ADVERTISEMENT

അഹമ്മദാബാദ്∙ 2–ാം ക്വാളിഫയറിൽ രാജസ്ഥാനെ ടോസ് ഭാഗ്യം കടാക്ഷിച്ചെങ്കിലും മത്സരത്തിന്റെ ഒരു ഘട്ടത്തിൽ വ്യക്തമായ മൈൽക്കൈ ഉണ്ടായിരുന്ന ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെ 157–8 എന്ന സ്കോറിൽ ഒതുക്കിയതിൽ ഡെത്ത് ഓവറുകളിൽ ഉജ്വലമായി പന്തെറിഞ്ഞ പ്രസിദ്ധ് കൃഷ്ണ, ഒബിദ് മക്കോയ് എന്നിവർക്കു മാത്രമാണോ പങ്ക്? ഒറ്റനോട്ടത്തിൽ അങ്ങനെ തോന്നിയേക്കാമെങ്കിലും മികച്ച ടച്ചിലായിരുന്ന ഗ്ലെൻ മാക്സ്‌വെല്ലിന്റെ വിക്കറ്റ് വീഴ്ത്താൻ ക്യാപ്റ്റൻ സഞ്ജു സാംസൺ കൊണ്ടുവന്ന ഒരൊറ്റ ബോളിങ് ചേഞ്ചിൽനിന്നാണു രാജസ്ഥാൻ മത്സരത്തിൽ പിടിമുറുക്കിത്തുടങ്ങിയത്. 

2–ാം ഓവറിൽത്തന്നെ വിരാട് കോലിയുടെ വിക്കറ്റ് നഷ്ടമായിരുന്നെങ്കിലും പിന്നീട് 2–ാം വിക്കറ്റിൽ 70 റൺസ് ചേർത്ത ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി– രജത് പാട്ടിദാർ സഖ്യം നൽകിയ അടിത്തറ മുതലെടുത്ത് ഗ്ലെൻ മാക്സ്‌വെൽ തകർത്തടിച്ചു തുടങ്ങിയ സമയം.

10.4 ഓവറിൽ 79–2 എന്ന സ്കോറിൽനിന്ന് 13 ഓവറായപ്പോൾ ബാംഗ്ലൂർ സ്കോർ 107–2ലെത്തി.  രാജസ്ഥാൻ സ്ട്രൈക്ക് ബോളർ യുസ്‌വേന്ദ്ര ചെഹലിനെ കടന്നാക്രമിച്ച മാക്സ്‌വെലാണു സ്കോർ ഉയർത്തിയത്. ചെഹൽ എറിഞ്ഞ 13–ാം ഓവറിൽ 15 റൺസ് നേടിയ ബാംഗ്ലൂർ ആക്രമണത്തിലേക്കു ചുവടുമാറ്റിയ സമയം. 

ലക്നൗവിനെതിരായ മത്സരത്തില്‍ 13 ഓവർ പിന്നിടുമ്പോൾ 115–3 എന്ന സ്കോറിലായിരുന്നു ബാംഗ്ലൂർ. പിന്നീട് അവസാന 5 ഓവറിൽ നേടിയ 84 റൺസ് അടക്കം 207 റൺസുമായാണ് അന്ന് അവർ ഇന്നിങ്സ് അവസാനിപ്പിച്ചത്.

വിക്കറ്റിൽനിന്നു കാര്യമായ ടേൺ ലഭിക്കാഞ്ഞതോടെ പരുങ്ങലിലായ ചെഹലിനു ബോൾ ചെയ്യാൻ 2 ഓവർ ശേഷിക്കെ, മികച്ച ടച്ചിലുള്ള മാക്സ്‌വെൽ തകർത്തടിക്കുമ്പോൾ, ബാംഗ്ലൂർ കുറഞ്ഞത് 180 റൺസ് എങ്കിലും പ്രതീക്ഷിച്ച സമയം ആയിരുന്നിരിക്കണം അത്. 

