ആറ് ഇന്നിങ്സിൽ നാല് സെഞ്ചറി; ദുലീപ് ട്രോഫി അരങ്ങേറ്റത്തിൽ വരവറിയിച്ച് രോഹൻ കുന്നുമ്മല്‍
Mail This Article
സേലം ∙ ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിലെ അരങ്ങേറ്റ മത്സരത്തിൽ മലയാളി താരം രോഹൻ കുന്നുമ്മലിന് സെഞ്ചറി. ഉത്തര മേഖലയ്ക്കെതിരായ മത്സരത്തിൽ ദക്ഷിണ മേഖല ടീമിൽ ഓപ്പണറായിറങ്ങിയ രോഹൻ 143 റൺസെടുത്തു. ദുലീപ് ട്രോഫിയിൽ ഒരു കേരള താരത്തിന്റെ ആദ്യ സെഞ്ചറിയാണിത്. രോഹന്റെയും ക്യാപ്റ്റൻ ഹനുമ വിഹാരിയുടെയും (107 നോട്ടൗട്ട്) സെഞ്ചറി മികവിൽ ആദ്യം ബാറ്റു ചെയ്ത ദക്ഷിണ മേഖലയ്ക്കു ലഭിച്ചത് മികച്ച തുടക്കം. ഒന്നാം ദിനത്തിൽ അവർ 2 വിക്കറ്റ് നഷ്ടത്തിൽ 324 റൺസെടുത്തു.
ടോസ് നേടിയ ദക്ഷിണ മേഖല ബാറ്റിങ് തിരഞ്ഞെടുത്തപ്പോൾ ഓപ്പണറായിറങ്ങിയത് രോഹൻ കുന്നുമ്മലും കർണാടക താരം മയാങ്ക് അഗർവാളും (49). മയാങ്കിനൊപ്പം ഒന്നാം വിക്കറ്റിൽ 102 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ രോഹൻ രണ്ടാംവിക്കറ്റിൽ വിഹാരിയ്ക്കൊപ്പം നേടിയത് 167 റൺസ്. 225 പന്തിൽ 16 ഫോറും 2 സിക്സും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിങ്സ്.
ഒന്നാം ദിനം അവസാനിക്കുമ്പോൾ വിഹാരിക്കൊപ്പം ബി.ഇന്ദ്രജിത്താണ് ക്രീസിൽ (20). രോഹനു പുറമേ മലയാളി താരം ബേസിൽ തമ്പിയും ദക്ഷിണ മേഖല ടീമിലുണ്ട്.
English Summary: 24-year-old Rohan Kunnummal scored 4 hundred from just six innings in first-class cricket