ADVERTISEMENT

മുംബൈ∙ കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റ് താരം ഈശ്വർ പാണ്ഡെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായിരുന്ന ഈശ്വർ പാണ്ഡെയെ ആരാധകർ അധികം ഓർക്കാൻ സാധ്യതയില്ല. ഫസ്റ്റ് ക്ലാസിൽ 75 മത്സരങ്ങൾ കളിച്ചിട്ടുള്ള മധ്യപ്രദേശിൽനിന്നുള്ള പേസർ 263 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. മധ്യപ്രദേശിനായും സെൻട്രൽ സോണിനു വേണ്ടിയും തിളങ്ങിയെങ്കിലും ദേശീയ ടീമിൽ കളിക്കുകയെന്ന സ്വപ്നം ബാക്കിയാക്കിയാണ് ഈശ്വര്‍ ക്രിക്കറ്റ് മതിയാക്കിയത്.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ്, റൈസിങ് പുണെ സൂപ്പർജയന്റ്സ്, പുണെ വാരിയേഴ്സ് ടീമുകൾക്കു വേണ്ടി 25 മത്സരങ്ങൾ കളിച്ച താരം 18 വിക്കറ്റുകളാണു വീഴ്ത്തിയത്. എം.എസ്. ധോണി തനിക്ക് ഒരു അവസരം നൽകിയിരുന്നെങ്കിൽ തന്റെ കരിയർ തന്നെ മാറിപ്പോകുമായിരുന്നെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഈശ്വർ. ‘‘ധോണി എനിക്ക് ഒരു അവസരം നൽകിയിരുന്നെങ്കിൽ എന്റെ കരിയർ തന്നെ മാറിപ്പോകുമായിരുന്നു. ആ സമയത്ത് എനിക്ക് 23–24 വയസ്സുമാത്രമായിരുന്നു പ്രായം. നല്ല ഫിറ്റ്നസും ഉണ്ടായിരുന്നു. ഇന്ത്യയ്ക്കായി കളിക്കാൻ ധോണി ഒരു അവസരം നല്‍കിയിരുന്നെങ്കില്‍, ഞാൻ നല്ല പ്രകടനം നടത്തിയിരുന്നെങ്കിൽ എന്റെ കരിയർ മറ്റൊന്നാകുമായിരുന്നു’’– പാണ്ഡെ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

33 വയസ്സുകാരനായ താരം ഇന്ത്യ എ ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട്. ഫസ്റ്റ് ക്ലാസിൽ ഗോവയ്ക്കെതിരെ 2010ലാണ് താരം അരങ്ങേറിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അവസാന പോരാട്ടം കേരളത്തിനെതിരെയായിരുന്നു. 2022 മാർച്ചിൽ നടന്ന രഞ്ജി ട്രോഫി പോരാട്ടത്തില്‍ 78 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ‌ ഈശ്വർ സ്വന്തമാക്കി. ട്വന്റി20യിൽ സയിദ് മുഷ്താഖ് അലി ട്രോഫിയിൽ കഴിഞ്ഞ വർഷമാണ് അവസാന മത്സരത്തിന് ഇറങ്ങിയത്.

English Summary: Things would have been different had MS Dhoni given him a chance: Ishwar Pandey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com