‘എന്റെ ലോകറെക്കോർഡ് നഷ്ടമായതിൽ സങ്കടമുണ്ട്’; ബ്രോഡിനെ ട്രോളി റോബിൻ പീറ്റേഴ്സൻ!
Mail This Article
ബർമ്മിങ്ങാം∙ ഇന്ത്യയ്ക്കെതിരായ 5–ാം ടെസ്റ്റിനിടെ, ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ഓവറിൽ ഏറ്റവും അധികം റൺസ് വഴങ്ങുന്ന താരമെന്ന ‘മോശം’ റെക്കോർഡ് സ്വന്തമാക്കിയ ഇംഗ്ലിഷ് പേസർ സ്റ്റുവർട്ട് ബ്രോഡിനെ ‘ട്രോളി’ പഴയ റെക്കോർഡുകാരനും മുൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടറുമായ റോബിൻ പീറ്റേഴ്സൻ. ബ്രയാൻ ലാറയ്ക്കെതിരെ ഒരോവറിൽ 28 റൺസ് വഴങ്ങിയ പീറ്റേഴ്സനെ മറികടന്നാണ് ബ്രോഡ് ആനാവശ്യ റെക്കോർഡ് പേരിലാക്കിയത്.
2–ാം ദിവസം മുഹമ്മദ് ഷമിയെ പുറത്താക്കി ടെസ്റ്റ് ക്രിക്കറ്റിൽ 550 വിക്കറ്റെന്ന നേട്ടം കൈവരിച്ചതിനു ശേഷമായിരുന്നു ബ്രോഡ് ബുമ്രയുടെ പ്രഹരം ഏറ്റുവാങ്ങിയത്. 2 സിക്സും 4 ഫോറും അടക്കം ബുമ്ര 29 റൺസ് അടിച്ചെടുത്തപ്പോൾ ബ്രോഡ് 6 റൺസ് എക്സ്ട്രയായും വഴങ്ങിയിരുന്നു. ഇംഗ്ലണ്ട് താരങ്ങളായ ജയിംസ് ആൻഡേഴ്സൻ, ജോ റൂട്ട് എന്നിവർക്കൊപ്പം താൻ ‘കൈവശം’വച്ചിരുന്ന റെക്കോർഡ് സ്വന്തമാക്കിയ ബ്രോഡിനെ 42 കാരനായ പീറ്റേഴ്സൻ ട്വിറ്ററിലൂടെ ‘ട്രോളിയത്’ ഇങ്ങനെ, ‘എന്റെ റെക്കോർഡ് നഷ്ടമായതിൽ സങ്കടമുണ്ട്, സാരമില്ല, റെക്കോർഡുകൾ തകർക്കപ്പെടാനുള്ളതാണ് എന്നാണല്ലോ, ഇനി അടുത്തതിലേക്ക്’!
202 റൺസോടെ തിളങ്ങിയ മത്സരത്തിൽ പീറ്റേഴ്സന്റെ ഓവറിൽ 2 സിക്സും 4 ഫോറുമടക്കമാണ് വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ 28 റൺസ് അടിച്ചെടുത്തത്. 2013ൽ പെർത്തിൽ ആൻഡേഴ്സനെതിരെ മുൻ ഓസീസ് ക്യാപ്റ്റൻ ജോർജ് ബെയ്‌ലിയും, 2020ൽ ജോ റൂട്ടിനെതിരെ ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജും 28 റൺസ് വീതം നേടിയിരുന്നു.
English Summary: "Sad to lose my record today" - Robin Peterson reacts as Stuart Broad achieves unwanted feat in Test cricket