ക്രിക്കറ്റ് കളിക്കാനായി ഗ്രൗണ്ടിലെത്തിയ റിങ്കുവിന് അച്ഛൻ കയ്യിൽവച്ചു നൽകിയത് ചൂല്!
Mail This Article
റിങ്കു സിങ് എന്ന ഉത്തർപ്രദേശുകാരൻ ജീവിതത്തിൽ രണ്ട് തവണയാണ് നെഞ്ചുപൊട്ടി കരഞ്ഞത്. ഇതിൽ രണ്ടാമത്തേത് കഴിഞ്ഞദിവസം ലക്നൗ സൂപ്പർ ജയന്റ്സ്– കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരശേഷമായിരുന്നു. 15 പന്തിൽ 40 റൺസ് നേടി കൊൽക്കത്തയെ വിജയത്തിനടുത്തെത്തിച്ചിട്ടും അവസാന നിമിഷം വീണു പോയതിന്റെ നിരാശയിൽ റിങ്കു ഗ്രൗണ്ടിലിരുന്നു കരഞ്ഞപ്പോൾ ക്രിക്കറ്റ് ലോകം ഒപ്പം നിന്നു.
പക്ഷേ, റിങ്കു ആദ്യമായി കരഞ്ഞപ്പോൾ അത് കാണാനോ ആശ്വസിപ്പിക്കാനോ ആരും കൂടെയുണ്ടായിരുന്നില്ല. ഏതാണ്ട് 10 വർഷം മുൻപ്, ക്രിക്കറ്റ് കളിക്കാനായി ഗ്രൗണ്ടിലെത്തിയ റിങ്കുവിന്റെ കയ്യിലെ ക്രിക്കറ്റ് ബാറ്റ് പിടിച്ചുവാങ്ങി പകരം ഗ്രൗണ്ട് വൃത്തിയാക്കാനുള്ള ചൂൽ നൽകിയപ്പോഴായിരുന്നു അത്.
‘ക്രിക്കറ്റ് നിനക്ക് ഭക്ഷണം തരില്ല, അതിന് നീ ജോലി ചെയ്യണം’ എന്നു പറഞ്ഞ് അച്ഛൻ കാൻചന്ദ്ര സിങ്ങാണ് അന്ന് ബാറ്റിനു പകരം റിങ്കുവിന്റെ കൈകളിലേക്ക് ചൂൽ വച്ചുനൽകിയത്. ഈ രണ്ടു കരച്ചിലുകൾക്കിയിലുള്ള ദൂരമാണ് റിങ്കു സിങ് എന്ന ക്രിക്കറ്റ് താരത്തിന്റെ ജീവിതം.
∙ ഗലി ബോയ്
വീടുകളിൽ ഗ്യാസ് സിലിണ്ടർ എത്തിച്ചുനൽകുന്ന ജോലിയായിരുന്നു റിങ്കുവിന്റെ അച്ഛൻ കാൻചന്ദ്ര സിങ്ങിന്. അമ്മ വിന ദേവിയും 4 സഹോദരൻമാരും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത് ഒരു ഒറ്റമുറി വീട്ടിലായിരുന്നു. അലിഗഡിലെ തെരുവുകളായിരുന്നു റിങ്കുവിന്റെ കോച്ചിങ് സെന്ററുകൾ. ടെന്നിസ് ബോൾ ക്രിക്കറ്റിൽ കൂറ്റൻ അടികളുമായി തിളങ്ങിയ റിങ്കു ചെറുപ്പത്തിൽ തന്നെ അലിഗഡിലെ അറിയപ്പെടുന്ന ടെന്നിസ് ബോൾ താരമായി. പിന്നീട് ഇന്റർ സ്കൂൾ ക്രിക്കറ്റ് ടൂർണമെന്റിൽ കളിച്ചതോടെയാണു പ്രഫഷനൽ ക്രിക്കറ്റിലേക്കു തിരിയുന്നത്.
അണ്ടർ 16 ക്രിക്കറ്റ് ടീമിലേക്കുള്ള സിലക്‌ഷൻ ട്രയൽസിൽ പങ്കെടുത്തെങ്കിലും ആദ്യ തവണ ടീമിൽ ഇടം നേടാൻ സാധിച്ചില്ല. എന്നാൽ തൊട്ടടുത്ത വർഷം തന്നെ സിലക്‌ഷൻ നേടുകയും ടൂർണമെന്റിൽ ഏറ്റവുമധികം റൺസ് നേടുന്ന താരമാകുകയും ചെയ്തു. അടുത്ത വർഷം ഉത്തർപ്രദേശ് അണ്ടർ 19 ടീമിലും തൊട്ടടുത്ത വർഷം രഞ്ജി ടീമിലും ഇടം നേടി.
∙ വെൽക്കം ടു പഞ്ചാബ്
കൊൽക്കത്ത ബോയ് ആയി അറിയപ്പെടുന്ന റിങ്കു പക്ഷേ, ആദ്യമായി ഐപിഎലിൽ എത്തുന്നത് കിങ്സ് ഇലവൻ പഞ്ചാബ് വഴിയാണ്. 2017ൽ 10 ലക്ഷം രൂപയ്ക്കാണ് റിങ്കുവിനെ കിങ്സ് ഇലവൻ ടീമിലെത്തിക്കുന്നത്. ആ വർഷം പ്ലേയിങ് ഇലവനിൽ റിങ്കുവിന് സ്ഥാനം ലഭിച്ചില്ല. എങ്കിലും തനിക്കു ലഭിച്ച 10 ലക്ഷം രൂപ കൊണ്ട് റിങ്കു തന്റെ വീട് പുതുക്കിപ്പണിതു.
തൊട്ടടുത്ത വർഷം 80 ലക്ഷം രൂപയ്ക്ക് റിങ്കുവിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ചു. എന്നാൽ കൊൽക്കത്തയിലും പ്ലെയിങ് ഇലവനിൽ സ്ഥാനം പിടിക്കാൻ ഏറെ കാത്തിരിക്കേണ്ടിവന്നു. മികച്ച ഫീൽഡർ ആയിരുന്ന റിങ്കു പല മത്സരങ്ങളിലും പകരക്കാരനായി ഗ്രൗണ്ടിൽ ഇറങ്ങുകയും ഫീൽഡിങ്ങിൽ തന്റെ മികവ് നിരന്തരം തെളിയിക്കുകയും ചെയ്തു.
തന്റെ കഴിവിൽ പൂർണ വിശ്വാസമുണ്ടായിരുന്ന റിങ്കു കാത്തിരുന്നു, ഒരു മികച്ച അവസരത്തിനായി. കഴിഞ്ഞ ദിവസം ആ അവസരം റിങ്കുവിനെ തേടിയെത്തി. റിങ്കു അത് അവിസ്മരണീയമാക്കി മാറ്റുകയും ചെയ്തു.
∙ റിങ്കു ഈ സീസണിൽ
കളിച്ച മത്സരങ്ങൾ– 7
റൺസ്– 174
ഉയർന്ന സ്കോർ– 42
ശരാശരി– 34.80
സ്ട്രൈക്ക് റേറ്റ്– 148.72
English Summary: KKR player Rinku Singh