ADVERTISEMENT

ഫ്ലോറിഡ/ഇസ്‌ലാമാബാദ്∙ വെസ്റ്റിഡീസിനെതിരായ ട്വന്റി20 പരമ്പര അവസാനിക്കുന്നതോടെ ഏഷ്യാകപ്പിനുള്ള മികച്ച ടീമിനെ കണ്ടെത്തുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങൾ യുഎസിലെ ഫ്ലോറിഡയിൽ നടക്കാനിരിക്കെ പ്ലേയിങ് ഇലവനിൽ പരീക്ഷണങ്ങൾക്കു സാധ്യതയുണ്ട്.

ടോപ് ഓർഡറിലെ സ്ഥിരതയില്ലായ്മയാണ് മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിനെ ഏറ്റവുമധികം കുഴപ്പിക്കുന്നത്. കെ.എൽ.രാഹുലിന്റെ അസാന്നിധ്യത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം ഋഷഭ് പന്ത്, സൂര്യകുമാർ‌ യാദവ് ഉൾപ്പെടെയുള്ളവരെ ഓപ്പണിങ് സ്ലോട്ടിൽ പരീക്ഷിച്ചു. മൂന്നാം ട്വന്റി20യിൽ സൂര്യകുമാർ തിളങ്ങിയതോടെ ഇന്ത്യ മികച്ച ജയം നേടുകയും ചെയ്തു.

എന്നാൽ ഏഷ്യാകപ്പിൽ കെ.എൽ.രാഹുൽ തിരിച്ചെത്താൻ സാധ്യത കൂടുതലാണെന്നിരിക്കെ ടോപ് ഓർഡറിൽ വീണ്ടും മാറ്റങ്ങൾ വരും. ഫോം ഔട്ടായ വിരാട് കോലിക്ക് അവസരം നൽകണമോ എന്നത് പൂർണമായും ബിസിസിഐയുടെ തീരുമാനമാണ്. കോലി തിരിച്ചെത്തിയാൽ മൂന്നാം നമ്പറിൽ ഇറക്കേണ്ടി വരും. ഇതോടെ വെസ്റ്റിൻഡീസ് പരമ്പരയിൽ ഏറ്റവുമധികം നിരീക്ഷിക്കപ്പെടുന്ന താരമായി ശ്രേയസ് അയ്യർ മാറും. ട്വന്റി20യിൽ ശ്രേയസിന് ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല.

ഓഗസ്റ്റ് 27നാണ് ഏഷ്യാ കപ്പ് ടൂർണമെന്റ് ആരംഭിക്കുന്നത്. അതിനു മുൻപു സമ്പൂർണ്ണ മാച്ച് ഫിറ്റ്‌നസ് വീണ്ടെടുക്കേണ്ടത് കെ.എൽ. രാഹുലിനു വളരെ പ്രധാനമാണ്. പരുക്കിനു പിന്നാലെ കോവിഡും സ്ഥിരീകരിച്ചതോടെയാണ് വെസ്റ്റിഡീസിനെതിരായ ട്വന്റി20 പരമ്പരയിൽനിന്നും സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പരയിൽനിന്നും രാഹുലിനെ ഒഴിവാക്കിയത്. ഏഷ്യാ കപ്പിൽ കെ.എൽ.രാഹുലിനെ സ്റ്റാൻഡ്‌ബൈ ഓപ്‌ഷനായി നിലനിർത്തണമെന്നാണ് പാക്കിസ്ഥാൻ‌ മുൻ താരം ഡാനിഷ് കനേരിയ പറഞ്ഞത്.

‘ഏതു നമ്പറിലും കളിക്കാൻ കഴിയുന്ന താരമാണ് കെ.എൽ.രാഹുൽ. വിക്കറ്റ് കീപ്പിങ്ങും ചെയ്യാൻ കഴിവുള്ള ഒരു മികച്ച ഫീൽഡറാണ് അദ്ദേഹം. എങ്കിലും പരുക്കിന് ശേഷം അദ്ദേഹം ഒരു രാജ്യാന്തര മത്സരം കളിച്ചിട്ടില്ല. അതിനാൽ രാഹുലിനെ സ്റ്റാന്‍ഡ്ബൈയായി നിർത്തണമെന്നാണ് എന്റെ അഭിപ്രായം. നീണ്ട ഇടവേളയ്ക്ക് ശേഷം, ഇത്രയും വലിയ ടൂർണമെന്റിൽ ഓപ്പൺ ചെയ്യാൻ അദ്ദേഹത്തിനാകില്ല. അതിനാൽ അദ്ദേഹത്തിന് ട്വന്റി20 ലോകകപ്പ് വരെ കുറച്ച് സമയം നൽകുക.’– കനേരിയ പറഞ്ഞു.

English Summary: 'Can't start with KL Rahul in Asia Cup. Have kept him on standby because...'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com