‘ഏഷ്യാകപ്പ് അല്ല, ഇന്ത്യയ്ക്കെതിരായ രണ്ടോ, മൂന്നോ മത്സരങ്ങൾ ജയിച്ചാൽ പാക്കിസ്ഥാന് അതുമതി’
Mail This Article
ഇസ്‍ലാമബാദ്∙ ഏഷ്യ കപ്പ് ക്രിക്കറ്റിനായുള്ള പാക്കിസ്ഥാന്റെ തയാറെടുപ്പുകളെ വിമർശിച്ച് മുന്‍ ബോളർ തൗസീഫ് അഹമ്മദ്. ഇന്ത്യയ്ക്കെതിരായ മത്സരങ്ങൾക്കു മാത്രമാണു പാക്കിസ്ഥാൻ പ്രാധാന്യം നൽകുന്നതെന്ന് തൗസീഫ് ഒരു പാക്ക് മാധ്യമത്തോടു പറഞ്ഞു. ഏഷ്യ കപ്പിനായി ഒരു ടീമിനെ കെട്ടിപ്പടുക്കുന്നതിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പരാജയപ്പെട്ടെന്നും മുന്‍ താരം വിമർശിച്ചു.
‘‘ പിസിബി ഒരു ടീമിനെ തയാറാക്കിയിട്ടു പോലുമില്ല. സൗദ് ഷക്കീലിനെ പോലെയുള്ള താരങ്ങൾ ഇപ്പോൾ എവിടെയാണ്. പാക്കിസ്ഥാൻ ഒരു മികച്ച ടീമായിരിക്കണം. ശുഐബ് മാലിക്കിനെ അവർ ടീമിലെടുക്കുമെന്നാണു പ്രതീക്ഷിച്ചത്. അതുണ്ടായില്ല. പാക്കിസ്ഥാൻ ഏഷ്യ കപ്പിനെക്കുറിച്ചു ചിന്തിക്കുന്നില്ല. ഇന്ത്യയുമായുള്ള രണ്ടോ മൂന്നോ കളികൾ മാത്രമാണു നമുക്കു പ്രധാനം. ആ മത്സരങ്ങൾ ജയിച്ചാൽ അതുമതിയെന്നാണു നിലപാട്. അതല്ല ശരിയായ വഴി. പാക്ക് ടീം കൃത്യമായ ആസൂത്രണങ്ങൾ നടത്തണം’’– അഹമ്മദ് ആരോപിച്ചു.
ഓഗസ്റ്റ് 28നാണ് ഏഷ്യ കപ്പിൽ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം. ഏഷ്യ കപ്പിൽ രണ്ടു തവണ ഇരു ടീമുകളും നേർക്കുനേർ വരും. ഇന്ത്യയും പാക്കിസ്ഥാനും ഫൈനൽ കളിച്ചാൽ മൂന്നു മത്സരങ്ങളാകും. ശുഐബ് മാലിക്ക്, ഹസൻ അലി തുടങ്ങിയ പ്രമുഖ താരങ്ങളെ ഒഴിവാക്കിയാണ് പാക്കിസ്ഥാൻ ഏഷ്യ കപ്പ് കളിക്കാനെത്തുന്നത്.
English Summary: 'Don't care about Asia Cup. We only care about those 2-3 games against India'