വിജയത്തിനരികെ ദീപ്തിയുടെ ‘മങ്കാദിങ്’! പൊട്ടിക്കരഞ്ഞ് ഇംഗ്ലിഷ് ബാറ്റര്‍; ഞെട്ടി താരങ്ങൾ
Mail This Article
ലണ്ടൻ∙ ഇന്ത്യ– ഇംഗ്ലണ്ട് വനിതാ ഏകദിനത്തിൽ മൂന്നു മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. ശനിയാഴ്ച നടന്ന മത്സരത്തിൽ 16 റൺസിനാണു ടീം ഇന്ത്യ ഇംഗ്ലണ്ടിനെ തോൽപിച്ചുവിട്ടത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 170 റൺസ് വിജയലക്ഷ്യം ഉയർത്തിയപ്പോൾ മറുപടി ബാറ്റിങ്ങിൽ 43.3 ഓവറിൽ 153 റൺസെടുത്ത് ഇംഗ്ലണ്ട് പുറത്തായി. 35.2 ഓവറിൽ 118 റൺസെടുത്തു നിൽക്കെ ഒൻപതാം വിക്കറ്റും നഷ്ടമായ ഇംഗ്ലണ്ടിനെ ചാർളി ഡീനിന്റെ ചെറുത്തുനിൽപ്പാണ് 150 കടത്തിയത്.
80 പന്തുകൾ നേരിട്ട ചാർളി 47 റൺസെടുത്തു. 43.3 ഓവറില്‍ ഇംഗ്ലണ്ട് 153 റൺസെടുത്തു നിൽക്കെ നോൺ സ്ട്രൈക്കിൽ ക്രീസിനു വെളിയിലേക്കിറങ്ങിയ ചാർളിയെ ഇന്ത്യൻ ബോളർ ദീപ്തി ശർമ റണ്ണൗട്ടാക്കുകയായിരുന്നു. പന്തെറിയും മുന്‍പ് നോൺ സ്ട്രൈക്കിലെ ബാറ്റർ ക്രീസ് വിട്ടുപുറത്തുപോയതോടെയാണ് ദീപ്തി അവസരം മുതലെടുത്ത് ചാർളിയെ പുറത്താക്കിയത്. പത്താം വിക്കറ്റും വീണതോടെ ഒരു മത്സരം പോലും ജയിക്കാതെ ഇംഗ്ലണ്ടിനു പരമ്പര അവസാനിപ്പിക്കേണ്ടിവന്നു.
കരഞ്ഞുകൊണ്ടാണ് ചാർളി ഡീൻ ഗ്രൗണ്ട് വിട്ടത്. ‘മങ്കാദിങ്’ രീതിയിലുള്ള പുറത്താക്കൽ ശരിയായില്ലെന്ന് ഇംഗ്ലിഷ് ക്യാപ്റ്റൻ ആമി ജോൺസ് പ്രതികരിച്ചു. അതേസമയം ദീപ്തിയെ പിന്തുണച്ച് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും രംഗത്തെത്തി. നിയമത്തിനു പുറത്തുള്ള ഒരു കാര്യവും ദീപ്തി ചെയ്തിട്ടില്ലെന്നും ഇതും ക്രിക്കറ്റിന്റെ ഭാഗമാണെന്നും ഹർമൻപ്രീത് പ്രതികരിച്ചു. വിജയം പ്രതീക്ഷിച്ചുനിൽക്കെ ഏറ്റ അപ്രതീക്ഷിത തോല്‍വിയുടെ നിരാശ ഡ്രസിങ് റൂമിലുണ്ടായ ഇംഗ്ലിഷ് താരങ്ങളുടെ മുഖത്തും പ്രകടമായിരുന്നു. ഇന്ത്യയുടെ നീക്കത്തിനെതിരെ പലരും പ്രതിഷേധിക്കുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു.
പന്തെറിയുന്ന സമയത്ത് നോൺ സ്ട്രൈക്കർ ക്രീസ് വിട്ടാൽ ബോളർ ബാറ്ററെ പുറത്താക്കുന്ന രീതി ‘മങ്കാദിങ്’ എന്ന പേരിലാണു ക്രിക്കറ്റിൽ അറിയപ്പെട്ടിരുന്നത്. ഇത് മോശം രീതിയായി കാണേണ്ടതില്ലെന്നും സാധാരണ റണ്ണൗട്ടായി പരിഗണിക്കുമെന്നും ഐസിസി അറിയിച്ചിരുന്നു. ഒക്ടോബർ ആറുമുതലാണ് ഇതുൾപ്പെടെയുള്ള പരിഷ്കാരങ്ങൾ നിലവിൽ വരുന്നത്.
English Summary: England dressing room's stunned reaction after Deepti Sharma's 'Mankad' moment completes India's 3rd ODI win