ADVERTISEMENT

പഞ്ചാബ് (പാക്കിസ്ഥാൻ)∙ അങ്ങനെയിരുന്നപ്പോൾ ക്രിക്കറ്റ് ആരാധകരെ ഒന്നു ഞെട്ടിച്ചേക്കാം എന്നു കരുതിയിരുന്നിരിക്കണം വിൻഡീസ് ക്യാപ്റ്റൻ നിക്കോളാസ് പുരാൻ!  ഞായറാഴ്ച വരെ, 42 ഏകദിന മത്സരങ്ങളിൽ 3 പന്തുകൾ മാത്രം എറിഞ്ഞിട്ടുള്ള പുരാൻ പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ വീണ്ടും ബോളിങ്ങിനെത്തി. 10 ഓവറുകളും തികച്ചെറിഞ്ഞു. വീഴ്ത്തിയത് 4 വിക്കറ്റ്. അതും ഓപ്പണർമാരായ ഇമാം ഉൽ ഹഖ്, ഫഖർ സമാൻ, പവർ ഹിറ്റർ മുഹമ്മദ് റിസ്വാൻ, മധ്യനിരയിലെ പുതുമുഖതാരം മുഹമ്മദ് ഹാരിസ് എന്നിവരുടെ.

ഓഫ് സ്പിൻ ബോളിങ്ങിലൂടെ ബാറ്റർമാരെ വട്ടം കറക്കിക്കളഞ്ഞ പുരാന്റെ ബോളിങ് മികവില്‍ പാക്കിസ്ഥാനെ 48 ഓവറിൽ 269–9 എന്ന സ്കോറിൽ പിടിച്ചു നിർത്താനായെങ്കിലും വിൻഡീസിനു മത്സരം ജയിക്കാനായില്ല. പൊടിക്കാറ്റിനെത്തുടർന്നാണ് മത്സരത്തിലെ ഓവറുകൾ കുറച്ചത്. പന്തുകൊണ്ടുള്ള പുരാന്റെ കിടിലൻ പ്രകടനത്തിനു പിന്നാലെ മുൻ വിൻഡീസ് പേസര്‍ ഇയാൻ ബിഷപ് ട്വീറ്റ് ചെയ്തത് ഇങ്ങനെ, ‘നിക്കോളാസ് മുരളി പുരാൻ.’ മുൻ ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരനുമായി പുരാനെ താരതമ്യം ചെയ്യുന്ന ബിഷപ്പിന്റെ ട്വീറ്റ് വൈറലാണ്. 

4 മുൻനിര വിക്കറ്റുകളുമായി പുരാൻ‌ കളം നിറഞ്ഞതോടെ 25 ഓവറിനിടെ 117–5 എന്ന സ്കോറിലായ പാക്കിസ്ഥാനെ ഓൾറൗണ്ടർ ഷദാബ് ഖാന്റെ ഇന്നിങ്സാണു (78 പന്തിൽ 86) 269–9 എന്ന സ്കോറിലെത്തിച്ചത്. 

മത്സരത്തിൽ‌ 62 റൺസ് നേടിയ പാക്ക് ഓപ്പണർ ഇമാം ഉൽഹഖ്, ഏകദിന ക്രിക്കറ്റിൽ ജാവേദ് മിയാൻദാദിനു (9 ഇന്നിങ്സ്) ശേഷം തുടർച്ചയായി 7 ഇന്നിങ്സുകളിൽ 50ൽ അധികം റൺസ് നേടുന്ന താരം എന്ന റെക്കോർഡും സ്വന്തമാക്കി. റൺചേസിൽ അക്കീൽ ഹൊസെയ്ൻ (37 പന്തിൽ 2 ഫോറും 6 സിക്സും അടക്കം 57) ഒഴികെയുള്ളവർ എല്ലാം നിരാശപ്പെടുത്തിയ മത്സരത്തിൽ വിൻഡീസ് ടോട്ടൽ 37.2 ഓവറിൽ 217 റണ്‍സിൽ അവസാനിച്ചു. 

അർധ സെഞ്ചുറിക്കു പിന്നാലെ 4 വിക്കറ്റ് നേട്ടത്തോടെ ഷദാദ് ഖാനാണു ബോളിങ്ങിലും തിളങ്ങിയത്. 

53 റൺസ് ജയത്തോടെ 3 മത്സര പരമ്പര പാക്കിസ്ഥാൻ തൂത്തുവാരി (3–0). ഷദാബ് ഖാനെ കളിയിലെ താരമായും ഇമാം ഉൽ ഹഖിനെ പരമ്പരയുടെ താരമായും തിരഞ്ഞെടുത്തു. 

 

English Summary: "Nicholas Murali Pooran": Ian Bishop's Cheeky Tweet After West Indies Skipper Takes 4 Wickets vs Pakistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com