ADVERTISEMENT

ബർമ്മിങാം∙ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ എജ്ബാസ്റ്റനിൽ നടക്കുന്ന 5–ാം ടെസ്റ്റിനിടെ ഇന്ത്യൻ ആരാധകരെ ഇംഗ്ലണ്ട് ആരാധകർ വ്യാപകമായി ചീത്ത വിളിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തതായി പരാതി. ടെസ്റ്റ് മത്സരത്തിന്റെ 4–ാം ദിനമാണ് സ്റ്റേഡിയത്തിൽ അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. 

അധിക്ഷേപത്തിന്റെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും ഇന്ത്യൻ ആരാധകർ ട്വിറ്ററിലൂടെ പുറത്തുവിട്ടതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം കനക്കുകയാണ്. നിരാശാജനകമായ സംഭവങ്ങളിൽ മാപ്പു പറഞ്ഞ ഇംഗ്ലണ്ട് ആൻഡ് വെയ്‌ൽസ് ക്രിക്കറ്റ് ബോർഡ് സംഭവത്തിൽ അന്വേഷണം ഉറപ്പുനൽകുന്നതായി ഔദ്യോഗിക കുറിപ്പിറക്കി. 

4–ാം ദിവസത്തെ അവസാന സെഷനിലാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടായതെന്നാണ് ഇന്ത്യൻ ആരാധകരുടെ ആരോപണം. ഗാലറിയുടെ ഒരു വശത്തു കൂട്ടമായി ഇരുന്ന ഇംഗ്ലണ്ട് ആരാധകർ ഇന്ത്യൻ ആരാധകർക്കു നേരെ അധിക്ഷേപ വാക്കുകൾ ചൊരിയുകയായിരുന്നെന്നും ഇക്കാര്യം ധരിപ്പിച്ചതിനു ശേഷവും സ്റ്റേഡിയത്തിന്റെ മേൽനോട്ട ചുമതല ഉണ്ടായിരുന്നവരുടെ ഭാഗത്തുനിന്നു യാതൊരു നടപടിയും ഉണ്ടായില്ല എന്നുമാണ് ഇന്ത്യൻ ആരാധകരുടെ പ്രധാന ആരോപണം. 

സംഭവത്തിൽ ഖേദ പ്രകടനവുമായി എജ്ബാസ്റ്റൻ സ്റ്റേഡിയം അധികൃതരും രംഗത്തെത്തിയിട്ടുണ്ട്.  

‘വംശീയ അധിക്ഷേപം സംബന്ധിച്ച റിപ്പോർട്ടുകൾ ഏറെ അസ്വസ്ഥത ഉണ്ടാക്കുന്നു. എല്ലാ വിഭാഗത്തിൽനിന്നുമുള്ള ആരാധകർക്കും ഏറ്റവും സൗഹൃദപരമായ അന്തരീക്ഷത്തിൽ കളി കാണാവുന്ന സ്ഥലമാക്കി എജ്ബാസ്റ്റനെ മാറ്റാനുള്ള ശ്രമത്തിലാണു ഞങ്ങൾ. ട്വീറ്റുകൾ കണ്ടതിനു പിന്നാലെ ആരോപണം ഉയർത്തിയവരുമായി സംസാരിച്ചു. 

എന്താണു സംഭവിച്ചതെന്നു കണ്ടെത്താൻ ശ്രമിക്കുകയാണ്. എജ്ബാസ്റ്റനിൽ ആർക്കു നേരെയും ഒരുതരത്തിലുമുള്ള അധിക്ഷേപവും ഉണ്ടാകാൻ പാടില്ല. സംഭവത്തിൽ നടപടികളുണ്ടാകും’– വാർവിക്‌ഷർ ചീഫ് എക്സിക്യൂട്ടീവ് സ്റ്റുവർട്ട് കെയ്ൻ പറഞ്ഞു. 

 

English Summary: Indian fans racially abused at Edgbaston in India vs England fifth Test, ECB reacts as photos take Twitter by storm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com