ADVERTISEMENT

മുംബൈ∙ പാക്കിസ്ഥാനിൽനിന്നുള്ള എട്ടു താരങ്ങളാണ് ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ കളിച്ചിട്ടുള്ളത്. ഐപിഎല്ലിന്റെ ഉദ്ഘാടന സീസണിൽ ഷാഹിദ് അഫ്രീദി, ശുഐബ് അക്തർ, കമ്രാൻ അക്മൽ, സുഹൈൽ തൻവീർ തുടങ്ങിയ പ്രമുഖ പാക്ക് താരങ്ങള്‍ ഐപിഎല്ലിന്റെ ഭാഗമായി. മുംബൈ ആക്രമണത്തിനു ശേഷം പാക്കിസ്ഥാനിൽനിന്നുള്ള ക്രിക്കറ്റ് താരങ്ങളെ ഐപിഎൽ കളിപ്പിച്ചിട്ടില്ല. ഇന്ത്യ– പാക്കിസ്ഥാൻ പരമ്പരകളും നടന്നിട്ട് വർഷങ്ങളായി.

ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇന്ത്യ– പാക്കിസ്ഥാൻ ടീമുകൾ ഏറ്റുമുട്ടുന്നത്. ഇന്ത്യക്കാർ ഉടമകളായുള്ള ദക്ഷിണാഫ്രിക്ക, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ ട്വന്റി20 ലീഗുകളിലും പാക്കിസ്ഥാൻ താരങ്ങളെ കളിപ്പിക്കില്ലെന്നാണു പുറത്തുവരുന്ന വിവരം. ഐപിഎല്ലിലെ ടീമുകളുടെ ഉടമകളാണ് യുഎഇയിലേയും ദക്ഷിണാഫ്രിക്കയിലേയും ലീഗുകളിൽ കളിക്കേണ്ട ടീമുകളെയും സ്വന്തമാക്കിയിരിക്കുന്നത്.

പാക്കിസ്ഥാനിൽനിന്നുള്ള താരങ്ങളോട് ഉടമകൾക്കു താൽപര്യമില്ലെന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽനിന്നുള്ള ആരാധകർ എങ്ങനെ പ്രതികരിക്കുമെന്നു ഭയപ്പെടുന്നതിനാലാണ് ഇത്തരമൊരു നീക്കമെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇതുപ്രകാരം കാര്യങ്ങൾ മുന്നോട്ടുപോയാൽ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം, ഷഹീൻ ഷാ അഫ്രീദി, മുഹമ്മദ് റിസ്വാൻ തുടങ്ങിയ പ്രമുഖ താരങ്ങള്‍ പുറത്തിരിക്കേണ്ടിവരും.

‘‘ പാക്കിസ്ഥാനി താരങ്ങളെ ഞങ്ങൾക്ക് ആവശ്യമില്ല. എൻഒസിക്കു വേണ്ടി ബോർഡിനെ ബോധ്യപ്പെടുത്തുകയെന്നതു തന്നെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇന്ത്യയിൽനിന്നുള്ള തിരിച്ചടിയാണു മറ്റൊന്ന്. പാക്ക് താരങ്ങൾ ഞങ്ങൾക്കായി കളിക്കുന്നതിൽ ഒരു ഇന്ത്യൻ ആരാധകനും സന്തോഷിക്കുമെന്നു കരുതുന്നില്ല’’– യുഎഇയിലും ദക്ഷിണാഫ്രിക്കയിലും ടീമുകളുള്ള ഫ്രാഞ്ചൈസിയുടെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരു പാക്ക് താരത്തെയും പരിഗണിക്കുന്നില്ലെന്ന് യുഎഇയിലെ ഒരു ടീമിന്റെ പ്രതിനിധിയും വെളിപ്പെടുത്തി.

അതേസമയം വിദേശ ടൂർണമെന്റുകളിൽ കളിക്കാൻ ഇന്ത്യയിലെ താരങ്ങൾക്ക് ബിസിസിഐ അനുമതി നൽകിയിട്ടില്ല. കരാറില്ലാത്ത ഇന്ത്യൻ താരങ്ങളെ വിദേശ ലീഗുകളില്‍ കളിപ്പിക്കണമെന്ന് ബിസിസിഐയോട് ഇന്ത്യൻ ഫ്രാഞ്ചൈസികൾ അഭ്യർഥിച്ചിട്ടുണ്ട്.

English Summary: IPL team owners not in favour of including Pakistani cricketers in CSA & UAE T20 leagues: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com