ഇന്ത്യൻ താരങ്ങൾ ഒരുപാടു നേരം കുളിക്കരുത്; ഹരാരെയിൽ വെള്ളം കിട്ടാനില്ലെന്ന് ബിസിസിഐ
Mail This Article
ഹരാരെ∙ മൂന്ന് ഏകദിന മത്സരങ്ങളുള്ള പരമ്പരയ്ക്കായി സിംബാബ്‍വെയിലെ ഹരാരെയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇപ്പോഴുള്ളത്. ഓഗസ്റ്റ് 18നാണ് ആദ്യ ഏകദിന മത്സരം. മത്സരത്തിനായുള്ള പരിശീലനത്തിലാണു ക്യാപ്റ്റൻ കെ.എല്‍. രാഹുൽ ഉൾപ്പെടെയുള്ള താരങ്ങൾ. അതേസമയം ജല ദൗര്‍ലഭ്യം നേരിടുന്ന നഗരത്തിൽ വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ബിസിസിഐ ക്രിക്കറ്റ് താരങ്ങൾക്കു നിർദേശം നൽകിയതായാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. താരങ്ങൾ കുളിക്കാനൊന്നും ഒരുപാട് നേരം ചെലവിടരുതെന്നും ബിസിസിഐ നിർദേശിച്ചതായി ഒരു സ്പോർട്സ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഹരാരെ നഗരത്തിൽ ജലദൗർലഭ്യം ഗുരുതര പ്രശ്നമാണെന്നാണ് ബിസിസിഐയുടെ നിലപാട്. എങ്ങനെയും വെള്ളം പാഴാകുന്നത് ഒഴിവാക്കാനാണ് ബിസിസിഐയുടെ തീരുമാനം. ടീം അംഗങ്ങൾക്കായുള്ള സ്വിമ്മിങ് പൂള്‍ സെഷനും ബിസിസിഐ വെട്ടിക്കുറച്ചു. ഹരാരെയില്‍ വെള്ളം കുറവാണെന്ന കാര്യം താരങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് ബിസിസിഐയുടെ ഒരു പ്രതിനിധി സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. ഹരാരെയുടെ ചില ഭാഗങ്ങളിൽ കഴിഞ്ഞ മൂന്ന് ആഴ്ചയായി വെള്ളമില്ലെന്ന് സിംബാബ്‍വെയിലെ രാഷ്ട്രീയ നേതാവ് ലിൻഡ സുങ്കിരിറായ് മസരിര സമൂഹമാധ്യമത്തിൽ പ്രതികരിച്ചു.
ജലം ജീവിതമാണ്. അതു ലഭ്യമല്ലെങ്കില്‍ ജീവനും ശുചിത്വത്തിനും ഭീഷണിയാകും. ഹരാരെ നഗരത്തിന്റെ പടിഞ്ഞാറു ഭാഗം പൂർണമായും വെള്ളം കിട്ടാനില്ല. മറ്റിടങ്ങളിലും ജലദൗർലഭ്യമാണ്. അധികൃതർ എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കണം. ശുദ്ധവും സുരക്ഷിതവുമായ ജലം ലഭ്യമാക്കണമെന്നത് സിംബാബ്‍വെയില്‍ ഭരണഘടന ഉറപ്പു നൽകുന്ന കാര്യമാണെന്നും അവർ ട്വിറ്ററിൽ കുറിച്ചു.
English Summary: Reports: BCCI asks Team India players for quick showers amid shortage of water supply in Harare