ADVERTISEMENT

ദുബായ്∙ ബംഗ്ലദേശിനെതിരായ ഏഷ്യാ കപ്പ് വിജയം ആഘോഷമാക്കി ശ്രീലങ്കൻ ക്രിക്കറ്റ് ടീം. വ്യാഴാഴ്ച രാത്രി ബംഗ്ലദേശിനെ തോൽപിച്ച് സൂപ്പർ ഫോർ ഉറപ്പിച്ച ശ്രീലങ്കൻ‌ താരങ്ങളും ആരാധകരും നാഗിൻ ഡാന്‍സ് കളിച്ചാണ് വിജയം ആഘോഷിച്ചത്. ആഹ്ലാദ പ്രകടനങ്ങൾക്കു പേരുകേട്ട ബംഗ്ലദേശ് ആരാധകർ ശ്രീലങ്കയ്ക്കെതിരെയും ഇന്ത്യയ്ക്കെതിരെയുമൊക്കെ പല തവണ നാഗിന്‍ ഡാൻസ് കളിച്ചിട്ടുണ്ട്. ഇതാണ് ചാമിക കരുണരത്നെയുടെ നേതൃത്വത്തിലുള്ള ലങ്കൻ താരങ്ങൾ ബംഗ്ലദേശ് വിജയം ആഘോഷിക്കാൻ ഉപയോഗിച്ചത്.

2018ൽ ശ്രീലങ്കയെ നിദാഹസ് ട്രോഫി ക്രിക്കറ്റിൽ പരാജയപ്പെടുത്തിയപ്പോഴും നാഗിൻ ഡാൻസ് കളിച്ചാണ് ബംഗ്ലദേശ് വിജയം ആഘോഷിച്ചത്. ബോളിങ്ങിലെ പോരായ്മയാണു ബംഗ്ലദേശിനു തിരിച്ചടിയായതെന്ന് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ മത്സരശേഷം പ്രതികരിച്ചു. ‘‘അവസാന ഓവർ ആയപ്പോഴേക്കും ബംഗ്ലദേശിന്റെ എട്ട് വിക്കറ്റുകൾ വീണിരുന്നു. പക്ഷേ അപ്പോഴും അവരുടെ കയ്യില്‍ നാലു പന്തുകൾ ബാക്കിയുണ്ടായിരുന്നു. ഡെത്തില്‍ ബംഗ്ലദേശ് നന്നായി പന്തെറിഞ്ഞില്ലെന്നാണ് അതു കാണിക്കുന്നത്’’– ഷാക്കിബ് അൽ ഹസൻ വ്യക്തമാക്കി.

അവസാന ഓവർ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ ബംഗ്ലദേശിനെതിരെ രണ്ട് വിക്കറ്റ് ജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്ക 19.2 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യത്തിലെത്തി. ഏഷ്യാ കപ്പ് ട്വന്റി20യുടെ ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസ് വിജയമാണിത്.

37 പന്തിൽ 60 റൺസെടുത്ത വിക്കറ്റ് കീപ്പർ കുശാൽ മെൻഡിസ്, 33 പന്തിൽ 45 റൺസെടുത്ത ക്യാപ്റ്റൻ ദാസുൻ ശനക എന്നിവരാണു ശ്രീലങ്കയുടെ വിജയവഴി വെട്ടിയവർ. എങ്കിലും മത്സരത്തിന്റെ അന്ത്യ നിമിഷങ്ങളിൽ 3 പന്തിൽ 10 റൺസെടുത്തു പുറത്താകാതെ നിന്ന ലങ്കൻ താരം അസിത് ഫെർണാണ്ടോയ്ക്കാണു സൂപ്പർ താര പരിവേഷം. തോൽക്കുമെന്നു കരുതിയ മത്സരം ലങ്കൻ വാലറ്റക്കാർ  തിരികെപ്പിടിക്കുകയായിരുന്നു.

English Summary: Sri Lankan players celebrate Asia cup victory with Nagin dance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com