ADVERTISEMENT

ചെന്നൈ∙ തമിഴ്നാട് പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ആരാധകരുടെ നേര്‍ക്കു തർക്കിക്കുന്നതിനായി ബൗണ്ടറി ലൈനിലെ പരസ്യ സ്ക്രീനുകൾ കടന്ന് മുൻ ഇന്ത്യൻ താരം മുരളി വിജയ്. സംഭവത്തിന്റെ വി‍ഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. മുരളി വിജയ് ആരാധകർക്കു നേരെ പോകുന്നതും സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ടു തിരിച്ചയക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മുരളി വിജയ് ഫീൽഡ് ചെയ്യുന്നതിനിടെ ആരാധകർ ‘ഡികെ, ഡികെ’ എന്നു വിളിക്കുന്നതും തുടർന്ന് താരം തൊഴുതുനിൽക്കുന്നതുമായ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ആരാധകർ ഇന്ത്യൻ താരം ദിനേഷ് കാർത്തിക്കിന്റെ ചുരുക്കപ്പേരായ ‘ഡികെ’ എന്നു ഗാലറിയിൽനിന്ന് ഉറക്കെ വിളിച്ചതിൽ മുരളി വിജയ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് തമിഴ്നാട് പ്രീമിയർ ലീഗിലെ മത്സരത്തിനിടെ മുരളി വിജയ് ആരാധകർക്കു നേരെ തിരിഞ്ഞത്. താരം ആരാധകരോടു തർക്കിക്കുന്നതും വിഡിയോയിലുണ്ട്. ‘ഡികെ’ വിളികൾ ആവർത്തിച്ചതിനാലാണ് താരം ആരാധകരോടു തർക്കിച്ചതെന്നാണു വിവരം. ഇന്ത്യൻ ടെസ്റ്റ് ടീമിലെ സ്ഥിരസാന്നിധ്യമായിരുന്ന മുരളി വിജയ് ഇപ്പോൾ തമിഴ്നാട്ടിലെ ആഭ്യന്തര ട്വന്റി20 ലീഗിലാണു കളിക്കുന്നത്.

2018ൽ പെർത്തിൽ നടന്ന ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിലാണ് മുരളി വിജയ് ഏറ്റവുമൊടുവിൽ ഇന്ത്യയ്ക്കായി കളിച്ചത്. ഐപിഎല്‍ 2020 സീസണിൽ ചെന്നൈ സൂപ്പർ കിങ്സിലും കളിച്ചു. ടിഎൻപിഎല്ലിൽ റൂബി ട്രിച്ചി വാരിയേഴ്സ് ടീമിന്റെ താരമാണ് മുരളി വിജയ്. ക്രിക്കറ്റിൽനിന്നു ചെറിയ ഇടവേള എടുത്തതാണെന്നും ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണെന്നും ടിഎൻപിഎൽ മത്സരത്തിനിടെ മുരളി വിജയ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

‘‘കഴിയുന്നത്രയും കാലം കളിക്കണമെന്നാണ് എന്റെ ആഗ്രഹം. ചെറിയ ഇടവേളയിലായിരുന്നു. എന്റെ കുടുംബത്തിന്റെ കാര്യം കൂടി നോക്കേണ്ടതുണ്ട്. ഇപ്പോൾ ക്രിക്കറ്റ് ആസ്വദിച്ചു കളിക്കുന്നുണ്ട്. ശരീരം ഫിറ്റാണ്. തമിഴ്നാട് ലീഗിൽ ടീമിനായി മികച്ച പ്രകടനം നടത്താൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു.’’– മുരളി വിജയ് ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. ഇന്ത്യയ്ക്കായി 61 ടെസ്റ്റുകളും 17 ഏകദിനവും ഒൻപത് ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണു മുരളി വിജയ്.

English Summary: Murali Vijay's ugly encounter with fans chanting 'DK, DK' during TNPL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com