ഇന്ത്യ–ദക്ഷിണാഫ്രിക്ക ട്വന്റി20ക്ക് ഇതുവരെ ഉപയോഗിക്കാത്ത പിച്ച്, റണ്ണൊഴുകും; 5640 ടിക്കറ്റുകൾ ബാക്കി
Mail This Article
തിരുവനന്തപുരം∙ ഇന്ത്യ–ദക്ഷിണാഫ്രിക്ക ട്വന്റി20 ക്രിക്കറ്റ് മത്സരത്തിനായി കാര്യവട്ടത്തെ സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ ഒരുക്കുന്നത് ബാറ്റിങ് പിച്ച്. സ്റ്റേഡിയത്തിലെ 10 പിച്ചുകളിൽ അഞ്ചാം പിച്ചാണ് മത്സരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതുവരെ ഇവിടെ നടന്ന മൂന്നു രാജ്യാന്തര മത്സരങ്ങളിലും ഉപയോഗിക്കാത്ത പിച്ചാണിത്. ഇന്നലെ സ്റ്റേഡിയം സന്ദർശിച്ച ബിസിസിഐ ക്യുറേറ്റർ പ്രശാന്ത് റാവു പിച്ചിന്റെയും ഔട്ട്ഫീൽഡിന്റെയും കാര്യത്തിൽ സംതൃപ്തി അറിയിച്ചു.
മത്സരം കഴിയുന്നതു വരെ അദ്ദേഹം മേൽനോട്ടത്തിനായി ഇവിടെയുണ്ടാകും. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) ക്യുറേറ്ററായ എ.എം.ബിജുവിന്റെ നേതൃത്വത്തിലാണ് പിച്ചുകൾ തയാറാക്കിയിരിക്കുന്നത്. ദിവസവും നനച്ച് പുല്ല് വളർത്തിയ നിലയിലാണ് പിച്ചുകൾ. മത്സരത്തലേന്ന് പുല്ല് അരിഞ്ഞു മാറ്റി റോൾ ചെയ്താവും മത്സരത്തിനു സജ്ജമാക്കുക.
പരിശീലന പിച്ചുകളും തയാറാക്കിയിട്ടുണ്ട്. മത്സരത്തിന്റെ 5640 ടിക്കറ്റുകളാണ് ഇന്നലെ വൈകിട്ട് 7.30 വരെ ബാക്കിയുള്ളത്. പേയ്ടിഎം വഴിയും അക്ഷയ കേന്ദ്രങ്ങൾ വഴിയും ബുക്ക് ചെയ്യാം. വിദ്യാർഥികൾക്ക് ഇളവിൽ ലഭിക്കുന്ന (750 രൂപ) ടിക്കറ്റും ബാക്കിയുണ്ട്.
English Summary: Pitch ready for India-South Africa Twenty 20 Match