ദക്ഷിണാഫ്രിക്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ; 82 റൺസിന്റെ ‘ആവേശ’ ജയം
Mail This Article
രാജ്കോട്ട്∙ നാലാം ട്വന്റി20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 82 റൺസിനു തകർത്ത് ഇന്ത്യ. ആദ്യ രണ്ടു മത്സരങ്ങൾ തോറ്റ ഇന്ത്യ മൂന്നാം മത്സരം 48 റൺസിനു വിജയിച്ചിരുന്നു. വെള്ളിയാഴ്ചത്തെ ജയത്തോടെ പരമ്പരയിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കൊപ്പമെത്തി (2–2). ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 169 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക 16.5 ഓവറിൽ 87 റൺസിനു പുറത്തായി.
ദിനേഷ് കാർത്തിക്കിന്റെ അർധസെഞ്ചറി മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. 27 പന്തുകൾ നേരിട്ട കാർത്തിക്ക് 55 റൺസെടുത്തു പുറത്തായി. ഹാർദിക് പാണ്ഡ്യ 31 പന്തുകളിൽനിന്ന് 46 റൺസെടുത്തു. ഓപ്പണർ ഇഷാൻ കിഷൻ 26 പന്തിൽ 27 റൺസെടുത്തു പുറത്തായി. ക്യാപ്റ്റൻ ഋഷഭ് പന്തിനും മികവു പുറത്തെടുക്കാനായില്ല. 23 പന്തിൽ 17 റൺസാണ് ഋഷഭ് പന്ത് നേടിയത്.
മറുപടി ബാറ്റിങ്ങിൽ തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തിയ ഇന്ത്യൻ ബോളർമാർക്കു മുന്നിൽ പിടിച്ചു നിൽക്കാൻ ദക്ഷിണാഫ്രിക്കൻ ബാറ്റര്‍മാർക്കു സാധിച്ചില്ല. 20 പന്തിൽ 20 റൺസെടുത്ത റാസി വാൻഡർ ദസനാണ് അവരുടെ ടോപ് സ്കോറർ. ഓപ്പണർ ക്വിന്റൻ ഡികോക്ക് 13 പന്തിൽ 14 റൺസെടുത്തു പുറത്തായി. ഏഴ് ദക്ഷിണാഫ്രിക്കൻ താരങ്ങൾ രണ്ടക്കം കടക്കാതെ ഗ്രൗണ്ട് വിട്ടു.
ഇതോടെ 16.5 ഓവറിൽ 87 റൺസിന് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് അവസാനിച്ചു. നാല് ഓവറിൽ 18 റൺസ് മാത്രം വിട്ടുകൊടുത്ത് ആവേശ് ഖാൻ നാലു വിക്കറ്റ് വീഴ്ത്തി. ചെഹൽ രണ്ടു വിക്കറ്റുകളും ഹർഷൽ പട്ടേല്‍, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 19ന് ബെംഗളൂരുവിൽ നടക്കുന്ന അവസാന മത്സരത്തില്‍ ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം.
English Summary: India vs South Africa fourth T20 live updates