ലക്നൗവിനെ എറിഞ്ഞൊതുക്കി രാജസ്ഥാൻ റോയൽസ്; 24 റൺസ് വിജയം
Mail This Article
മുംബൈ∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ 24 റൺസിന് കീഴടക്കി പ്ലേ ഓഫിന് ഒരു പടി കൂടി അടുത്തെത്തി രാജസ്ഥാൻ റോയൽസ്. രാജസ്ഥാൻ ഉയർത്തിയ 179 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ലക്നൗവിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുക്കാനേ സാധിച്ചുള്ളൂ. ലക്നൗവിനു വേണ്ടി ദീപക് ഹൂഡ (39 പന്തിൽ 59) അർധസെഞ്ചറി നേടിയെങ്കിലും ഓപ്പണർമാരും വാലറ്റവും ബാറ്റിങ്ങിൽ തിളങ്ങാനാകാതെ പോയതു തിരിച്ചടിയായി.
മാർകസ് സ്റ്റോയ്നിസ് (17 പന്തിൽ 27), ക്രുനാൽ പാണ്ഡ്യ (23 പന്തിൽ 25) എന്നിവരാണു ലക്നൗവിന്റെ മറ്റു പ്രധാന റൺവേട്ടക്കാർ. ലക്നൗവിന്റെ അഞ്ച് താരങ്ങൾ രണ്ടക്കം കാണാതെ പുറത്തായി. രാജസ്ഥാനു വേണ്ടി ട്രെന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, ഒബെദ് മക്കോയ് എന്നിവർ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. ചെഹലും അശ്വിനും ഓരോ വിക്കറ്റും നേടി. എട്ടാം ജയത്തോടെ 16 പോയിന്റുമായി രാജസ്ഥാൻ പോയിന്റു പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തുള്ള ലക്നൗവിനും 16 പോയിന്റുണ്ട്.
തിളങ്ങി ജയ്സ്വാൾ, ദേവ്ദത്ത്, സഞ്ജു; രാജസ്ഥാൻ ആറിന് 178
രാജസ്ഥാൻ റോയൽസ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. 29 പന്തിൽ 41 റൺസെടുത്ത യശസ്വി ജയ്‍സ്വാളാണ് രാജസ്ഥാന്റെ ടോപ് സ്കോറർ.മലയാളി താരങ്ങളായ ദേവ്ദത്ത് പടിക്കൽ (18 പന്തിൽ 39), സഞ്ജു സാംസൺ (24 പന്തിൽ 32) എന്നിവരും തിളങ്ങി. ഇംഗ്ലിഷ് താരം ജോസ് ബട്‍ലർ വെറും രണ്ട് റൺസെടുത്തു പുറത്തായത് രാജസ്ഥാനു തിരിച്ചടിയായി. തുടക്കത്തിൽ തന്നെ രാജസ്ഥാന് ബട്‍ലറെ നഷ്ടമായെങ്കിലും സഞ്ജുവും ജയ്സ്വാളും ചേർന്ന് സ്കോർ 70 കടത്തി. 75 ൽ സഞ്ജുവും 77ൽ ജയ്സ്വാളിനെയും നഷ്ടമായത് രാജസ്ഥാൻ സ്കോറിങ്ങിന്റെ വേഗം കുറച്ചു.
സ്കോർ 122 ൽ നിൽക്കെ ദേവ്ദത്ത് പടിക്കലും മടങ്ങി. രവി ബിഷ്ണോയിയുടെ പന്തിൽ ക്രുനാൽ പാണ്ഡ്യ ക്യാച്ചെടുത്തായിരുന്നു പുറത്താകൽ. 16 പന്തിൽ 19 റൺസെടുത്ത റിയാൻ പരാഗിനെ പുറത്താക്കി ബിഷ്ണോയി രണ്ടാം വിക്കറ്റ് സ്വന്തമാക്കി. ജിമ്മി നീഷം സിംഗിളിനിടെയുള്ള ആശയക്കുഴപ്പത്തിൽ റണ്ണൗട്ടാകുകയായിരുന്നു. 9 പന്തിൽ 17 റൺസുമായി ട്രെന്റ് ബോൾക്കും ഏഴു പന്തിൽ 10 റൺസുമായി ആർ. അശ്വിനും പുറത്താകാതെ നിന്നു. എട്ട് താരങ്ങളാണ് ലക്നൗവിനു വേണ്ടി പന്തെറിയാനെത്തിയത്. രവി ബിഷ്ണോയി രണ്ടു വിക്കറ്റും ആവേശ് ഖാൻ, ജേസൺ ഹോൾഡർ, ആയുഷ് ബദോനി എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.
English Summary: IPL, T20 63 of 74; RR vs LSG live match updates