7 മുതൽ 13–ാം ഓവർവരെ ഒരു ബൗണ്ടറി, മുന്നിൽ വമ്പൻ വിജയലക്ഷ്യം; രാഹുൽ ‘സെൽഫിഷ്’ ആണോ?
Mail This Article
വിരാട് കോലിക്കുശേഷം ഇന്ത്യൻ ക്രിക്കറ്റ് അറിയപ്പെടാൻ പോകുന്നത് കെ.എൽ.രാഹുലിന്റെ പേരിലാണെന്നു പറഞ്ഞത് സുനിൽ ഗാവസ്കറായിരുന്നു. നിലവിൽ ഇന്ത്യൻ ടീമിലെ ഏറ്റവും സ്ഥിരതയുള്ള ബാറ്ററാണ് കെ.എൽ.രാഹുൽ. എന്നാൽ, ഐപിഎലിൽ ക്യാപ്റ്റൻ എന്ന നിലയിൽ രാഹുലിന്റെ ചില തീരുമാനങ്ങളും മികച്ച ഇന്നിങ്സുകൾ കളിച്ചിട്ടും ടീമിനെ വിജയത്തിലെത്തിക്കുന്നതിലെ വീഴ്ചയും രൂക്ഷമായി വിമർശിക്കപ്പെടുന്നു.
ബാംഗ്ലൂരിനെതിരായ എലിമിനേറ്റർ മത്സരത്തിൽ 7 മുതൽ 13 വരെയുള്ള ഓവറുകൾക്കിടെ രാഹുൽ നേടിയത് ഒരേയൊരു ബൗണ്ടറിയാണ്. 208 റൺസ് എന്ന പടുകൂറ്റൻ വിജയലക്ഷ്യം പിന്തുടരുമ്പോൾ ഇങ്ങനെയൊരു പ്രകടനം ഒരിക്കലും ന്യായീകരിക്കാൻ സാധിക്കില്ലെന്നു മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രിയും വ്യക്തമാക്കി. ലക്നൗവിനെതിരെ 14 റൺസിനായിരുന്നു ബാംഗ്ലൂരിന്റെ വിജയം. സ്കോർ: ബാംഗ്ലൂർ – 20 ഓവറിൽ 4ന് 207; ലക്നൗ– 20 ഓവറിൽ 6ന് 193.
രാഹുലിന്റെ പ്രശ്നം?
ഐപിഎൽ ടോപ്സ്കോറർക്കുള്ള ഓറഞ്ച് ക്യാപ്പിനുവേണ്ടിയാണ് രാഹുൽ കളിക്കുന്നതെന്നും ടീമിന്റെ ജയപരാജയങ്ങൾ ബാധിക്കുന്നില്ലെന്നുമുള്ള വിമർശനം പഞ്ചാബിന്റെ ക്യാപ്റ്റനായിരുന്ന കാലം മുതൽ രാഹുൽ കേൾക്കുന്നുണ്ട്. ലക്നൗ ടീമിന്റെ ക്യാപ്റ്റനായി വന്നിട്ടും ഈ ചീത്തപ്പേരു മാറ്റിയെടുക്കാൻ രാഹുലിനു സാധിച്ചിട്ടില്ല. രാഹുൽ, ക്വിന്റൻ ഡികോക്ക്, ദീപക് ഹൂഡ എന്നിവരെ കേന്ദ്രീകരിച്ചാണ് ലക്നൗ ബാറ്റിങ് മുന്നോട്ടുപോകുന്നത്. കൂട്ടത്തകർച്ച ഒഴിവാക്കാൻ രാഹുലിനു വിക്കറ്റ് സംരക്ഷിച്ച് പരമാവധി ഓവറുകൾ കളിച്ചേ മതിയാകൂ. ഇങ്ങനെ ക്രീസിലുറച്ചുനിൽക്കുമ്പോഴും രാഹുലിന്റെ സ്കോറിങ്ങിന്റെ വേഗം കുറഞ്ഞതാണു എലിമിനേറ്ററിൽ ലക്നൗവിനു തിരിച്ചടിയായത്.
കൈവിട്ട ക്യാച്ചുകൾ
എലിമിനേറ്ററിൽ അപരാജിത സെഞ്ചറിയുമായി ബാംഗ്ലൂരിന്റെ നട്ടെല്ലായ രജത് പട്ടീദാർ നൽകിയ 3 ക്യാച്ചുകളാണ് ലക്നൗ ഫീൽഡർമാർ കൈവിട്ടത്. രണ്ട് റൺസിൽ നിൽക്കുമ്പോൾ ദിനേഷ് കാർത്തിക്കിനും ഫീൽഡർമാർ ലൈഫ് ലൈൻ നൽകി. ഒരുപക്ഷേ, ആ അവസരങ്ങൾ കൈപ്പിടിയിൽ ഒതുക്കിയിരുന്നെങ്കിൽ ബാംഗ്ലൂരിന്റെ ടോട്ടൽ 180ൽ താഴെ നിന്നേനെ. ബാറ്റിങ് ഓർഡറിലും ടീമിലും വരുത്തിയ മാറ്റങ്ങളും ലക്നൗവിനു തിരിച്ചടിയായി.
Content Highlights: KL Rahul makes 79 off 58 balls in 208 chase against RCB, fans, experts slam LSG captain