ഐപിഎൽ = 48,390 കോടി രൂപ; ഒരു മത്സരത്തിന്റെ ശരാശരി മുല്യം 118 കോടി രൂപ!
Mail This Article
ന്യൂഡൽഹി ∙ ഐപിഎൽ ചരിത്രത്തിലാദ്യമായി ഡിജിറ്റൽ സംപ്രേഷണ മൂല്യം ടെലിവിഷൻ മൂല്യത്തെ കടത്തിവെട്ടിയ ലേലത്തിലൂടെ ബിസിസിഐയ്ക്ക് 48,390 കോടി രൂപ സ്വന്തം! 101 വർഷം പഴക്കമുള്ള അമേരിക്കയിലെ നാഷനൽ ഫുട്ബോൾ ലീഗ് കഴിഞ്ഞാൽ ലോകത്തിൽ രണ്ടാമത്തെ ഉയർന്ന മൂല്യമുള്ള ടൂർണമെന്റായി 15 വർഷം മാത്രം പഴക്കമുള്ള ഐപിഎൽ മാറി.
5 വർഷത്തേക്കുള്ള ടെലിവിഷൻ അവകാശം ഡിസ്നി സ്റ്റാറും (സ്റ്റാർ സ്പോർട്സ്) ഡിജിറ്റൽ അവകാശം റിലയൻസിന്റെ നിയന്ത്രണത്തിലുള്ള വയാകോം18നും (വൂട്ട് ആപ്) സ്വന്തമാക്കി. ഇതിനു പുറമേ വയാകോം18 ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, യുകെ മേഖലകളിലെ സംപ്രേഷണാവകാശവും നേടി. യുഎസ്, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ സംപ്രേഷണാവകാശം ടൈം ഇന്റർനെറ്റിനാണ്. ഇതോടെ, ഒരു മത്സരത്തിന്റെ ശരാശരി മൂല്യം ഏകദേശം 118 കോടി രൂപയായി.
2018 മുതൽ സംപ്രേഷണാവകാശം കയ്യിലുള്ള സ്റ്റാർ ഇന്ത്യ ടെലിവിഷൻ അവകാശം നിലനിർത്തിയെങ്കിലും 'ഹോട്ട്സ്റ്റാർ' വഴിയുള്ള ഡിജിറ്റൽ സംപ്രേഷണം നഷ്ടമായി. ഡിജിറ്റൽ അവകാശം നേടിയ വയാകോമിന് വൂട്ട് ആപ്പിനു പുറമേ റിലയൻസിന്റെ ജിയോ ടിവി വഴിയും സംപ്രേഷണം നടത്താം.
English Summary: IPL media rights auction