ADVERTISEMENT

മുംബൈ∙ യുവതാരം റിങ്കു സിങ്ങിന്റെ ബാറ്റിങ് മികവിൽ വിജയലക്ഷ്യത്തിലേക്ക് ‘അനായാസം’ കുതിച്ച കൊൽ‌ക്കത്ത നൈറ്റ് റൈഡേഴ്സിനെ പിടിച്ചു നിർത്തിയത് ആരാണ്? ‘അത് വിൻഡീസ് പവർ ഹിറ്റർ എവിൻ ലൂയിസ് തന്നെ’ എന്നു മത്സരം കണ്ട ആരും പറയും. അതും വെറും ഇടം കൈകൊണ്ട്!

70 പന്തിൽ പുറത്താകാതെ 140 റൺസടിച്ച ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൻ ഡി കോക്ക്, 51 പന്തിൽ പുറത്താകാതെ 68 റൺസെടുത്ത കെ.എൽ. രാഹുൽ എന്നിവരുടെ ബാറ്റിങ് മികവിൽ വിക്കറ്റ് നഷ്ടം കൂടാതെ 210 റൺസെടുത്ത് ഇന്നിങ്സ് അവസാനിപ്പിച്ച ലക്നൗ മത്സരത്തിന്റ ഭൂരിഭാരം സമയവും സേഫ് സോണിൽ‌ത്തന്നെ ആയിരുന്നു.

എന്നാൽ ആന്ദ്രെ റസ്സൽ അടക്കമുള്ള കൊൽക്കത്ത പവർ ഹിറ്റർമാർ പുറത്തായതിനു ശേഷം, ഇന്നിങ്സിന്റെ ഏറ്റവും ഒടുവിൽ, അവിശ്വസനീയ ബാറ്റിങ് പ്രകടനത്തോടെ പോരാട്ടം ലക്നൗ ക്യാംപിലേക്കു നയിച്ച റിങ്കു സിങ്– സുനിൽ നരെയ്ൻ സഖ്യത്തിന്റെ ബാറ്റിങാണു മത്സരത്തിന് അപ്രതീക്ഷിത ട്വിസ്റ്റ് നൽകിയത്. 

അവസാന 2 ഓവറിൽ, 4 വിക്കറ്റ് ശേഷിക്കെ 38 റൺസാണു കൊൽക്കത്തയ്ക്കു വിജയത്തിലെത്താൻ വേണ്ടിയിരുന്നത്. ജെയ്സൻ ഹോൾഡറുടെ 19–ാം ഓവറിൽ റിങ്കു– നരെയ്ൻ സഖ്യം 17 റൺസ് എടുത്തതോടെ അവസാന ഓവറിൽ കൊൽക്കത്ത ജയത്തിന് 21 റൺസ്.

മാർക്കസ് സ്റ്റോയ്നിസിന്റെ അവസാന ഓവറിലെ ആദ്യ പന്തിൽ ഫോറടിച്ച റിങ്കു പിന്നീടുള്ള 2 പന്തിലും നേടിയത് സിക്സർ! 4–ാം പന്തിൽ ഡബിൾ കൂടി ഓടിയെടുത്തതോടെ അവസാന 2 പന്തിൽ കൊൽക്കത്തയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത് 3 റൺസ് മാത്രം. എന്നാൽ 5–ാം പന്തിൽ ഡീപ് ബാക്ക്‌വേഡ് പോയിന്റിൽ മുഴുനീളൻ ഡൈവിനൊടുവിൽ ഇടംകൈകൊണ്ട് റിങ്കു സിങ്ങിനെ (15 പന്തിൽ 2 ഫോറും 4 സിക്സും അടക്കം 40) എവിൻ ലൂയിസ് ക്യാച്ച് ചെയ്തതോടെയാണു ലക്നൗവിനു ശ്വാസം നേരെ വീണത്. 

ടൂർണമെന്റിലെത്തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിൽ ഒന്നായാണ് ക്രിക്കറ്റ് വിദഗ്ധർ ഇതിനെ വിലയിരുത്തിയത്. അവസാന പന്തിൽ ഉമേഷ് യാദവിനെ ക്ലീൻ ബോൾഡ് ചെയ്ത സ്റ്റോയ്നിസ് ലക്നൗവിന് 2 റൺസ് ജയം സമ്മാനിക്കുന്നത് നോൺ സ്ട്രൈക്കിങ് എൻഡിൽ നിരാശനായി കണ്ടു നിൽക്കാനേ സുനിൽ നരെയ്നു (7 പന്തിൽ 3 സിക്സ് അടക്കം 21 നോട്ടൗട്ട്) കഴിഞ്ഞുള്ളു. മാൻ ഓഫ് ദ് മാച്ച് പുരസ്കാരം എവിൻ ലൂയിസിന് അവകാശപ്പെട്ടതാണെന്നു മത്സരശേഷം സ്റ്റോയ്‌നിസ് പറഞ്ഞു.

‘പന്ത് എവിൻ ലൂയിസിനു നേർക്കാണു പോകുന്നതെന്നു കരുതിയതേയില്ല. പിന്നീടു നോക്കുമ്പോൾ പന്തു ദാ ലൂയിസിന്റെ കയ്യിലുണ്ട്. അത് ലൂയിസ് പിടിച്ചെന്നു വിശ്വസിക്കാൻ കഴിയുമായിരുന്നില്ല. മാൻ ഓഫ് ദ മാച്ച് പുരസ്കാരം ലൂയിസിന് നൽകുകയാണ്. മത്സരത്തിന് ഉടനീളം ലൂയിസ് ടീമിന് ഉണർവേകി. ബാറ്റു ചെയ്യാൻ ഏറെ ആഗ്രഹിച്ചിരുന്നു ലൂയിസ്. ഒടുവിൽ ഉജ്വല ഇടംകൈയൻ ക്യാച്ചാണു സ്വന്തമാക്കിയത്. ക്രിക്കറ്റ് എന്നാൽ ഇതാണ്’– മത്സരശേഷം സ്റ്റാർ സ്പോർട്സ് ചാനലിനോട് സ്റ്റോയ്നിസ് പ്രതികരിച്ചു.  

 

English Summary: KKR vs LSG: We Are Giving Evin Lewis Man Of The Match – Marcus Stoinis On One-Handed Stunner To Dismiss Rinku Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com