രഞ്ജി ഫൈനൽ; ആദ്യ ദിനം മുംബൈ 248–5; യശസ്വി ജെയ്സ്വാളിന് അർധ സെഞ്ചറി
Mail This Article
ബെംഗളൂരു ∙ രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിന്റെ ആദ്യ ദിനം മുംബൈയുടെ കരുത്തുറ്റ ബാറ്റിങ് നിരയെ പിടിച്ചുകെട്ടി മധ്യപ്രദേശ് ബോളർമാർ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഒന്നാം ദിനം അവസാനിക്കുമ്പോൾ 5 വിക്കറ്റു നഷ്ടത്തിൽ 248 എന്ന നിലയിലാണ്.
യശസ്വി ജയ്സ്വാളും (78) ക്യാപ്റ്റൻ പൃഥ്വി ഷായും (47) മുംബൈയ്ക്കു മികച്ച തുടക്കം നൽകിയെങ്കിലും രണ്ടാം സെഷൻ മുതൽ മധ്യപ്രദേശ് ബോളർമാർ കളിയിൽ പിടിമുറുക്കി. ടൂർണമെന്റിലെ ടോപ് സ്കോറർ സർഫറാസ് ഖാൻ (40 നോട്ടൗട്ട്) ക്രീസിലുണ്ടെന്നതാണ് രണ്ടാം ദിനത്തിൽ മുംബൈയുടെ ആശ്വാസം.
പൃഥ്വി ഷായും ജയ്‌സ്വാളും ചേർന്ന് ഒന്നാം വിക്കറ്റിൽ നേടിയ 87 റൺസായിരുന്നു മുംബൈ ഇന്നിങ്സിന്റെ അടിത്തറ. തുടക്കത്തിൽ താളം കണ്ടെത്താൻ പാടുപെട്ട പൃഥ്വി വൈകാതെ കളംപിടിച്ചു. ജയ്‌സ്വാളാകട്ടെ ആദ്യ ഓവർ മുതൽ ബൗണ്ടറികൾ നേടി സ്കോറുയർത്തി.
2 പേസർമാരെയും 2 സ്പിന്നർമാരെയും മാത്രം അണിനിരത്തി ബോളിങ് തുടർന്ന മധ്യപ്രദേശിന് ആദ്യ ഫലം കിട്ടിയത് ഉച്ചഭക്ഷണത്തിന് തൊട്ടുമുൻപാണ്. പേസർ അനുഭവ് അഗർവാളിന്റെ പന്തിൽ പൃഥ്വി ഷായുടെ വിക്കറ്റ് തെറിച്ചു.
രണ്ടാം സെഷൻ മുതൽ പിച്ച് സ്പിന്നർമാർക്ക് അനുകൂലമായി. ഇതോടെ കുമാർ കാർത്തികേയയും സരാൻഷ് ജെയിനും മുംബൈ ബാറ്റർമാരെ കൂടുതൽ സമ്മർദത്തിലാക്കി.
Content Highlight: Ranji Trophy, Cricket