ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) 2012 സീസണിൽ ഡൽഹി ഡെയർഡെവിൾസിനായി (പിന്നീട് ഡൽഹി ക്യാപിറ്റൽസായി) കളിക്കുന്ന കാലത്തെ രസകരമായൊരു അനുഭവം പങ്കുവച്ച് ന്യൂസീലൻഡ് താരം റോസ് ടെയ്‍ലർ. ഡൽഹി ടീമിൽ സഹതാരമായിരുന്ന ഇന്ത്യയുടെ വീരേന്ദർ സേവാഗുമായി ബന്ധപ്പെട്ട അനുഭവമാണ് ടെയ്‍ലർ പങ്കുവച്ചത്. തന്റെ ആത്മകഥയായ ‘റോസ് ടെയ്‍ലർ: ബ്ലാക്ക് ആൻഡ് വൈറ്റ്’ എന്ന പുസ്തകത്തിലാണ് ഈ സംഭവം ടെയ്‍ലർ പങ്കുവച്ചത്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ:

‘ഐപിഎൽ സീസണിനിടെ ഒരു ദിവസം ഞങ്ങളെല്ലാവരും കൂടി സേവാഗിന്റെ റസ്റ്ററന്റിൽ പോയി. ടീമിലുണ്ടായിരുന്ന ഒട്ടേറെപ്പേർക്ക് ഫുട്ബോൾ ഇഷ്ടമായിരുന്നതിനാൽ അവിടെ വലിയ സ്ക്രീനിൽ ഇംഗ്ലിഷ് പ്രിമിയർ ലീഗിലെ മാഞ്ചസ്റ്റർ സിറ്റി – ക്വീൻസ് പാർക് റേഞ്ചേഴ്സ് മത്സരം വച്ചിരുന്നു. ലീഗിന്റെ അവസാന ഘട്ടത്തിലെ നിർണായക മത്സരമായിരുന്നു അത്.’

‘‘മത്സരത്തിന്റെ ഇൻജറി ടൈമിൽ സെർജിയോ അഗ്യൂറോ നേടിയ ഗോളിൽ സിറ്റി രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് റേഞ്ചേഴ്സിനെ തോൽപ്പിച്ചു. 44 വർഷത്തിനിടെ ആദ്യമായി കിരീടം ഉറപ്പിക്കുകയും ചെയ്തു.’

‘‘എല്ലാവരും കളി കാണുമ്പോൾ ഞാൻ ഭക്ഷണം ആസ്വദിക്കുന്ന തിരക്കിലായിരുന്നു. അവിടുത്തെ കൊഞ്ച് കറി എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ഞാൻ അത് കാര്യമായിത്തന്നെ കഴിക്കുന്നത് സേവാഗ് ശ്രദ്ധിക്കുന്നുണ്ടായിരുന്നുവെന്ന് ഞാനറിഞ്ഞില്ല.’

‘തൊട്ടടുത്ത ദിവസം ഞങ്ങൾക്ക് മത്സരമുണ്ടായിരുന്നു. മികച്ച ഫോമിലായിരുന്ന സേവാഗ് തകർത്തടിക്കുകയായിരുന്നു. ബാറ്റിങ് അനായാസമാണെന്നു തോന്നിച്ച പ്രകടനം. പക്ഷേ ഞാനുൾപ്പെടെയുള്ളവർ അതേ പിച്ചിൽ വല്ലാതെ ബുദ്ധിമുട്ടി. ലേലത്തിൽ വലിയ തുക ലഭിച്ചിരുന്നതിനാൽ എനിക്ക് കടുത്ത സമ്മർദ്ദവുമുണ്ടായിരുന്നു.’

‘‘മറുവശത്ത് സേവാഗ് വളരെ ആഘോഷമൂഡിലായിരുന്നു. ബാറ്റിങ്ങിനിടെ എന്റെ അടുത്തെത്തി പതിവുപോലെ മുഷ്ടി ചുരുട്ടി എന്റെ മുഷ്ടിയിൽ ഇടിച്ചശേഷം സേവാഗ് പറഞ്ഞു; റോസ്, ഇന്നലെ കൊഞ്ച് കഴിച്ചതുപോലെ ഇന്നു ബാറ്റു ചെയ്യൂ..’

‘‘ക്രിക്കറ്റ് ഒരു ഹോബിയാണെന്ന തരത്തിലായിരുന്നു സേവാഗിന്റെ ബാറ്റിങ്. തമാശയ്ക്കു വേണ്ടിയാണ് അദ്ദേഹം കളിക്കുന്നതെന്നു തോന്നും. പിന്നീട് ഇടയ്ക്കിടെ കാണുമ്പോഴെല്ലാം എന്റെ ചെമ്മീൻ കഴിപ്പിനെക്കുറിച്ച് അദ്ദേഹം ഓർമിപ്പിക്കും’ – ടെയ്‍ലർ കുറിച്ചു.

English Summary: 'He said, 'Bat like you’re eating prawns'. It was like cricket was his hobby': NZ great on Sehwag's epic batting advice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com