തിരുവനന്തപുരം ∙ കെഎൽ റജിസ്ട്രേഷനുള്ള ബസിൽ കൺമുന്നിലെത്തിയ പ്രിയതാരങ്ങളെ മലയാളി ആരാധകർ ആവേശത്തോടെ സ്വീകരിച്ചു– കേരളം കാത്തിരുന്ന ട്വന്റി20 മത്സരത്തിലേക്കു സ്വാഗതം! ട്വന്റി20 ലോകകപ്പിനു മുന്നോടിയായുള്ള അവസാന സന്നാഹ പരമ്പരയ്ക്കു തുടക്കം കുറിക്കാൻ ഇന്നലെ വൈകിട്ട് 4.30ന് ആണ് ഇന്ത്യൻ ടീം തിരുവനന്തപുരത്ത് എത്തിയത്. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര വിജയത്തിന്റെ തിളക്കവുമായി ഹൈദരാബാദിൽനിന്ന് ചാർട്ടേഡ് വിമാനത്തിൽ എത്തിയ ടീമിനെ നൂറു കണക്കിന് ആരാധകർ ആർപ്പു വിളിച്ചാണ് വരവേറ്റത്. നാളെ വൈകിട്ടാണ് കാര്യവട്ടത്തെ സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ ഇന്ത്യ–ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ ട്വന്റി20 മത്സരം.
ടീം വിമാനം എത്തുന്നതിനും ഏറെ മുൻപേ ആരാധകർ ആഭ്യന്തര ടെർമിനലിനു പുറത്ത് തടിച്ചുകൂടിയിരുന്നു. പൊലീസ് ബാരിക്കേഡ് നിരത്തിയാണ് ടെർമിനലിൽനിന്നു ടീം ബസിലേക്കു കളിക്കാർക്കു വഴിയൊരുക്കിയത്. ആകാംക്ഷ നിറഞ്ഞ കാത്തിരിപ്പിനൊടുവിൽ കളിക്കാരെ ടെർമിനലിനുള്ളിൽ കണ്ടതോടെ തന്നെ ആരാധകർ ഇളകി.
ആദ്യം ദീപക് ചാഹർ ആണ് പുറത്തേക്കു വന്നത്. പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിലെ പുതുതരംഗമായ സൂര്യകുമാർ യാദവ്. അതിനു പിന്നാലെയാണ് കോലിയുടെ വരവ്. വട്ടക്കണ്ണട ധരിച്ചെത്തിയ കോലി മാസ്ക് ധരിച്ചിരുന്നതിനാൽ പലർക്കും മനസ്സിലായില്ല. ഏറ്റവും ഒടുവിലായാണ് ക്യാപ്റ്റൻ രോഹിത് ശർമയും ഋഷഭ് പന്തുമെത്തിയത്. കെസിഎ ഭാരവാഹികളും വിമാനത്താവള അധികൃതരും ചേർന്നു ടീമിനെ സ്വീകരിച്ചു. രോഹിതും ജസ്പ്രീത് ബുമ്രയും യുസ്‌വേന്ദ്ര ചെഹലും സൂര്യകുമാർ യാദവുമെല്ലാം ആരാധകരെ കൈവീശി അഭിവാദ്യം ചെയ്തു.
കോവളത്ത് റാവിസ് ഹോട്ടലിൽ മാലയിട്ടും കളഭം ചാർത്തിയുമാണ് താരങ്ങളെ സ്വീകരിച്ചത്. ഇന്നു വൈകിട്ട് 5 മുതൽ 8 വരെ ടീം പരിശീലനത്തിനിറങ്ങും.
English Summary: Rohit Sharma-led Indian cricket team arrives in Thiruvananthapuram
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.