‘ഉമ്രാൻ ഇന്ത്യയുടെ ഭാവി; അതിവേഗ ബോളർ (161.3) എന്ന അക്തറുടെ നേട്ടം തകർക്കും’
Mail This Article
മുംബൈ∙ രാജ്യാന്തര ക്രിക്കറ്റിലെ അതിവേഗ ബോളർ എന്ന റെക്കോർഡ് മുൻ പാക്കിസ്ഥാൻ പേസർ ശുഐബ് അക്തറിൽനിന്ന് ഉമ്രാൻ മാലിക് ഉടൻതന്നെ സ്വന്തമാക്കുമെന്ന് ജമ്മു കശ്മീർ സ്വദേശിയായ ഇന്ത്യൻ ഓൾറൗണ്ടർ പർവേസ് റസൂൽ. ഐപിഎൽ സീസണിൽ തുടർച്ചയായി 150 കിലോമീറ്റർ വേഗത്തിനു മുകളിൽ പന്തെറിഞ്ഞ് ആരാധകരുടെയും ക്രിക്കറ്റ് വിദഗ്ധരുടെയും പ്രശംസ പിടിച്ചു പറ്റിയ താരമാണ് ഉമ്രാൻ മാലിക്.
സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദ് കളിച്ച 13 മത്സരങ്ങളിലും, കളിയിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ താരത്തിനുള്ള ബഹുമതി സ്വന്തമാക്കിയത് ഉമ്രാനാണ്. ഐപിഎൽ സീസണിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ താരം എന്നെ റെക്കോർഡും (157 കിലോമീറ്റർ) ഉമ്രാന്റെ പേരിലാണ്. അതേ സമയം, രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ താരത്തിനുള്ള റെക്കോർഡ് ഇപ്പോഴും ശുഐബ് അക്തറുടെ പേരിലാണ് (161.3 കിമി).
സീസണിലെ ഉജ്വല ബോളിങ് പ്രകടനത്തിന് റസൂൽ ഉമ്രാനെ പ്രശംസിച്ചു.‘ഐപിഎൽ സീസണിലെ ഉമ്രാന്റെ ബോളിങ് കാണുമ്പോൾ, രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ബോളർ എന്ന ശുഐബ് അക്തറുടെ റെക്കോർഡ് ഉമ്രാൻ ഉടൻതന്നെ തകർക്കും എന്നാണു ഞാൻ കരുതുന്നത്. ഐപിഎല്ലിൽ ഉമ്രാൻ മികച്ച രീതിയിൽ ബോൾ ചെയ്യുന്നത് ഇന്ത്യൻ ക്രിക്കറ്റിനു ശുഭസൂചനയാണ്.
അണ്ടർ 17, അണ്ടർ 19 ടീമുകൾക്കായി വളരെക്കുറച്ചു മത്സരങ്ങൾ മാത്രമേ ഉമ്രാൻ കളിച്ചിട്ടുള്ളു എന്നാണു ഞാൻ കരുതുന്നത്. അതിനുശേഷം ഉമ്രാൻ രഞ്ജി കളിച്ചു. ഉമ്രാൻ പ്രതിഭാസമ്പന്നനാണ്. എല്ലാവരും ഇപ്പോൾ ഉമ്രാനെപ്പറ്റിയാണു സംസാരിക്കുന്നത്. ഐപിഎല്ലിൽ ഏറ്റവും മികച്ച രീതിയിലാണു പന്തെറിയുന്നത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ഉമ്രാനാണ് എന്നാണു ഞാൻ കരുതുന്നത്’– റസൂൽ പറഞ്ഞു.
English Summary: IPL 2022: I Think Umran Malik Will Break Shoaib Akhtar’s Fastest Delivery’s Record Very Soon – Parvez Rasool