ടീമിലെടുക്കാത്തപ്പോൾ കമന്റേറ്ററായി; 37-ാം വയസ്സിൽ ആദ്യ ഫിഫ്റ്റി; ‘DK’ ഈ ടീമിന്റെ നാഥൻ
Mail This Article
രാജ്കോട്ട്∙ ‘അസാധാരണ ഷോട്ടുകൾ, അപൂർവ ആംഗിളുകൾ... എങ്ങനെ ഫീൽഡ് ഒരുക്കണമെന്നറിയാതെ ക്യാപ്റ്റനും എങ്ങനെ പന്തെറിയണമെന്ന് അറിയാതെ ബോളർമാരും....’ ഇന്ത്യയുടെ സൂപ്പർ ഫിനിഷറായി പേരെടുത്തു കഴിഞ്ഞ ദിനേഷ് കാർത്തിക്കിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞത് ഒരു ദക്ഷിണാഫ്രിക്കൻ താരമാണ്; സ്പിന്നർ കേശവ് മഹാരാജ്. ആരും പ്രതീക്ഷിക്കാത്ത ഇടങ്ങളിലൂടെ റൺസിനു ശ്രമിക്കുന്ന ‘ഡികെ’യ്ക്കെതിരെ പന്തെറിയുക അതീവ ദുഷ്കരമാണെന്നു കേശവ് മഹാരാജ് പറയുന്നു.
രാജ്കോട്ടിൽ നാലാം ട്വന്റി20യിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്കു വിജയമൊരുക്കിയത് ഡികെ 27 പന്തിൽ നേടിയ 55 റൺസായിരുന്നു. രാജ്യാന്തര ട്വന്റി20യിൽ മുപ്പത്തിയേഴുകാരൻ ഡികെ നേടുന്ന ആദ്യ അർധസെഞ്ചറിയാണിത്.
ടീമിൽ ഇടംകിട്ടാതെ വന്നതോടെ മത്സരങ്ങൾക്കു ടിവി കമന്ററി പറയാൻ ഇറങ്ങിത്തിരിച്ച ശേഷമുള്ള കാർത്തിക്കിന്റെ മടങ്ങിവരവാണിത്. ഇക്കഴിഞ്ഞ ഐപിഎലിൽ, ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് നിരയിലെ തകർപ്പൻ പ്രകടനമാണ് ഡികെയ്ക്ക് ഇന്ത്യൻ ടീമിൽ ഇടം നൽകിയത്.
ഗ്രൗണ്ടിൽ വിവിധ സ്ഥലങ്ങളിൽ ഫീൽഡർമാരെ മാറ്റിമാറ്റി നിർത്തി അപൂർവ ഷോട്ടുകൾ പരിശീലിക്കുന്നതാണു ഡികെയുടെ രീതി. കളിയിലും അതേ ഷോട്ടുകളാണ് ഡികെ ആവർത്തിക്കുന്നത്. ഡികെയുടെ തിരിച്ചുവരവു പ്രചോദനാത്മകമാണെന്നു സഹതാരം ഹാർദിക് പാണ്ഡ്യ പറയുന്നു. ദിനേഷ് കാർത്തിക്കിന്റെ കളിയിൽനിന്ന് എല്ലാ ഇന്ത്യൻ താരങ്ങൾക്കും പഠിക്കാൻ ഏറെയുണ്ടെന്നും ഹാർദിക് പറഞ്ഞു.
English Summary: Dinesh Karthik's Come Back to Indian Cricket Team