അശ്വിന്റെ പന്തിനു ‘വേഗം’ മണിക്കൂറിൽ 131.6 കിമി; 150 കടക്കുമോ എന്ന് ആരാധകർ, ട്രോള്‍!
Mail This Article
കൊൽക്കത്ത∙ ഐപിഎൽ ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനോട് 7 വിക്കറ്റിനു തോറ്റെങ്കിലും മത്സരത്തിനിടെ വീണുകിട്ടിയ ഒട്ടേറെ നർമ മുഹൂർത്തങ്ങള്‍ രാജസ്ഥാൻ റോയൽസ് ആരാധകരിൽ പൊട്ടിച്ചിരി ഉണർത്തിയിരുന്നു. ജോസ് ബട്‌ലറുടെ ക്യാച്ചിനായുള്ള ശ്രമത്തിനിടെ ഗുജറാത്ത് ക്യാപ്്റ്റൻ ഹാർദിക് പാണ്ഡ്യ നിലത്തു വീണതും, ബട്‌ലറുടെതന്നെ മറ്റൊരു ക്യാച്ചിനുള്ള ശ്രമത്തിനിടെ റാഷിദ് ഖാന്റെ ഡൈവ് പിഴച്ചതും, രാജസ്ഥാൻ ഇന്നിങ്സിലെ അവസാന പന്തിൽ ഫ്രീഹിറ്റ് ലഭിച്ചതും... അങ്ങനെ നീണ്ടുപോകുന്നു മത്സരത്തിനിടെ ഉണ്ടായ ‘സംഭവ ബഹുല’മായ മുഹൂർത്തങ്ങൾ.
എന്നാൽ ആരാധകരെ ഏറ്റവും അധികം രസിപ്പിച്ചത് ഇതൊന്നും ആയിരിക്കില്ല.
ഗുജറാത്ത് ഇന്നിങ്സിനിടെ രാജസ്ഥാൻ റോയൽസ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ എറിഞ്ഞ ഒരു പന്തിൽ സ്പീഡ് ട്രാക്കറിൽ രേഖപ്പെടുത്തിയ ‘വേഗം’ എത്രയെന്നോ? മണിക്കൂറിൽ 131.6 കിലോമീറ്റർ!
സാങ്കേതിക പിഴവായിരുന്നു അശ്വിന്റെ ബോളിങ് വേഗം ഇത്രയധികം ‘ഉയരാനുള്ള’ കാരണം. പേസ് ബോളർമാരുടെ വേഗത്തിലേക്ക് അശ്വിൻ ഉയർന്ന തരത്തിലുള്ള കണക്കുകൾ ടിവി സ്ക്രീനിൽ തെളിഞ്ഞതോടെ ആരാധകരിൽ പലതും ഞെട്ടി. ഒരു ഓഫ് സ്പിന്നര്‍ക്ക് ഇത്ര വേഗത്തിൽ പന്തെറിയാനാകുമോ എന്ന ചോദ്യം സമൂഹ മാധ്യമങ്ങളിലൂടെ അവർ ഉയർത്തുകയും ചെയ്തു.
ഐപിഎല്ലിലെ അശ്വിന്റെ പരിണാമവുമായി ബന്ധിപ്പിച്ച് ട്രോളുകള്‍ ഇറക്കാനും ആരാധകർ മറന്നില്ല. മത്സരത്തിലെ അതിവേഗ പന്ത് എറിയുന്ന താരത്തിനുള്ള റെക്കോർഡ് സ്വന്തമാക്കുകയാണ് അശ്വിന്റെ ലക്ഷ്യം എന്നു ചിലർ ട്വിറ്ററിൽ കുറിച്ചു. എന്നാൽ അതിവേഗ ബോളിന്റെ പേരിലുള്ള സാക്ഷാൽ ശുഐബ് അക്തറുടെ റെക്കോർഡ് തന്നെ അപകടത്തിലാണെന്നാണു മറ്റു ചിലർ ആരാധകർ തമാശരൂപേണ കുറിച്ചത്.
English Summary: GT vs RR IPL 2022 Qualifier 1: Ravichandran Ashwin delivery clocked at 131kph