ADVERTISEMENT

ഫ്ലോറിഡ∙ ഗ്രൗണ്ടിലെ പെരുമാറ്റത്തിന്റെ പേരിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ ശാസിച്ച് ക്യാപ്റ്റൻ രോഹിത് ശർമ. നാലാം ട്വന്റി20യിൽ വിന്‍ഡീസ് ബാറ്റിങ്ങിന്റെ സമയത്തായിരുന്നു പന്തിന്റെ ‘തമാശ’ ഇന്ത്യൻ ക്യാപ്റ്റന് രസിക്കാതിരുന്നത്. ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 192 റൺസാണു നേടിയത്. വിൻഡീസിന്റെ മറുപടി ബാറ്റിങ്ങിൽ അഞ്ചാം ഓവറിലായിരുന്നു സംഭവം.

രണ്ട് വിക്കറ്റ് നഷ്ടത്തിൽ 49 എന്ന നിലയില്‍ വിൻഡീസ് നിൽക്കുമ്പോഴായിരുന്നു ക്യാപ്റ്റൻ നിക്കോളാസ് പുരാനെ പുറത്താക്കാൻ ഇന്ത്യയ്ക്കു സുവർണാവസരം ലഭിച്ചത്. അക്സർ പട്ടേൽ എറിഞ്ഞ ഓവറിലെ അവസാന പന്തിൽ പുരാൻ ഒരു സിംഗിളിനു ശ്രമിച്ചു. ഓപ്പണിങ് ബാറ്ററായ കൈല്‍ മേയർസുമായുണ്ടായ ആശയക്കുഴപ്പത്തിൽ പുരാനെ സഞ്ജു സാംസണും ഋഷഭ് പന്തും ചേർന്നു റണ്ണൗട്ടാക്കുകയായിരുന്നു. റണ്ണിനായി മുന്നോട്ട് ഓടിയ പുരാനെ ഫീൽഡർ സഞ്ജു സാംസണിന്റെ ത്രോയാണു പ്രതിരോധത്തിലാക്കിയത്.

സഞ്ജുവിന്റെ ത്രോ ബോൾ ഋഷഭ് പന്തിന്റെ കൈകളിലെത്തിയെങ്കിലും പുരാനെ പുറത്താക്കുന്നതിനു പകരം ബോൾ വിക്കറ്റിനോടു ചേർത്തു പിടിച്ചു നോക്കി നിൽക്കുകയാണു ഋഷഭ് പന്ത് ചെയ്തത്. ഇതോടെ സമയം കളയാതെ പുരാനെ പുറത്താക്കാൻ, അസ്വസ്ഥനായ രോഹിത് ശർമ ഋഷഭ് പന്തിനോട് ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

എട്ട് പന്തിൽ 24 റൺസെടുത്താണു പുരാൻ പുറത്തായത്. അക്സറിന്റെ അഞ്ചാം ഓവറിലെ ആദ്യ പന്തു തന്നെ ഫോർ നേടിയ പുരാൻ രണ്ടാം പന്ത് സിക്സും പറത്തി. മൂന്നാം പന്തിൽ റണ്ണില്ലെങ്കിലും നാലും അഞ്ചും പന്തുകളിലും സിക്സ് നേടി. തുടര്‍ന്നു വന്ന പന്തിലാണ് പുരാൻ റണ്ണൗട്ടായത്. മത്സരത്തിൽ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസ് 132 ന് പുറത്തായി. ജയത്തോടെ ഇന്ത്യ പരമ്പര 3–1ന് സ്വന്തമാക്കുകയും ചെയ്തു. പരമ്പരയിലെ അവസാന പോരാട്ടം ഞായറാഴ്ച വൈകിട്ട് നടക്കും.

English Summary: Rohit Sharma gets angry after Rishabh Pant deliberately takes extra time to run-out Nicholas Pooran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com