ADVERTISEMENT

2006 ഡിസംബർ ഒന്നിനു ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിലെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിൽ തങ്ങളുടെ ആദ്യത്തെ രാജ്യാന്തര ട്വന്റി20 മത്സരം കളിക്കുമ്പോൾ, ഇന്ത്യയിൽ ആ കളി കണ്ടിരുന്ന ഉത്തരാഖണ്ഡിലെ റൂർക്കിയിൽ നിന്നുള്ള പയ്യൻ ഋഷഭ് പന്തിനു വയസ്സ് ഒൻപതു മാത്രം. ട്വന്റി20യിൽ ഇന്ത്യ വിജയത്തുടക്കം കുറിച്ച ആ മത്സരത്തിൽ പ്ലെയർ ഓഫ് ദ് മാച്ച് ചെന്നൈയിൽ നിന്നുള്ള ഇരുപത്തൊന്നുകാരൻ ദിനേഷ് കാർത്തിക് ആയിരുന്നു. 16 വർഷത്തിനിപ്പുറം ഇന്ത്യ ഏറ്റവും ഒടുവിൽ ദക്ഷിണാഫ്രിക്കയെ ട്വന്റി20 മത്സരത്തിൽ കീഴടക്കിയപ്പോൾ, പന്ത് ടീമിന്റെ നായകൻ. പക്ഷേ, പ്ലെയർ ഓഫ് ദ് മാച്ച് അതേ കാർത്തിക്!

എം.എസ്. ധോണി വിരമിച്ചതിനു പിന്നാലെ മൂന്നു ഫോർമാറ്റിലും ഇന്ത്യയുടെ സ്ഥിരം വിക്കറ്റ് കീപ്പർ ബാറ്ററാണ് പന്ത്. പക്ഷേ, ദക്ഷിണാഫ്രിക്കയ്ക്കെതിരെ കഴിഞ്ഞ ദിവസം അവസാനിച്ച ട്വന്റി20 പരമ്പരയിലെ നിരാശാജനകമായ പ്രകടനത്തോടെ പന്തിന്റെ സ്ഥാനം അത്ര ഭദ്രമല്ലെന്നു വിദഗ്ധർ പറയുന്നു. ഇക്കാര്യത്തിൽ ഏറ്റവും വലിയ വെല്ലുവിളിയുയർത്തുന്നതും കാർത്തിക് തന്നെ.

∙ ട്വന്റി20 കീറാമുട്ടിയോ?

ഇംഗ്ലണ്ട് കഴിഞ്ഞ തവണ ഇന്ത്യയിൽ പര്യടനം നടത്തിയപ്പോൾ ജയിംസ് ആൻഡേഴ്സനെതിരെ ടെസ്റ്റ് മത്സരത്തിലും ജോഫ്ര ആർച്ചറിനെതിരെ ട്വന്റി20യിലും പന്ത് കളിച്ച റിവേഴ്സ് സ്കൂപ്പ് ഷോട്ടുകളെക്കുറിച്ച് ഓർക്കുമ്പോൾ ആരാധകർക്ക് ഇപ്പോഴും രോമാഞ്ചമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ട്വന്റി20 ഷോട്ടുകൾ കളിച്ച് ഓസ്ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരെ പന്ത് നേടിയ സെഞ്ചറികൾ ഏറെക്കാലം ഓർമിക്കപ്പെടും. പക്ഷേ, രാജ്യാന്തര ട്വന്റി20യിൽ ഈ മികവ് ആവർത്തിക്കാൻ പന്തിനു കഴിയുന്നില്ല. 2017ൽ അരങ്ങേറിയതിനു ശേഷം 48 കളികളിൽ 23.15 ശരാശരിയിൽ 741 റൺസാണ് പന്തിന്റെ അക്കൗണ്ടിലുള്ളത്. 123.91 എന്ന സ്ട്രൈക്ക്ര് റേറ്റ് പന്തിന്റെ പ്രതിഭയോടു നീതി പുലർത്തുന്നുമില്ല.

∙ കാർത്തികപ്രഭ

ദക്ഷിണാഫ്രിക്കയ്ക്കെതിരെ 5 ഇന്നിങ്സിൽ 105 എന്ന മോശം സ്ട്രൈക്ക് റേറ്റിൽ 58 റൺസാണ് പന്തിന്റെ സമ്പാദ്യം. അതേസമയം, ഫിനിഷറുടെ റോളിലെത്തിയ കാർത്തിക് 158.62 എന്ന ഉജ്വല സ്ട്രൈക്ക് റേറ്റിൽ 92 റൺസ് അടിച്ചെടുത്തു. ഓരോ 3.8 പന്തിലും ഓരോ ബൗണ്ടറി വീതം നേടി. ഡെത്ത് ഓവറുകളിൽ കാർത്തിക്കിന്റെ സ്ട്രൈക്ക് റേറ്റ് 186.7 ആയി കുതിച്ചുയർന്നു. ഇക്കഴിഞ്ഞ സീസൺ ഐപിഎലിൽ റോയൽ ചാലഞ്ചേഴ്സ് ബാം ഗ്ലൂരിന്റെ കുതിപ്പിൽ നിർണായക പങ്കുവഹിച്ച ഫിനിഷർ കാർത്തിക് 191.33 ശരാശരിയിൽ 284 റൺസാണ് അടിച്ചുകൂട്ടിയത്. ശരാശരി 57.4.

2006ൽ അരങ്ങേറിയതിനു ശേഷം 36 രാജ്യാന്തര ട്വന്റി20 മത്സരങ്ങൾ കൂടി മാത്രമേ കാർത്തിക്കിനു കളിക്കാനായുള്ളൂ. പക്ഷേ, 146.13 എന്ന ആരോ ഗ്യം തുളുമ്പുന്ന സ്ട്രൈക്ക് റേറ്റ് താരം നിലനിർത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 150.36 സ്ട്രൈക്ക് റേറ്റോടെ 206 റൺസ് വാരിക്കൂട്ടിയ ഇഷാൻ കിഷനും അയർലൻഡിനെതിരെ ട്വന്റി20 മത്സരങ്ങൾക്കുള്ള ടീമിലുൾപ്പെട്ട സഞ്ജു സാംസണിന്റെ ഐപിഎൽ മികവും പന്തിനു വെല്ലുവിളി ഉയർത്തുന്നതാണ്.

English Summary: Rishabh Pant Vs Dinesh Karthik in Indian Cricket Team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com