ADVERTISEMENT

മുംബൈ∙ ഏഷ്യകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേഷ് കാർത്തിക്കിനെ കളിപ്പിക്കുന്നതിനോടു യോജിപ്പില്ലെന്ന് മുൻ ഇന്ത്യ താരം വിവേക് റസ്ദാൻ. ദിനേശ് കാർത്തിക്കിനു വേണ്ടി ടീമിലെ ഒരു സ്ഥാനം മാറ്റിവയ്ക്കുന്നതു ശരിയല്ലെന്ന് റസ്ദാൻ വ്യക്തമാക്കി. ഫിനിഷറെന്ന നിലയിൽ ദിനേഷ് കാർത്തിക്ക് ചെയ്യുന്ന ജോലി ഇന്ത്യൻ ടീമിലെ മറ്റു താരങ്ങൾക്കും ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം ഫാന്‍ കോഡിനോടു പറഞ്ഞു.

‘‘ ഒരു ഫിനിഷറെന്ന നിലയിൽ മാത്രം ദിനേഷ് കാർത്തിക്കിനെ ടീമിലേക്കു തിരഞ്ഞെടുക്കുന്നത് എന്നെ സംബന്ധിച്ചു ശരിയായ കാര്യമല്ല. ദിനേഷ് കാർത്തിക്കിനു വേണ്ടി ടീമിലെ ഒരു സ്ഥാനം മാറ്റിവയ്ക്കുകയാണു ചെയ്യുന്നത്. അതു മറ്റുള്ളവർക്കും ചെയ്യാം. സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, വിരാട് കോലി, ദീപക് ഹൂഡ എന്നിവരിലാർക്കാണ് ഫിനിഷറുടെ ചുമതല ചെയ്യാൻ പറ്റാത്തതെന്നു പറയാമോ?’’– വിവേക് റസ്ദാൻ ചോദിച്ചു.

‘‘ഒരു ഗെയിമിന്റെ ഏറ്റവും ഉയർന്ന നിലയിൽ കളിക്കുമ്പോൾ ലഭിച്ച അവസരത്തിൽ നിങ്ങളുടെ ഏറ്റവും മികച്ചതു പുറത്തെടുക്കുകയാണു വേണ്ടത്. ഫിനിഷറുടെ റോളിൽ സ്ഥിരതയോടെ കളിക്കുകയെന്നതു ബുദ്ധിമുട്ടുള്ള കാര്യമാണ്. നിങ്ങൾ കളിക്കാൻ ഇറങ്ങുമ്പോഴെല്ലാം ടീമിനായി മികച്ച പ്രകടനമോ, ടീമിൽ സ്വാധീനമുണ്ടാക്കുന്ന പ്രകടനമോ ഉണ്ടായിരിക്കണം. ബോളർമാരുടെ തന്ത്രങ്ങൾകൂടിയാകുമ്പോൾ അതു കൂടുതൽ ബുദ്ധിമുട്ടാകും’’– വിവേക് റസ്ദാൻ വ്യക്തമാക്കി.

ഋഷഭ് പന്തിനൊപ്പം ദിനേഷ് കാർത്തിക്കാണ് ഏഷ്യകപ്പിനുള്ള ഇന്ത്യൻ ടീമിലെ രണ്ടാം വിക്കറ്റ് കീപ്പർ. ഐപിഎൽ സീസണിലെ തകർപ്പൻ പ്രകടനമാണ് ദിനേഷ് കാർത്തിക്കിനെ‌ വീണ്ടും ദേശീയ ടീമിലെത്തിച്ചത്. ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്ക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിൻ, യുസ്‍വേന്ദ്ര ചെഹൽ, രവി ബിഷ്ണോയി, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, ആവേശ് ഖാൻ. സ്റ്റാൻഡ് ബൈ താരങ്ങൾ– ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, ദീപക് ചാഹർ.

English Summary: 'You're Blocking a Spot for Dinesh Karthik': Vivek Razdan Questions Team India Selection Policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com