ADVERTISEMENT

ബെംഗളൂരു ∙ മുംബൈ ബോളർമാരെ അനായാസം നേരിട്ട് ക്രീസിലുറച്ചു നിന്ന ബാറ്റർമാരുടെ മികവിൽ രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ മധ്യപ്രദേശ് പിടിമുറുക്കി. സർഫറാസ് ഖാന്റെ സെഞ്ചറിയുടെ മികവിൽ ഒന്നാം ഇന്നിങ്സിൽ 374 റൺസ് നേടിയ മുംബൈയ്ക്ക് ഓപ്പണർ യഷ് ദുബെ (133) ശുഭം ശർമ(116) എന്നിവരിലൂടെയാണ് മധ്യപ്രദേശ് ഉജ്വല മറുപടി നൽകിയത്. മൂന്നാംദിനം കളിയവസാനിക്കുമ്പോൾ മധ്യപ്രദേശ് 3 വിക്കറ്റിന് 368 എന്ന നിലയിലാണ്. ഇന്നിങ്സ് ലീഡിന് വെറും 6 റൺസ് മാത്രം അകലെ. 2 ദിവസം ബാക്കിനിൽക്കെ രഞ്ജി ട്രോഫിയിലെ കന്നി കിരീടം മധ്യപ്രദേശിന് കയ്യകലത്തിലാണ്. 

ഫൈനൽ മത്സരത്തിന്റെ മൂന്നാംദിനം പൂർണമായും മധ്യപ്രദേശിന്റെ കൈവശമായിരുന്നു. ഒന്നിന് 123 എന്ന സ്കോറിൽ മധ്യപ്രദേശിനായി ബാറ്റിങ് പുനഃരാരംഭിച്ച ദുബെയും ശർമയും പിരിഞ്ഞത് സ്കോർ 269ൽ എത്തിയപ്പോഴാണ്. രണ്ടാം വിക്കറ്റിൽ ഇവർ നേടിയത് 222 റൺസിന്റെ കൂട്ടുകെട്ട്. 40 ഓവർ പന്തെറിഞ്ഞ്, 117 റൺസ് വഴങ്ങി, ഒരു വിക്കറ്റു മാത്രം നേടാനായ മുംബൈയുടെ സൂപ്പർ സ്പിന്നർ ഷംസ് മുലാനിയ്ക്കാണ് ഇവരുടെ ബാറ്റിങ്ങിൽ കൂടുതൽ പരുക്കേറ്റത്. 30 ബൗണ്ടറികൾക്കു പുറമേ 76 സിംഗിളുകളും ദുബെ–ശർമ കൂട്ടുകെട്ടിൽ പിറന്നു. 

90–ാം ഓവറിൽ ദുബെയെ പുറത്താക്കിയ മുംബൈ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും നാലാമനായെത്തിയ രജത് പട്ടീദാർ (67 നോട്ടൗട്ട്) അതിവേഗ ഇന്നിങ്സിലൂടെ ബോളർമാരെ പ്രഹരിച്ചു. രജത് ഇതുവരെ നേടിയ 67 റൺസിൽ 52 റൺസും ബൗണ്ടറികളിലൂടെയാണ്. രജത്തിനൊപ്പം 11 റൺസെടുത്ത മധ്യപ്രദേശ് ക്യാപ്റ്റൻ ആദിത്യ ശ്രീവാസ്തവയാണ് ക്രീസിൽ.

English Summary: Madhya Pradesh vs Mumbai, Ranji Trophy Final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com