കോമൺവെൽത്ത് ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യയ്ക്കു തോൽവി; ഓസീസ് ജയം മൂന്ന് വിക്കറ്റിന്
Mail This Article
ബർമിങ്ങാം∙ കോമൺവെൽത്ത് ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റിൽ ഓസ്ട്രേലിയയോടു തോറ്റ് ഇന്ത്യ. ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം 19 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മറികടന്നു. ഓസീസ് ജയം മൂന്നു വിക്കറ്റിന്.
മറുപടി ബാറ്റിങ്ങിൽ അർധസെഞ്ചറി നേടിയ ആഷ്‍ലി ഗാഡ്നറാണ് ഓസ്ട്രേലിയയുടെ വിജയശിൽപി. 35 പന്തുകൾ നേരിട്ട ആഷ്‍ലി 52 റൺസെടുത്തു പുറത്താകാതെ നിന്നു. മധ്യനിര താരം ഗ്രേസ് ഹാരിസും തിളങ്ങി (20 പന്തിൽ 37). ഇന്ത്യയ്ക്കായി രേണുക സിങ് നാല് വിക്കറ്റുകൾ വീഴ്ത്തി. 31ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ഹർമൻ പ്രീതിന് അർധസെഞ്ചറി; ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ 154
ടോസ് നേടി ബാറ്റിനിറങ്ങിയ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 154 റൺസ്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ അർധസെഞ്ചറിക്കരുത്തിലാണു ഭേദപ്പെട്ട സ്കോറിലേക്ക് ഇന്ത്യയെത്തിയത്. 34 പന്തുകൾ നേരിട്ട കൗർ 52 റൺസെടുത്തു പുറത്തായി. 33 പന്തിൽ 48 റൺസെടുത്തു പുറത്തായ ഷഫാലി വര്‍മയാണ് മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു ബാറ്റർ. നല്ല തുടക്കം ലഭിച്ചിട്ടും അതു മുതലാക്കാൻ ഇന്ത്യൻ മധ്യനിര ബാറ്റർമാര്‍ക്കു സാധിക്കാതെ പോയി.
ഇന്ത്യൻ ക്യാപ്റ്റനൊഴികെ മറ്റാർക്കും തിളങ്ങാൻ സാധിച്ചില്ല. ഓപ്പണർ സ്മൃതി മന്ഥന 17 പന്തിൽ 24 റൺസെടുത്തു പുറത്തായി. യാസ്തിക ഭാട്ടിയ (എട്ട്), ജെമീമ റോഡ്രിഗസ് (11), ദീപ്തി ശര്‍മ (ഒന്ന്), ഹർലീൻ ഡിയോള്‍ (ഏഴ്), രാധാ യാദവ് (രണ്ട്) എന്നിങ്ങനെയാണു മറ്റ് ഇന്ത്യൻ ബാറ്റർമാരുടെ പ്രകടനങ്ങൾ. ഓസീസിനായി ജെസ് ജൊനാസൻ നാലു വിക്കറ്റുകൾ വീഴ്ത്തി.
English Summary: Commonwealth games, India vs Australia T20 Updates