ദുബായ് ∙ 3 വർഷത്തോളം നീണ്ട കാത്തിരിപ്പിനെ ബൗണ്ടറി കടത്തി വിരാട് കോലി സെഞ്ചറി വഴിയിൽ തിരികെ എത്തിയതിന്റെ ആവേശത്തിലാണ് ആരാധകർ. 1020 ദിവസവും 84 ഇന്നിങ്സുകളും പിന്നിട്ട ഇടവേളയ്ക്കു ശേഷം രാജ്യാന്തര വേദിയിൽ താരം സെഞ്ചറി നേടുന്നത്. സെഞ്ചറി നേട്ടത്തിനു ശേഷം ഡഗ്‌ഔട്ടിൽ എത്തിയ കോലി ഭുവനേശ്വര്‍ കുമാറിന് കൈ കൊടുത്ത ശേഷം പറഞ്ഞത്. ‘എന്നില്‍ ഇനിയും ക്രിക്കറ്റ് അവശേഷിക്കുന്നു’ എന്നായിരുന്നു. . 53 പന്തിൽ 11 ഫോറും നാലു സിക്സും സഹിതമാണ് കോലി സെഞ്ചറിയിലെത്തിയത്. മത്സരത്തിലാകെ 60 പന്തുകൾ നേരിട്ട കോലി, 122 റൺസുമായി പുറത്താകാതെ നിന്നു.
രാജ്യാന്തര ട്വന്റി20യിൽ തന്റെ ആദ്യ സെഞ്ചുറി, ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്നീ നേട്ടങ്ങളും ഈ പ്രകടനത്തിലൂടെ കോലി സ്വന്തമാക്കി. 2017ൽ ഇൻഡോറിൽ ശ്രീലങ്കയ്‌ക്കെതിരെ 118 റൺസ് നേടിയ രോഹിത് ശർമയുടെ റെക്കോർഡാണ് കോലി മറികടന്നത്. രാജ്യാന്തര ക്രിക്കറ്റിൽ സച്ചിൻ തെൻഡുൽക്കറിനു ശേഷം (100) ഏറ്റവും കൂടുതൽ സെഞ്ചറികളെന്ന ഓസീസ് മുൻ താരം റിക്കി പോണ്ടിങ്ങിന്റെ (71) റെക്കോർഡിനൊപ്പമെത്താനും കോലിക്കായി.ക്യാപ്റ്റൻ രോഹിത് ശർമയുടെ അഭാവത്തിൽ ടീമിനെ നയിച്ച കെ.എൽ.രാഹുലിനൊപ്പം ഓപ്പണറുടെ വേഷത്തിലെത്തിയാണ് കോലിയുടെ സെഞ്ചറി പ്രകടനം.
2019 നവംബര്‍ 23നായിരുന്നു കോലി ഇതിന് മുമ്പ് സെഞ്ചറി നേടിയത്. സച്ചിന്‍റെ സെഞ്ചറി കണക്കുകളെ കോലി അനായാസം മറികടക്കുമെന്ന് ക്രിക്കറ്റ് പ്രേമികള്‍ ഉറപ്പിച്ച സമയത്ത് അപ്രതീക്ഷിതമായി ഒരു ബ്രേക്ക്. പിന്നീട് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു. സമ്മര്‍ദം മാനസിക ആരോഗ്യത്തെ ബാധിച്ചുവെന്ന് തുറഞ്ഞു പറഞ്ഞു. ഒരു മാസം ബാറ്റു തൊട്ടില്ലെന്ന് കോലിയുടെ പ്രതികരണം വലിയ ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്, പിന്നെ ഏഷ്യ കപ്പില്‍ രാജാവിന്റെ വരവിന് വേണ്ടി കാത്തിരിപ്പ്.
തുടരെ ഫിഫ്റ്റി നേടി ഫോമിന്റെ മിന്നലാട്ടങ്ങള്‍. പിന്നാലെ അത്ര നിര്‍ണായകമല്ലാത്ത മല്‍സരത്തില്‍ അഫ്‍ഗാനിസ്ഥാനെതിരെ ഓപ്പണറായി ഒരു ഒന്നൊന്നര വരവ്, എന്തൊരു മിന്നല്‍ പ്രകടനമായിരുന്നു കോലിയുടേത്. പന്ത്രണ്ട് ഫോറും ആറ് സിക്സറുകളുമുള്ള തകര്‍പ്പന്‍ ഇന്നിങ്സ്. 61 പന്തില്‍ നിന്നാണ് 122 റണ്‍സ്. അതായത് സ്ട്രൈക്ക് റേറ്റ് കൃത്യം 200. സ്കോറിങ്ങില്‍ മെല്ലെപ്പോക്കെന്നും കാലം കഴിഞ്ഞെന്നും വിമര്‍ശിച്ചവര്‍ക്ക് തല്‍ക്കാലമൊരു ബ്രേക്കെടുക്കാം. രാജ്യാന്തര ട്വന്റി20യുടെ ചരിത്രത്തിൽ അഫ്ഗാനിസ്ഥാനെതിരെ പിറക്കുന്ന ആദ്യ സെഞ്ചറി നേട്ടം സ്വന്തം പേരിലാക്കിയാണ് കോലിയുടെ മടങ്ങി വരവ്.
∙ അഫ്ഗാനിസ്ഥാനെതിരെ ഉയർന്ന വ്യക്തിഗത ട്വന്റി20 സ്കോറുകൾ
122* വിരാട് കോലി
99* ലൂക്ക് റൈറ്റ്, കൊളംബോ, 2012
91 പോൾ സ്റ്റെർലിങ്, ഡെറാഡൂൺ, 2019
∙ രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യൻ താരങ്ങളുടെ ഉയർന്ന വ്യക്തിഗത സ്കോറുകൾ
122* വിരാട് കോലി, ഇന്ന് അഫ്ഗാനെതിരെ
118 രോഹിത് ശർമ, ശ്രീലങ്കയ്‌ക്കെതിരെ ഇൻഡോറിൽ, 2017
117 സൂര്യകുമാർ യാദവ്, ഇംഗ്ലണ്ടിനെതിരെ നോട്ടിങ്ങമിൽ, 2022
111* രോഹിത് ശർമ, വെസ്റ്റിൻഡീസിനെതിരെ ലക്നൗവിൽ, 2018
110* കെ.എൽ. രാഹുൽ വിന്‍ഡീസിനെതിരെ ലൗഡർഹില്ലിൽ, 2016
∙ രാജ്യാന്തര ക്രിക്കറ്റിൽ കൂടുതൽ സെഞ്ചറികൾ
100 സച്ചിൻ തെൻഡുൽക്കർ (782 inngs)
71 വിരാട് കോലി (522)
71 റിക്കി പോണ്ടിങ് (668)
63 കുമാർ സംഗക്കാര (666)
62 ജാക്വസ് കാലിസ് (617)
English Summary: Cricket is still left in me: Virat Kohli to Bhuvneshwar Kumar during innings break