ADVERTISEMENT

മെൽബൺ∙ ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ഡേവിഡ് വാർണർക്ക് ഏർപ്പെടുത്തിയ ആജീവനാന്ത ക്യാപ്റ്റൻസി വിലക്ക് കടുത്ത അനീതിയെന്ന അഭിപ്രായ പ്രകടനവുമായി വാർണറുടെ ഭാര്യ ക്യാൻഡിസ്. വാർണറുടെ ക്യാപ്റ്റൻസി വിലക്ക് തനിക്കും കടുത്ത അസ്വസ്ഥതയാണ് ഉളവാക്കുന്നതെന്ന് അഭിപ്രായപ്പെട്ട ക്യാൻ‌ഡിസ്, വാർണർക്കു യുഎഇയിലും ഇന്ത്യയിലും പോയി ടീമുകളെ നയിക്കാനാകുമെന്നും ടീമിൽ വാർണർക്ക് ചെലുത്താനാകുന്ന സ്വാധീനത്തിന്റെ തോത് അവിടത്തെ ആരാധകർക്കു മനസ്സിലാകുമെന്നും കൂട്ടിച്ചേർത്തു.

ഓസ്ട്രേലിയൻ റേഡിയോ വാണിജ്യ ശൃംഖലയായ ട്രിപ്പിൾ എമ്മിനോടാണു ക്യാൻഡിസിന്റെ പ്രതികരണം.

‌2018ൽ ഏറെ വിവാദങ്ങൾക്കു വഴി തെളിച്ച ‘പന്തു ചുരണ്ടൽ’ സംഭവത്തിനു പിന്നാലെ സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറെയും ക്രിക്കറ്റ് ഓസ്ട്രേലിയ ഒരു വർഷത്തേക്കു സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പുറമെയാണു വാർണർക്ക് ആജീവനാന്ത ക്യാപ്റ്റൻസി വിലക്കും ഏർപ്പെടുത്തിയത്. കഴിഞ്ഞ വർഷം സ്റ്റീവ് സ്മിത്തിനെ ഓസീസ് ടെസ്റ്റ് വൈസ് ക്യാപ്റ്റനാക്കിയപ്പോഴും ക്യാൻഡിസ് ഇതേ വിഷയം ഉന്നയിച്ചിരുന്നു. 

വാർണറുടെ സസ്പെൻഷൻ കാലാവധിയെക്കുറിച്ചു ചോദിച്ചപ്പോൾ ക്യാൻഡിസിന്റെ പ്രതികരണം ഇങ്ങനെ, ‘ആ സമയത്ത് എന്റെ ജോലി ഭർത്താവിനെ ചോദ്യം ചെയ്യുക എന്നതല്ല, പിന്തുണ നൽകുക എന്നതായിരുന്നു. ക്യാപ്റ്റനായ 10 മത്സരങ്ങളിൽ ഒരിക്കൽ‌ മാത്രമാണു ഡേവിഡ് തോറ്റത് എന്നാണ് എന്റെ ഓർമ. വാർണറോടു കടുത്ത അനീതിയാണു കാട്ടിയത്. അതുകൊണ്ട് ക്യാപ്റ്റൻസി വിലക്ക് എന്നെയും ബാധിച്ചിട്ടുണ്ട്’.

‘പക്ഷേ, പിന്നീട് ഡേവിഡിനു കാനഡയിലും കരീബിയയിലും ക്രിക്കറ്റ് കളിക്കാൻ ഒട്ടേറെ അവസരങ്ങൾ കൈവന്നു. ഡേവിഡിനു ഇന്ത്യയിൽ മികച്ച ട്വന്റി20 റെക്കോർഡുണ്ട്. ഓസ്ട്രേലിയയിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ഡേവിഡ്. ക്യാപ്റ്റൻസി വിലക്ക് നീക്കിയാലും ഇല്ലെങ്കിലും ബിഗ് ബാഷ് ലീഗിൽ കളിക്കണോ എന്ന കാര്യം ഞങ്ങൾ ചർച്ചയിലൂടെ തീരുമാനിക്കും.

യുഎഇയിലും മറ്റൊരു ക്രിക്കറ്റ് ലീഗ് വരുന്നുണ്ട്. സാമ്പത്തികമായി അവരും ഏറെ മുന്നിലാണ്. ഡേവിഡിന്റെ വിലക്കു നീക്കുന്നുണ്ടോ അതോ ഇല്ലയോ എന്നതിൽ അല്ല കാര്യം. ഞങ്ങളുടെ കുടുംബത്തിന് ഏറ്റവും മികച്ചത് എന്താണ് എന്നാണ് ഇപ്പോൾ ചിന്തിക്കുന്നത്. വിലക്കുമായി വാർണർ ഇപ്പോൾ പൊരുത്തപ്പെട്ടു കഴിഞ്ഞു’– ക്യാൻഡിസ് പറഞ്ഞു. 

സസ്പെൻഷൻ കാലാവധി കഴിഞ്ഞ് ദേശീയ ടീമിലേക്കു മടങ്ങിയെത്തിയതിനു ശേഷം ഉജ്വല ഫോമിലാണു 35 കാരനായ വർണറുടെ ബാറ്റിങ്. 

 

English Summary: David Warner's wife Candice slams Cricket Australia for 'injustice' captaincy ban on husband

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com