ADVERTISEMENT

മുംബൈ ∙ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് ആരാധകർക്ക് ആശ്വസിക്കാം! മുംബൈ ഇന്ത്യൻസിനോടു നന്ദി പറയാം. അവസാന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ച് നിരാശാജനകമായ ഐപിഎൽ സീസണിന് മുംബൈ ഇന്ത്യൻസ് സന്തോഷകരമായ പരിസമാപ്തി കുറിച്ചെങ്കിലും, കൂടുതൽ സന്തോഷം ബാംഗ്ലൂർ ക്യാപിലാണ്. ഡൽഹി മുംബൈയോടു തോറ്റതോടെ നാലാം സ്ഥാനത്തോടെ ബാംഗ്ലൂർ പ്ലേഓഫിൽ കടന്നു. അവിടെ എലിമിനേറ്റർ പോരാട്ടത്തിൽ മൂന്നാം സ്ഥാനക്കാരായ ലക്നൗ സൂപ്പർ ജയന്റ്സാണ് ബാംഗ്ലൂരിന്റെ എതിരാളികൾ. സ്‌കോർ: ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 7 വിക്കറ്റിന് 159 റൺസ്; മുംബൈ ഇന്ത്യൻസ് 19.1 ഓവറിൽ 5 വിക്കറ്റിന് 160 റൺസ്.

ഒരു ഘട്ടത്തിൽ തോൽവിയിലേക്കു നീങ്ങിയ മുംബൈയ്ക്ക്, അവസാന ഓവറുകളിൽ ടിം ഡേവിഡിന്റേയും (11 പന്തിൽ 34) തിലക് വർമയുടെയും (21) ബാറ്റിങ് വെടിക്കെട്ടാണ് തുണയായത്. 15 ഓവർ പൂർത്തിയാകുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 101 റൺസെന്ന നിലയിലായിരുന്ന മുംബൈ, തുടർന്നുള്ള 24 പന്തിൽ 59 റൺസടിച്ചാണ് ജയിച്ചുകയറിയത്. അതും അഞ്ച് പന്ത് ബാക്കിയാക്കി. ടിം ഡേവിഡ് 11 പന്തിൽ രണ്ടു ഫോറും നാലു സിക്സും സഹിതം നേടിയത് 34 റൺസ്. തിലക് വർമ 17 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 21 റൺസുമെടുത്തു. ഇരുവരും പുറത്തായെങ്കിലും ആറു പന്തിൽ രണ്ടു ഫോറുകളോടെ 13 റൺസെടുത്ത രമൺദീപ് സിങ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചു.

നേരത്തെ, 160 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ രോഹിത് ശർമയെ (2) നഷ്ടമായിരുന്നു. മൂന്നാമനായിറങ്ങിയ ഡെവാൾഡ് ബ്രെവിസ് അവസരോചിതമായി ബാറ്റ് വീശിയതോടെ മത്സരത്തിൽ മുംബൈ മടങ്ങിയെത്തി. സ്‌പിന്നർ കുൽദീപ് യാദവാണ് ബ്രെവിസിന്റെ ബാറ്റിന്റെ ചൂട് കൂടുതലറിഞ്ഞത്. ഇതിനിടെ ബാറ്റിങ്ങ് താളം വീണ്ടെടുത്ത ഇഷാൻ കിഷനും ഒത്തുചേർന്നതോടെ മധ്യ ഓവറുകളിൽ മുംബൈ മുന്നേറി. എന്നാൽ കളിയുടെ ഗതിക്ക് വിപരീതമായി ഇഷാൻ കിഷൻ (48) കുൽദീപ് യാദവിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഇഷാൻ പുറത്തായതിന് പിന്നാലെ ബ്രെവിസിനെ വീഴ്ത്തി ശാർദൂൽ ഠാക്കൂർ ഡൽഹിയെ മത്സരത്തിൽ മടക്കിയെത്തിച്ചു. ഇതിനു പിന്നാലെയായിരുന്നു ടിം ഡേവിഡ് – തിലക് വർമ കൂട്ടുകെട്ട്.

∙ പവലാണ് പവർ!

കരീബിയൻ കരുത്തുമായി റോവ്മാൻ പവൽ ആഞ്ഞടിച്ചതോടെയാണ് മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 7 വിക്കറ്റിന് 159 റൺസ് നേടിയത്. പവൽ 34 പന്തിൽ ഒരു ഫോറും നാലു സിക്സും സഹിതം 43 റൺസെടുത്തു. മുംബൈ നിരയിൽ ജസ്പ്രീത് ബുമ്ര മൂന്നു വിക്കറ്റുമായി തിളങ്ങി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ടൂർണമെന്റിൽ മികച്ച ഫോമിൽ ബാറ്റ് ചെയ്ത ഡേവിഡ് വാർണറും (5), മിച്ചൽ മാർഷും (0) തുടക്കത്തിൽ തന്നെ മടങ്ങി. പൃഥ്വി ഷാ നന്നായി തുടങ്ങിയെങ്കിലും വലിയ സ്‌കോർ കണ്ടെത്താനായില്ല (24). ഇതോടെ പവർപ്ലേ ഓവറുകളിൽത്തന്നെ ഡൽഹിയുടെ പ്രധാന മൂന്നു വിക്കറ്റുകൾ നഷ്‌ടമായി. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന റോവ്മാൻ പവൽ കൂസലില്ലാതെ ബാറ്റുവീശി.

ഇതോടെ ഡൽഹി സ്കോർബോർഡ് ചലിക്കാനും തുടങ്ങി. ഒരു ഘട്ടത്തിൽ 5.5 ആയിരുന്ന റൺ നിരക്ക് 8 ആയി ഉയർന്നു. മികച്ച സ്‌കോർ കണ്ടെത്താമെന്ന പ്രതീക്ഷ ഡൽഹി പുലർത്തി. പവലിന്റെ ഉജ്ജ്വല ബാറ്റിങ്ങ് ഡൽഹി പോരാട്ടത്തിന് കരുത്ത് പകർന്നു. ഒരു ഘട്ടത്തിൽ പ്രതിരോധിച്ചു കളിച്ച ഋഷഭ് പന്ത് ആക്രമണബാറ്റിങ് പുറത്തെടുത്തതോടെ മുംബൈ നിരയ്ക്ക് സമ്മർദ്ദമേറി. പതിനാറാം ഓവർ എറിഞ്ഞ രമൺദീപ് സിങിന്റെ ഓവറിൽ 19 റൺസ് നേടിയെങ്കിലും അവസാന പന്തിൽ ഡൽഹി നായകൻ (39) മടങ്ങി. അവസാന ഓവറുകളിൽ പവലും അക്‌സർ പട്ടേലും സ്കോർബോർഡ് ചലിപ്പിച്ചതോടെ ഡൽഹി 160 റൺസിനടുത്തെത്തി ബാറ്റിങ്ങ് പൂർത്തിയാക്കി.

ipl-2022
ചിത്രം: ട്വിറ്റർ/ ഐപിഎൽ

English Summary: IPL 2022: Mumbai Indians vs Delhi Capitals match updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com