ADVERTISEMENT

സിഡ്നി∙ മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ആൻഡ്രൂ സൈമണ്ട്സിന്റെ അകാല വിയോഗത്തിന് ഇടയാക്കിയ കാർ അപകടം നടന്ന സ്ഥലത്ത് വികാരനിർഭരമായ കുറിപ്പു സ്ഥാപിച്ച് സഹോദരി ലൂയ്സി. ക്വീൻസ്‌ലൻഡിനു സമീപം ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു അപകടം.

സൈമണ്ട്സിന്റെ മരണത്തിനു പിന്നാലെ ലൂയ്സി അപകട സ്ഥലം സന്ദർശിച്ചിരുന്നു. തന്റെ ഹൃദയം തകർന്നെന്നും സഹോദരനൊപ്പം ഒരു ദിവസം കൂടി ചെലവിടാനോ ഒരു ഫോൺ കോൾ ചെയ്യാനോ എങ്കിലും കഴിഞ്ഞിരുന്നെങ്കിൽ എന്ന പ്രത്യാശയും അവർ കുറിപ്പിൽ പങ്കുവച്ചു.

‘ഇത്ര വേഗം ഞങ്ങളെ വിട്ടു പിരിഞ്ഞുവോ, അന്ത്യവിശ്രമം കൊള്ളൂ ആൻഡ്രൂ, നമുക്ക് ഒരു ദിവസം കൂടി ലഭിച്ചിരുന്നെങ്കിൽ, അല്ലെങ്കിൽ ഒരു ഫോൺ കോൾ കൂടിയെങ്കിലും ലഭിച്ചിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചു പോകുന്നു. എന്റെ ഹൃദയം തകർന്നിരിക്കുകയാണ്. താങ്കളോടുള്ള സ്നേഹം എല്ലായ്പ്പോഴുമുണ്ടാകും’– ഓസ്ട്രേലിയൻ ദേശീയ ചാനൽ പുറത്തുവിട്ട കുറിപ്പിലെ വരികൾ. 

സൈമണ്ട്സിന്റെ വാഹനത്തിന്റെ ചിത്രങ്ങൾ ഓസ്ട്രേലിയൻ ഓൺലൈൻ വാർത്താ മാധ്യമങ്ങൾ പങ്കുവച്ചിരുന്നു. 

‘ഞങ്ങൾ ഇപ്പോഴും ഞെട്ടലിലാണ്. ഞങ്ങളുടെ 2 കുട്ടികളെക്കുറിച്ചു മാത്രമാണ് ആലോചിക്കുന്നത്’– സൈമണ്ട്സിന്റെ ഭാര്യ ദേശീയ ദിനപത്രത്തോടു പ്രതികരിച്ചു. 

2003, 2007 വർഷങ്ങളിൽ ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരുന്നു സൈമണ്ട്സ്. മാരക പ്രഹര ശേഷിയുള്ള ബാറ്റർ എന്നതിലുപരി ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫീൽഡർമാരിൽ ഒരാളായി കൂടിയാണു സൈമണ്ട്സ് വിലയിരുത്തപ്പെടുന്നത്. 

 

English Summary: Andrew Symonds' sister leaves heartfelt note on cricketer's accident site

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com