‘ഋഷഭ് പന്തിനെ രോഹിത് ശർമയ്ക്കൊപ്പം ഓപ്പണറാക്കരുത്; മികച്ച താരങ്ങൾ വേറെയുമുണ്ട്’
Mail This Article
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഓപ്പണിങ് ബാറ്റർമാരുടെ പരീക്ഷണങ്ങൾ ടീം ഇന്ത്യ തുടരുകയാണ്. ട്വന്റി20യിൽ രോഹിത് ശർമയ്ക്കു കൂട്ടായി ഏതു ബാറ്റർ ഓപ്പണിങ്ങിൽ തിളങ്ങുമെന്ന് ബിസിസിഐയ്ക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. കെ.എൽ. രാഹുൽ പരുക്കേറ്റു പുറത്തായപ്പോൾ ഇന്ത്യ ഇഷാൻ കിഷനെയും ഋഷഭ് പന്തിനെയും സൂര്യകുമാർ യാദവിനെയും ഓപ്പണർമാരാക്കി നോക്കി. ട്വന്റി20 ലോകകപ്പ് അടുത്തു നിൽക്കെ ടീം ഇന്ത്യയുടെ പരീക്ഷണങ്ങൾ ഇവരിൽ ഒതുങ്ങുമോയെന്നും ഉറപ്പില്ല.
ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം ഋഷഭ് പന്തിനെ ഓപ്പണിങ്ങിൽ ഇന്ത്യ ഇറക്കരുതെന്നാണ് മുൻ ഇന്ത്യൻ താരം റീതീന്ദർ സോധിയുടെ നിലപാട്. മധ്യനിരയിൽ എവിടെയെങ്കിലും കളിക്കുന്നതാണു പന്തിനു കൂടുതൽ ഗുണം ചെയ്യുകയെന്നും സോധി വ്യക്തമാക്കി. ‘‘ ഋഷഭ് പന്ത് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്നതിനെ ഞാൻ പിന്തുണയ്ക്കുന്നില്ല. ടീം ഇന്ത്യയിൽ സുപ്രധാന സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. 15–16 ഓവറുകളിൽ മത്സരം കൂടുതൽ ചൂടുപിടിക്കുമ്പോഴാണ് പന്തിനെ ടീമിന് ആവശ്യമായി വരിക.
ആ സമയങ്ങളിൽ പന്തിനെ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. പേസർമാരെയും സ്പിന്നർമാരെയും ഒരേപോലെ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിനു സാധിക്കും’’– സോധി ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.‘‘പന്തിനു ന്യൂബോൾ കളിക്കാൻ സാധിക്കില്ലെന്നു ഞാൻ പറയില്ല. പക്ഷേ ടോപ് ഓർഡറിൽ ഇന്ത്യയ്ക്കു ഋഷഭ് പന്തിനേക്കാൾ മികച്ച താരങ്ങള്‍ വേറെയുണ്ട്. ഇഷാൻ കിഷൻ രോഹിത് ശർമയ്ക്കൊപ്പം ഓപ്പണറാകട്ടെ’’– സോധി പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ മത്സരങ്ങളിൽ പന്ത് ഓപ്പണിങ്ങിൽ ഇറങ്ങിയെങ്കിലും തിളങ്ങാൻ സാധിച്ചിരുന്നില്ല. 26 റൺസും ഒരു റണ്ണുമാണ് ഋഷഭ് പന്ത് രണ്ട് കളികളിൽ നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇഷാൻ കിഷൻ ഓപ്പണറായി രണ്ട് അര്‍ധസെഞ്ചറികൾ നേടി. ഇംഗ്ലണ്ടിനെതിരെ സതാംപ്ടനിൽ ഓപ്പണറായി ഇറങ്ങിയപ്പോൾ ഇഷാന് തിളങ്ങാനായില്ല. വെസ്റ്റിൻഡീസിനെതിരായ ആദ്യ ട്വന്റി20യിൽ സൂര്യകുമാർ യാദവാണ് രോഹിത് ശർമയ്ക്കൊപ്പം ഓപ്പണറായി ഇറങ്ങിയത്. 16 പന്തുകൾ നേരിട്ട സൂര്യകുമാർ യാദവ് 24 റണ്‍സെടുത്തു പുറത്തായി.
English Summary: 'Not saying Rishabh Pant can't play the new ball but...': Former India all-rounder picks Rohit Sharma's opening partner