‘ദിനേഷ് കാർത്തിക്കിനെ ടീമില്‍നിന്നു പുറത്താക്കേണ്ടിവരും; സ്ഥാനം കമന്ററി ബോക്സിൽ’
Mail This Article
മുംബൈ∙ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേഷ് കാർത്തിക്കിനെ ഇനിയും ഇന്ത്യൻ ടീമിലേക്കു പരിഗണിക്കേണ്ടതില്ലെന്ന വാദവുമായി മുൻ ക്രിക്കറ്റ് താരം അജയ് ജഡേജ. ഇന്ത്യൻ ടീമിന്റെ പ്ലേയിങ് ഇലവൻ വലിയ മത്സരങ്ങള്‍ക്കുള്ളതാണെന്നു തോന്നണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോകകപ്പിനു ശേഷം ഇന്ത്യയ്ക്കായി ഒരു ട്വന്റി20 മത്സരവും കളിച്ചിട്ടില്ലാത്ത മുഹമ്മദ് ഷമിയെ ടീമിൽ ഉള്‍പ്പെടുത്തണമെന്നാണ് ജഡേജയുടെ നിലപാട്.
‘‘ ഞാൻ മുഹമ്മദ് ഷമിയെ ടീമിലെടുക്കും. ബോളർമാരെ ആദ്യം തിരഞ്ഞെടുക്കണമെന്നാണ് എന്റെ നിലപാട്. ഷമിക്കു ശേഷം ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്, യുസ്വേന്ദ്ര ചെഹൽ എന്നിവരും ടീമിലുണ്ടാകും. ബാറ്റർമാരിൽ ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ എന്നിവരും എന്തായാലും കളിക്കണം’’– അജയ് ജഡേജ ഫാൻകോഡിനോടു പറഞ്ഞു.
‘‘പതിവു രീതി മാറി ആക്രമണ ക്രിക്കറ്റ് കളിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഇന്ത്യ ടീം സിലക്ഷനും മാറ്റേണ്ടിവരും. രോഹിത് ശര്‍മയും വിരാട് കോലിയും ടീമിലുണ്ടെങ്കില്‍ ദിനേഷ് കാർത്തിക്കിനെയും കളിപ്പിക്കേണ്ടിവരും. ടീമിന് ഇൻഷുറൻസ് പോലെയാണ് കാർത്തിക്ക്. ഈ രണ്ടു താരങ്ങൾ കളിക്കുന്നില്ലെങ്കിൽ കാർത്തിക്കിനും അവിടെ സ്ഥാനമില്ല. കാർത്തിക്കിനെ ഞാൻ ടീമിലെടുക്കില്ല. അദ്ദേഹത്തിന് എന്റെയൊപ്പം കമന്ററി ബോക്സിൽ ഇടം ലഭിക്കും. കമന്റേറ്റർ എന്ന നിലയിൽ അദ്ദേഹം വളരെ മികച്ചതാണ്.’’
‘‘എം.എസ്. ധോണിയുടെ സ്റ്റൈലിലാണു സിലക്ഷനെങ്കിൽ കോലി, രോഹിത്, കാർത്തിക്ക് എന്നിവരെ ഉൾപ്പെടുത്താം. എന്നാൽ ആധുനിക ക്രിക്കറ്റിൽ ദിനേഷ് കാർത്തിക്കിനെ പുറത്താക്കേണ്ടിവരും. കോലി ഫോമിലാണോ, അല്ലയോ എന്നത് അനുസരിച്ച് അദ്ദേഹത്തിന്റെ കാര്യവും തീരുമാനിക്കണം’’– അജയ് ജഡേജ വ്യക്തമാക്കി. ഏഷ്യ കപ്പ് ക്രിക്കറ്റിനുള്ള ടീമില്‍ ഋഷഭ് പന്തിനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായി ദിനേഷ് കാർത്തിക്കിനെയും ഉൾപ്പെടുത്തിയിരുന്നു. ട്വന്റി20 ലോകകപ്പിലും ദിനേഷ് കാർത്തിക്ക് കളിക്കുമെന്നാണു വിവരം.
English Summary: 'Dinesh Karthik can have a seat beside me as commentator. I won't pick him in Indian team': Jadeja's brave statement