എന്നാൽ 14–ാം ഓവറിൽ സഞ്ജു പന്തു നീട്ടിയത് ട്രെന്റ് ബോൾട്ടിന്. മത്സരത്തിലെ ബോൾട്ടിന്റെ അവസാന ഓവർ മാക്സ്‌വെല്ലിനെതിരെ വിനിയോഗിക്കുക എന്നതായിരുന്നു തന്ത്രം. അതു ഫലം കാണുകയും ചെയ്തു. മികച്ച ഗതിവ്യതിയാനത്തിലൂടെ തുടർച്ചയായി 3 പന്തുകളിൽ ബോൾട്ട് മാക്‌സ്‌വെല്ലിനെ കീഴ്പ്പെടുത്തി. ഇതോടെ സമ്മർദത്തിലായ മാക്സ്‌വെൽ ഓവറിലെ അവസാന പന്ത് ലെഗ് സൈഡിലേക്ക് ഉയർത്തിയടിച്ചു. ഉജ്വല ഡൈവിനൊടുവിൽ ഒബിദ് മക്കോയ് പന്തു പിടിച്ചു. മാക്സ്‌വെൽ (13 പന്തിൽ ഒരു ഫോറും 2 സിക്സും അടക്കം 24) പുറത്ത്! 

നിർണായക ഘട്ടത്തിൽ മാക്സ്‌വെൽ വീണതോടെ ബാക്ഫുട്ടിലായ ബാംഗ്ലൂരിനെതിരെ പിന്നീടുള്ള 3 ഓവറുകളിൽ ചെഹലിനെയും അശ്വിനെയും സഞ്ജു വിനിയോഗിച്ചു. 18, 20 ഓവറുകള്‍  മക്കോയ്ക്ക്, 19–ാം ഓവർ പ്രസിദ്ധിനും. ഇതിനിടെ പാട്ടിദാറും (42 പന്തിൽ 4 ഫോറും 3 സിക്സും അടക്കം 58), ദിനേഷ് കാർത്തികും (7 പന്തിൽ 6) പുറത്താകുക കൂടി ചെയ്തതോടെ ബാംഗ്ലൂരിന്റെ കഥയും തീർന്നു.

പക്ഷേ, ബോൾട്ടിന്റെ ഓവറിൽ മാക്സ്‌വെൽ പുറത്തായിരുന്നില്ലെങ്കിൽ ബാംഗ്ലൂർ ഇന്നിങ്സ് തന്നെ ഒരുപക്ഷേ മറ്റൊരു തരത്തിലാകുമായിരുന്നു. ഫ്ലാറ്റ് വിക്കറ്റിൽ അശ്വിനെയും ചെഹലിനെയും കടന്നാക്രമിക്കാൻ മാക്സ്‌വെല്ലിനു കഴിഞ്ഞിരുന്നെങ്കിൽ ബാംഗ്ലൂർ സ്കോർ കാര്യമായി ഉയർന്നേനെ. 4 ഓവറിൽ 45 റൺസ് വഴങ്ങിയ യുസ്‌വേന്ദ്ര ചെഹലിന് മത്സരത്തിൽ ഒരു വിക്കറ്റ് പോലും കിട്ടിയിരുന്നില്ല. 4 ഓവറിൽ 31 റൺസ് വഴങ്ങിയ അശ്വിൻ മത്സരത്തിൽ ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. 

താരതമ്യേന കുറഞ്ഞ സ്കോറിൽ ബാംഗ്ലൂരിനെ ഒതുക്കാനായത് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്‍ ബാറ്റർമാരുടെ ആത്മവിശ്വാസവും കാര്യമായി വർധിപ്പിച്ചു. സമ്മർദമില്ലാതെ ബാറ്റു ചെയ്ത യശസ്വി ജെയ്‌സ്വാൾ– ജോസ് ബട്‌ലർ സഖ്യം പവർപ്ലേ ഓവറുകളിൽ അടിച്ചുകസറായിതോടെതന്നെ രാജസ്ഥാൻ വിജയവും ഉറപ്പായി. 

 

 

 

English Summary: How Rajasthan Royals skipper Sanju Samson pulled back the game against Royal challengers Banglore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com