുന്നുമില്ല. ഇന്ത്യൻ ടീമിൽ ഇപ്പോൾ പേസർമാരുടെ നല്ല മത്സരം തന്നെയാണ്.
മുൻപ് വേഗത്തിൽ ബോൾ ചെയ്യുന്ന താരങ്ങൾ ഇന്ത്യൻ ടീമിൽ കുറവായിരുന്നു. എന്നാൽ ഇപ്പോൾ നവ്ദീപ് സെയ്നി, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര തുടങ്ങിയവരുണ്ട്.
കഴിഞ്ഞ ഐപിഎൽ സീസണിൽ ഒന്നോ രണ്ടോ കളിയാണ് ഉമ്രാൻ ആകെ കളിച്ചത്. പാക്കിസ്ഥാനിലായിരുന്നെങ്കിൽ ഉമ്രാൻ ഉറപ്പായും ഞങ്ങൾക്കായി കളിച്ചേനെ. പക്ഷേ, മറ്റൊരു ഐപിഎൽ സീസൺ മുഴുവൻ കളിക്കാനുള്ള അവസരം ഉമ്രാനു നൽകി ഇന്ത്യ പക്വത കാട്ടി. ബ്രെറ്റ് ലീ, ശുഐബ് അക്തർ എന്നിവരും ഇതുപോലെയായിരുന്നു. ഉമ്രാനെപ്പോലെ അവരും കൂടുതൽ റൺസ് വഴങ്ങി, പക്ഷേ, വിക്കറ്റുകളും വീഴ്ത്തി. ഇങ്ങനെയാകണം സ്ട്രൈക്ക് ബോളർമാർ’– അക്മൽ പറഞ്ഞു.
English Summary: 'If Umran was in Pakistan, he would've played for us': Pakistan veteran compares SRH pace sensation with Shoaib Akhtar