പൊരിവെയിലത്ത് ക്യൂ; ശ്രീലങ്കക്കാർക്ക് ഭക്ഷണം വിതരണം ചെയ്ത് റോഷൻ മഹാനാമ; കയ്യടി!
Mail This Article
ശ്രീലങ്കയിൽ പെട്രോൾ ക്യൂവിൽ വിശന്നിരിക്കുന്നവർക്കു ഭക്ഷണവുമായി മുൻ ക്രിക്കറ്റർ റോഷൻ മഹാനാമ
കൊളംബോ ∙ ശ്രീലങ്കക്കാരുടെ ജീവിതം ഇപ്പോൾ പകുതിയും പെട്രോൾ പമ്പിലെ ക്യൂവിലാണ്. എപ്പോഴാണ് പെട്രോളും ഡീസലും വരുന്നതെന്ന് നിശ്ചയമില്ലാത്തതിനാൽ കുടുംബത്തിലെ ഒരാളെങ്കിലും ക്യൂവിലുണ്ടായിരിക്കും. പൊരിവെയിലത്തു നീണ്ട ക്യൂവിൽ കന്നാസുമായി നിൽക്കുന്ന ദ്വീപു നിവാസികളുടെ ദയനീയാവസ്ഥയ്ക്കു തന്നാലാകുന്ന ആശ്വാസം നൽകാനാണ് ശ്രീലങ്കയുടെ മുൻ ക്രിക്കറ്റർ റോഷൻ മഹാനാമയുടെ ശ്രമം.
ക്യൂവിൽ വിയർത്തൊലിച്ചു നിൽക്കുന്നവർക്കു ചായയും ബണ്ണുമായി റോഷനെത്തുന്നു. വിജെരമ റോഡിലെ പമ്പിൽ കഴിഞ്ഞ ദിവസം ലഘുഭക്ഷണം വിതരണം ചെയ്യുന്ന മഹാനാമയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലും വൈറലായി. ഒരു ട്രേ നിറയെ ചായയുമായി നിൽക്കുന്ന ചിത്രമാണ് ലോകമാധ്യമങ്ങളുടെ ശ്രദ്ധ നേടിയത്.
‘ആവശ്യക്കാർക്കു ഭക്ഷണം എത്തിക്കുന്ന ഒരു കൂട്ടായ്മയാണ് ഇതിനു പിന്നിൽ. ദിനംപ്രതി ക്യൂവിനു നീളം കൂടുന്നതല്ലാതെ കുറയുന്നില്ല. അതുകൊണ്ടാണു ഞങ്ങളാലാകുന്നതു ചെയ്യുന്നത് ’– മഹാനാമ പറഞ്ഞു.
1996ൽ ഏകദിന ലോകകപ്പ് നേടിയ ടീമിലെ ശ്രീലങ്കൻ ടീമിലെ അംഗമാണ് ഇപ്പോൾ 56 വയസ്സുള്ള റോഷൻ മഹാനാമ. ദക്ഷിണാഫ്രിക്കയുടെ ജോണ്ടി റോഡ്സ് മാതൃകയിൽ കളിക്കളത്തിൽ അക്രോബാറ്റിക് ഫീൽഡിങ് മികവു കാട്ടിയിരുന്ന താരമായിരുന്നു മഹാനാമ. ക്രിക്കറ്റിൽനിന്നു വിരമിച്ച ശേഷം ഐസിസി മാച്ച് റഫറിയുമായിരുന്നു. ശ്രീലങ്കയിലെ ക്രിക്കറ്റ് താരങ്ങളിൽ പലരും പരസ്യമായി സർക്കാരിനെതിരെ രംഗത്തു വന്നു കഴിഞ്ഞു.
മുൻ പെട്രോളിയം മന്ത്രി കൂടിയായ അർജുന രണതുംഗെ ഗോട്ടബയ സർക്കാരിന്റെ കടുത്ത വിമർശകനാണ്. മുൻ ഓപ്പണർ സനത് ജയസൂര്യയും ഗോട്ടബയ കുടുംബത്തിനെതിരെയുള്ള ജനമുന്നേറ്റത്തിന്റെ മുന്നിൽ തന്നെയാണ്. ഗോൾഫേസ് സമരത്തിൽ പലഘട്ടത്തിലും പിന്തുണയുമായി വന്ന ജയസൂര്യ ഇന്നലെ രാജപക്സെയുടെ മകൻ നമലിനെതിരെ കടുത്ത വിമർശനമുയർത്തിയത് ശ്രദ്ധേയമായി.
‘മോശം പ്രകടനത്തിന്റെ പേരിൽ പല തവണ ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടവർ വീണ്ടും ഇടിച്ചുകയറി ടീം മീറ്റിങ്ങിനെത്തുന്നത് നല്ല പ്രവണതയല്ല’ – ശ്രീലങ്കയിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചു ജയസൂര്യയുടെ വിമർശനം ഇങ്ങനെയായിരുന്നു!
English Summary: Ex-Sri Lanka Player Roshan Mahanama Serves Tea, Buns At Petrol Queues Amid Economic Crisis