ADVERTISEMENT

മുംബൈ∙ ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങാനായില്ലെങ്കിൽപ്പോലും ഉജ്വല ഫീൽഡിങ്ങിലൂടെയും, ഫീൽഡിങ്ങിനിടെയിലെ ചില ‘പൊടിക്കൈ’കളിലൂടെയും സ്ഥിരമായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ആളാണു രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്.

ലക്നൗവിനെതിരായ മത്സരത്തിൽ, മാർക്കസ് സ്റ്റോയ്നിസ്സിനെ ക്യാച്ച് ചെയ്തതിനു ശേഷം 3–ാം അംപയറെ ചെറുതായി കളിയാക്കുന്ന രീതിയിലുള്ള ആഘോഷ പ്രകടനത്തിനു പിന്നാലെ പരാഗിനെ ഒട്ടേറെ ആരാധകർ ‘ട്രോളിയിരുന്നു’.

സ്റ്റോയ്നിസ്സിനെ ക്യാച്ചിലൂടെ പുറത്താക്കുന്നതിനു തൊട്ടുമുൻപുള്ള ഓവറിൽ, സ്റ്റോയ്നിസ്സിനെത്തന്നെ പരാഗ് ക്യാച്ച് ചെയ്തിരുന്നെങ്കിലും, വിഡിയോ പുനപരിശോധനയിൽ ക്യാച്ചിനു മുൻപു പന്ത് നിലത്തുമുട്ടിയതായി തെളിഞ്ഞതോടെ സ്റ്റോയ്നിസ് ഔട്ടല്ലെന്നു 3–ാം അംപയർ വിധിച്ചിരുന്നു.

പിന്നാലെയാണ്, അടുത്ത ഓവറിൽ വീണ്ടും സ്റ്റോയ്നിസ്സിനെ ക്യാച്ച് ചെയ്തതിനു ശേഷം പന്തു ഗ്രൗണ്ടിനോടു ചേർത്തു വയ്ക്കുന്നതുപോലുള്ള ആംഗ്യം പരാഗ് പുറത്തെടുത്തത്. 

തത്സമയ കമന്ററി പറ‍ഞ്ഞിരുന്ന ഓസ്ട്രേലിയൻ മുൻ ഓപ്പണർ മാത്യു ഹെയ്ഡൻ ഉൾപ്പെടെയുള്ള ഒട്ടേറെപ്പേർ പരാഗിനെ രൂക്ഷമായ ഭാഷയിലാണു വിമർശിച്ചത്. ‘ഞാൻ താങ്കെളെ ചെറുതായൊന്ന് ഉപദേശിക്കുകയാണ് ചെറുപ്പക്കാരാ, ക്രിക്കറ്റ് എന്നാൽ വളരെ ദൈർഘ്യമേറിയ കായിക വിനോദമാണ്.

അതുകൊണ്ട് ഒരിക്കലും വിധിയെ പ്രകോപിപ്പിക്കരുത്. അതു വളരെ വേഗം നിങ്ങൾക്കു മേൽ വന്നു ഭവിക്കും.’ അതേ സമയം ഇക്കാര്യം ഭാവി തിരുമാനിക്കട്ടെ, എന്നായിരുന്നു ഹെയ്‍ഡനൊപ്പം കമന്ററി പറഞ്ഞിരുന്ന മുൻ വിൻഡീസ് പേസർ ഇയാൻ ബിഷപ്പിന്റെ പ്രതികരണം. 

ബാറ്റിങ്ങിൽ തിളങ്ങാനാകുന്നില്ലെങ്കിലും വിരാട് കോലിയാണെന്നാണു പരാഗ് സ്വയം ധരിച്ചുവച്ചിരിക്കുന്നതെന്ന തരത്തിലായിരുന്നു ആരാധകരുടെ ട്രോൾ. 

എന്നാൽ വിമർശകർക്കുള്ള മറുപടി എന്നവിധം, പിന്നാലെ റിയാൻ പരാഗ് ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ, 

‘20–ാം വയസ്സിൽ ഇതൊന്നും ആരും ശ്രദ്ധിക്കാനേ പോകുന്നില്ല. ജീവിതം ഒരുപാട് ബാക്കിയുണ്ട്. അത് ആസ്വദിക്കൂ’– തിങ്കളാഴ്ച രാത്രി പരാഗ് ട്വീറ്റ് ചെയ്തു. ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെ, രാജസ്ഥാൻ ബാറ്റിങ്ങിനു ശേഷം ഹർഷൽ പട്ടേലുമായുള്ള വാഗ്വാദത്തിലൂടെയും വാർത്തയിൽ ഇടംപിടിച്ച താരമാണു പരാഗ്.  

 

English Summary: Riyan Parag posts ‘no one’s gonna care…' tweet hours after being slammed by former cricketers and fans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com