ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടത്തിന്റെ ടിക്കറ്റ് കരിഞ്ചന്തയിൽ വിൽപനയ്ക്ക്; ലക്ഷ്യം വൻ ലാഭം
Mail This Article
ദുബായ്∙ ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. ഓഗസ്റ്റ് 28 ന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണു മത്സരം. കഴിഞ്ഞ വർഷം നടന്ന ട്വന്റി20 ലോകകപ്പിലും ഇരു ടീമുകളും ഏറ്റുമുട്ടിയത് ഇതേ വേദിയിലാണ്. അന്ന് പത്ത് വിക്കറ്റിന്റെ വലിയ തോൽവിയാണ് ടീം ഇന്ത്യ വഴങ്ങിയത്. ആ തോൽവിക്ക് അതേ വേദിയിൽ മറുപടി നൽകാനാണ് ഇന്ത്യൻ ശ്രമങ്ങൾ.
മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം അതിവേഗം വിറ്റുപോകുകയാണ്. അതിനിടെയാണ് നേരത്തേ ടിക്കറ്റുകള്‍ വാങ്ങിവച്ച ചിലര്‍ ടിക്കറ്റ് മറിച്ചുവിൽക്കുന്നതായി കണ്ടെത്തിയത്. യഥാർഥ വിലയ്ക്കു നേരത്തേ ടിക്കറ്റുകൾ സ്വന്തമാക്കിയ ആരാധകരിൽ ചിലർ മത്സരം അടുത്തപ്പോൾ കൂടിയ വിലയ്ക്കു സ്വന്തം ടിക്കറ്റുകൾ വിൽക്കുകയാണ്. വമ്പൻ ലാഭമുണ്ടാക്കാനാണ് ഇതിലൂടെ ആരാധകരിൽ ചിലർ ശ്രമിക്കുന്നത്.
ഏഷ്യാ കപ്പിന്റെ ടിക്കറ്റിങ് പാർട്ണർ പ്ലാറ്റിനം ലിസ്റ്റ് എന്ന സ്ഥാപനമാണ്. മറിച്ചു വിൽക്കുന്ന ടിക്കറ്റുകള്‍ക്ക് മൂല്യമുണ്ടാകില്ലെന്ന് പ്ലാറ്റിനം ലിസ്റ്റ് അറിയിച്ചു. ഇത്തരം ടിക്കറ്റുകൾ റദ്ദാകുമെന്നാണ് അധികൃതരുടെ നിലപാട്. ടിക്കറ്റ് കരിഞ്ചന്തയിൽ വിൽക്കൽ നിയമ വിരുദ്ധമായ കാര്യമാണെന്നും ഇത്തരക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു. ഓഗസ്റ്റ് 15 മുതലാണ് ഏഷ്യ കപ്പ് മത്സരങ്ങളുടെ ടിക്കറ്റ് വിൽപന തുടങ്ങിയത്.
English Summary: Resellers warned from selling match tickets for epic India-Pakistan Asia Cup clash