ഭാര്യയെക്കുറിച്ചു കുറിപ്പുമായി സെഞ്ചറി ആഘോഷം; താരമായി മന്ത്രി തിവാരി
Mail This Article
ആലൂർ ∙ രഞ്ജി ട്രോഫിയിലെ ഗംഭീര ഫോം തുടരുകയാണ് ബംഗാൾ കായികമന്ത്രിയും മുൻ ഇന്ത്യൻ താരവുമായ മനോജ് തിവാരി. വ്യാഴാഴ്‌ച മധ്യപ്രദേശിനെതിരായ സെമിഫൈനൽ മത്സരത്തിൽ തുടർച്ചയായ രണ്ടാം സെഞ്ചറി മനോജ് സ്വന്തമാക്കി. ഇരുപത്തിയൊൻപതാം ഫസ്റ്റ് ക്ലാസ് സെഞ്ചറിയാണ് മനോജ് സ്വന്തമാക്കിയത്. 211 പന്തിൽ 102 റൺസെടുത്ത തിവാരി ബംഗാളിനെ തകർച്ചയിൽ നിന്നും കരകയറ്റി. ആറാം വിക്കറ്റിൽ ഷഹബാസ് അഹമ്മദിനൊപ്പം 183 റൺസ് കൂട്ടിച്ചേർത്തു.
സെഞ്ചറി തികച്ച മന്ത്രിയുടെ ആഘോഷമാണ് ട്വിറ്റർ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സെഞ്ചറി പൂർത്തിയാക്കിയ മനോജ് പോക്കറ്റിൽ സൂക്ഷിച്ച കടലാസുകഷ്ണം ഉയർത്തിക്കാട്ടി. ഭാര്യ സുസ്മിതയെയും കുടുംബാംഗങ്ങളെയും അവരുടെ പിന്തുണയേയും പരാമർശിക്കുന്ന കുറിപ്പാണ് മനോജ് ഉയർത്തിക്കാട്ടിയത്. കുറിപ്പ് കണ്ട നിരവധി ആരാധകർ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. കുടുംബാംഗങ്ങളുടെ പങ്ക് മനോജ് മറക്കാതിരുന്നത് പ്രശംസിച്ചാണ് ട്വീറ്റുകൾ അധികവും.
'എനിക്ക് നിങ്ങളെ ഇഷ്ടമാണ്' എന്ന് സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പാണ് മനോജ് ഉയർത്തിക്കാട്ടിയത്. ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും പേര് എഴുതി പോക്കറ്റിൽ സൂക്ഷിച്ച മനോജിന്റെ പ്രവൃത്തി മാതൃകാപരമാണെന്നും ട്വീറ്റുകൾ ഉയർന്നുവന്നു.
2021ലാണ് തൃണമൂൽ കോൺഗ്രസിൽ മനോജ് അംഗമായി ചേർന്നത്. ആ വർഷം തിരഞ്ഞെടുപ്പിൽ ശിബ്‌പൂർ മണ്ഡലത്തിൽ മത്സരിച്ചു. തിരഞ്ഞെടുപ്പിൽ വിജയിച്ച തിവാരിക്ക് മുഖ്യമന്ത്രി മമത കായികവകുപ്പ് ചുമതല നൽകി. ഇന്ത്യയ്ക്ക് വേണ്ടി 12 ഏകദിനങ്ങളും 3 ട്വന്റി 20 മത്സരങ്ങളും മനോജ് കളിച്ചിട്ടുണ്ട്.
English Summary: Minister Manoj Tiwary scores second successive century, sends message to family