ADVERTISEMENT

കൊൽക്കത്ത∙ ഐപിഎല്ലിലെ കന്നി സെഞ്ചുറിയോടെ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെ ഐപിഎൽ 2–ാം ക്വാളിഫയറിലേക്കു നയിച്ച രജത് പാട്ടിദാർക്ക് ക്രിക്കറ്റ് നിരൂപകരുടെയും ആരാധകരുടെയും പ്രശംസ. ലക്നൗവിനെതിരായ എലിമിനേറ്റർ മത്സരത്തിൽ 54 പന്തിൽ പുറത്താകാതെ 112 റൺസ് എടുത്ത പാട്ടിദാർ, ഐപിഎൽ പ്ലേ ഓഫ് ഘട്ടത്തിൽ സെഞ്ചറി നേടുന്ന, രാജ്യാന്തര മത്സരം കളിക്കാത്ത ആദ്യ താരം എന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു. 

ഒന്നാം ക്വാളിഫയർ മത്സരത്തിൽ, ഗുജറാത്ത് ടൈറ്റൻസിന് എതിരെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണു ചെയ്യാനാകാതെ പോയതാണു പാട്ടിദാർക്കു കഴിഞ്ഞതെന്നു മുൻ ഓസ്ട്രേലിയൻ ഓപ്പണറും കമന്റേറ്ററുമായി മാത്യു ഹെയ്ഡൻ അഭിപ്രായപ്പെട്ടു. ഗുജറാത്തിനെതിരെ അതി ഗംഭീര തുടക്കം ലഭിച്ചെങ്കിലും അത് വമ്പൻ ഇന്നിങ്സിലേക്കു മാറ്റിയെടുക്കാൻ സഞ്ജുവിനു കഴിഞ്ഞിരുന്നില്ല.

‘സഞ്ജു സാംസണു കഴിയാതെ പോയതാണു രജത് പാട്ടിദാർ ചെയ്തത്. പാട്ടിദാറിന്റെ രാത്രിയായിരുന്നു ഇത്. അദ്ദേഹത്തിന്റെ വാഗൺ വീലിലേക്കു നോക്കൂ. ഓൺ സൈഡിലേക്കായിരുന്നു വമ്പൻ ഷോട്ടുകളൊക്കെ, പക്ഷേ, ഓഫ് സൈഡിലേക്കും പാട്ടിദാർ മനോഹരമായ ഷോട്ടുകൾ കളിച്ചിരുന്നു.

ആ ഇന്നിങ്സിനെ വർണിക്കാൻ വാക്കുകളില്ല’– മത്സരശേഷം സ്റ്റാർ സ്പോർട്സ് ചാനലിനോട് ഹെയ്ഡൻ പറഞ്ഞു.

ഗുജറാത്തിനെതിരായ മത്സരത്തിൽ 26 പന്തിൽ 5 ഫോറും 3 സിക്സും അടക്കം 47 റൺസാണു സഞ്ജു നേടിയത്. പക്ഷേ, ഗുജറാത്തിന്റെ പക്കൽനിന്നു മത്സരം തട്ടിയകറ്റുമെന്നു തോന്നിച്ച സമയത്ത് 

ഇടംകയ്യൻ സ്പിന്നർ ആർ. സായ് കിഷോറിനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ സഞ്ജു പുറത്തായിരുന്നു. രാജസ്ഥാൻ ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം മറികടന്ന ഗുജറാത്ത് ഫൈനലിലേക്കു മുന്നേറുകയും ചെയ്തു.

ലക്നൗവിനെതിരെ ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി പുറത്തായതോടെ ആദ്യ ഓവറിൽത്തന്നെ ബാറ്റിങ്ങിനെത്തിയ പാട്ടിദാർ 12 ഫോറും 7 സിക്സുമാണ് ഇന്നിങ്സിൽ നേടിയത്. 200നും മുകളിലായിരുന്നു സ്ട്രൈക്ക് റേറ്റ്. ഇന്നിങ്സിനു ശേഷം പാട്ടിദാർ പ്രതികരിച്ചത് ഇങ്ങനെ,

‘എനിക്കു സമ്മർദം അനുഭവപ്പെട്ടിരുന്നില്ല. കാരണം നേരിട്ട ഡോട്ബോളുകൾക്കു പരിഹാരം കാണാനുള്ള ശേഷി എനിക്കുണ്ടെന്നാണു വിശ്വാസം. പന്തു നന്നായി ടൈം ചെയ്യാനായാൽപ്പിന്നെ അതിൽ മാത്രമായിരിക്കും എന്റെ ശ്രദ്ധ. പവർപ്ലേയിലെ അവസാന ഓവറിൽ ക്രുനാൽ പാണ്ഡ്യ എനിക്കെതിരെ ബോൾ ചെയ്തപ്പോൾ ഷോട്ടുകളിൽ എനിക്കു നല്ല ടൈമിങ് ലഭിച്ചു. അതിനു ശേഷമാണു തകർത്തടിക്കാനുള്ള ആത്മവിശ്വാസം ലഭിച്ചത്. എനിക്ക് കുറച്ചു നല്ല ഷോട്ടുകൾ കളിക്കാനുമായി.’ 

 

English Summary: 'Rajat Patidar did what Sanju Samson couldn't': Matthew Hayden after RCB beat LSG by 14 runs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com