പൂജാരയെ ‘സംപൂജ്യനായി’ പുറത്താക്കി ഷമി; ലെസ്റ്റർഷറിനെ 100 കടത്തി ഋഷഭ് പന്ത്
Mail This Article
ലണ്ടൻ ∙ ലെസ്റ്റർഷർ ഫോക്സസിനെതിരായ സന്നാഹ മത്സരത്തിന്റെ ഇന്ത്യ ആദ്യ ഇന്നിങ്സ് 246 റൺസിന് ഡിക്ലയർ ചെയ്തു. രണ്ടാം ദിനം തുടക്കത്തിൽ തന്നെ ഇന്ത്യ, ലെസ്റ്റർഷറിനെ ബാറ്റിങ്ങിനു വിളിച്ചു. ഉച്ചഭക്ഷണത്തിനു പിരിഞ്ഞപ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് എന്ന നിലയിലായിരുന്നു അവർ. ഇന്ത്യൻ താരം ഋഷഭ് പന്ത് (36 പന്തിൽ 22), ഋഷി പട്ടേൽ (28 പന്തിൽ 20) എന്നിവരാണ് ക്രീസിൽ.
ലെസ്റ്റർഷറിൽ കളിക്കുന്ന മറ്റൊരു ഇന്ത്യൻ ബാറ്റർ ചേതേശ്വർ പൂജാര ‘സംപൂജ്യനായി’ പുറത്തായി. മുഹമ്മദ് ഷമിക്കാണ് പൂജാരയുടെ വിക്കറ്റ്. ലൂയിസ് കിംബർ (31), സാമുവൽ ഇവാൻസ് (1), ജോയ് എവിസൺ (22) എന്നിവരാണ് പുറത്തായ മറ്റു ലെസ്റ്റർഷർ താരങ്ങൾ. ഇന്ത്യയ്ക്കായി മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും രണ്ടു വിക്കറ്റ് വീതം വീഴത്തി.
ആദ്യ ദിനം, എട്ടു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 246 റൺസെടുത്തത്. സൂപ്പർ താരങ്ങളിൽ പലരും ബാറ്റുവച്ചു കീഴടങ്ങിയപ്പോൾ ഇതുവരെ രാജ്യാന്തര മത്സരം കളിക്കാത്ത ശ്രീകർ ഭരത്താണ് (70*) ഇന്ത്യയുടെ ടോപ് സ്കോറർ. വിരാട് കോലി 33 റൺസും രോഹിത് ശർമ 25 റൺസും നേടി. മഴമൂലം ഇന്നലെ 60 ഓവറാണ് മത്സരം നടന്നത്. ഇന്ത്യൻ പേസർമാരായ ജസ്പ്രീത് ബുമ്രയും പ്രസിദ്ധ് കൃഷ്ണയും മത്സരത്തിൽ ലെസ്റ്റർഷർ ടീമിലാണു കളിച്ചത്.
ഏഴിന് 148 എന്ന നിലയിൽ ഇന്ത്യ തകർന്നെങ്കിലും വാലറ്റത്ത് ഉമേഷ് യാദവിനെയും (23) മുഹമ്മദ് ഷമിയെയും (18*) കൂട്ടുപിടിച്ച് ശ്രീകർ ഭരത് സ്കോറുയർത്തുകയായിരുന്നു. ലെസ്റ്റർഷറിനായി റോമാൻ വാക്കര്‍ അഞ്ച് വിക്കറ്റെടുത്തപ്പോൾ വിൽ ഡേവിസ് രണ്ടും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി.
English Summary: Leicestershire vs India, Warm-up Match- Day 2